മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടിക്കേസിൽ സാമ്പത്തിക ഇടപാടിലെ വിശദാംശം തേടി കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തത് 24 മണിക്കൂർ സമയം. കർത്തയെയും മണിക്കൂറുകൾ ചോദ്യം ചെയ്തു. വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സേവനത്തിന്‍റെ പേരിൽ 1.72 കോടി രൂപ സി.എം.ആർ.എൽ നൽകിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ.
എന്തെങ്കിലും സേവനത്തിന് പ്രതിഫലമായാണ് തുക നൽകിയതെന്ന് തെളിയിക്കുന്ന വിശ്വാസ യോഗ്യമായ വിവരങ്ങൾ ഇ.ഡിക്ക് കൈമാറാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.ഈ സാഹചര്യത്തിൽ കമ്പനി ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മകൾ അടക്കമുള്ളവരെക്കൂടി വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസിയെന്നാണ് സൂചന. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ മൊഴി കൂടി രേഖപ്പെടുത്തിയ സാഹചര്യത്തിൽ വീണയെ വിളിപ്പിക്കാനാണ് ഇ.ഡി ഉദ്ദേശിച്ചിരുന്നത്. അതിനിടെ, കൂടുതൽ ജീവനക്കാർക്ക് ഹാജരാകൽ നോട്ടീസ് നൽകിയിട്ടുമുണ്ട്. കർത്ത ഹൈകോടതിയെ സമീപിച്ചിരിക്കെ തീർപ്പിന് വിധേയമായിട്ടാകും തുടർനടപടികൾ.
അന്വേഷണത്തോട് CMRL ഉദ്യോഗസ്ഥർ സഹകരിക്കാത്തതു കൊണ്ട് തന്നെ ഇവരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാനും സാധ്യത കൂടുകയാണ്. കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിലൂടെ തങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കുമെന്നാണ് ED കരുതുന്നത്. ഇപ്പോൾ ചോദ്യം ചെയ്തവരെല്ലാം കാർത്തിയുടെ അതിവിശ്വസ്തരാണ്. പറഞ്ഞു പഠിച്ചതനുസരിച്ചാണ് ഇവർ ED പറയുന്ന വിവരങ്ങൾ. എന്ത് ചോദിച്ചാലും തങ്ങൾക്കറിയില്ല എന്നും കൂടുതൽ വിവരങ്ങൾ എം ഡി ആയ ശശിധരൻ കർത്തയ്ക്ക് മാത്രമേ അറിയൂ എന്നുമാണ് പറഞ്ഞത്. ഇത് ഇവർക്ക് കൂടുതൽ രഹസ്യങ്ങൾ അറിയാവുന്നതുകൊണ്ടാണെന്നാണ് ED യുടെ വിലയിരുത്തൽ. ഇല്ലെങ്കിൽ ചോദ്യം ചെയ്ത എല്ലാവരും ഒരേ രീതിയിൽ മൊഴി ആവർത്തിക്കില്ല എന്നും ED കണക്ക് കൂട്ടുന്നു. ഇതോടെയാണ് ആരോഗ്യപ്രശനങ്ങൾ പറഞ്ഞു ED ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന കർത്തയെ ആലുവയിലെ വീട്ടിലേക്ക് ഇരച്ചെത്തി ED ചോദ്യം ചെയ്തത്.
കമ്പനി ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഐ.ടി ഓഫിസർ അഞ്ജു എന്നിവരാണ് ചോദ്യം ചെയ്യലിന് വിധേയരായത്. വീണയുടെ എക്സാലോജിക് കമ്പനി ഉൾപ്പടെ എസ്എഫ്ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി അന്വേഷണ പരിധിയിലാണ്. ഇതിനു പുറമെ കൊച്ചിയിലെ സിഎംആർഎൽ, കെഎസ്ഐഡിസി എന്നീ കമ്പനികൾക്കെതിരെയാണ് പ്രത്യേകമായി അന്വേഷണം നടന്നു വരുന്നത്.
കൃത്യമായ അന്വേഷണത്തിന്റെ പൂർത്തീകരണത്തിന് ഇഡിയുടെ അന്വേഷണവും ആവശ്യമാണ് . കൊള്ള നടന്നതാണെന്നും കൃത്യമായ രേഖകളുണ്ടെന്നും ഇ.ഡിക്കറിയാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണമായിരിക്കും ഇനി അന്വേഷണം നടക്കുക. വീണയെ കേന്ദ്ര സർക്കാർ രക്ഷിച്ചു എന്ന മട്ടിലുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഇ.ഡി. പിടി മുറുക്കിയത്. കൊച്ചി ആസ്ഥാനമായ സിഎംആർഎൽ കമ്പനിയിൽനിന്ന് വ്യക്തിപരമായി കൈപ്പറ്റിയ 55 ലക്ഷം രൂപയെപ്പറ്റി പിണറായി ഇതു വരെ വിശദീകരിച്ചിട്ടില്ല. ഇരു കമ്പനികളും തമ്മിലുള്ള ദുരൂഹ ഇടപാടുകളെപ്പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായി കർണാടക കമ്പനി രജിസ്ട്രാർ (ആർഒസി) മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഈ ചോദ്യത്തിൽനിന്ന് വീണ ഒഴിഞ്ഞുമാറിയത്.
സിഎംആർഎല്ലുമായി സേവന കരാറിൽ ഏർപ്പെട്ട് എക്‌സാലോജിക് നേടിയ 1.72 കോടി രൂപയ്ക്ക് പുറമെ അതേ കമ്പനിക്ക് വ്യക്തിപര മായി കൺസൾട്ടൻസി സർവീസ് നൽകി 55 ലക്ഷം രൂപ വീണ വിജയൻ കൈപ്പറ്റിയിരുന്നു. “പൊതുമണ്ഡലത്തിൽ ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് വ്യക്തിപരമായി താങ്കൾ 55 ലക്ഷം രൂപ സിഎംആർഎല്ലില്‍നിന്ന് കൈപ്പറ്റിയിരുന്നു. ഇത് വിശദീകരിക്കാമോ” എന്നായിരുന്നു ആർ ഒ സി ഉദ്യോഗസ്ഥരുടെ ചോദ്യം.എന്നാൽ വീണ മറുപടി നൽകിയില്ല. വീണ മുഖ്യമന്ത്രിയുടെ മകൾ അല്ലെങ്കിൽ ഇത്തരത്തിൽ സഹായിക്കുമായിരുന്നോ എന്നാണ് ഇ.ഡി.യുടെ ചോദ്യം. മുഖ്യമന്ത്രിയുടെ മകളായതു കൊണ്ട് മാത്രമാണ് കോടികൾ കൈമടക്ക് കിട്ടിയതെന്ന് ഇ.ഡി. കരുതുന്നു. അതിന്റെ ചുരുൾ അഴിക്കുകയാണ് ലക്ഷ്യം.