തിരുവനന്തപുരം . എസ് എഫ് ഐ യുടെ കൊടും ക്രൂരതക്കിരയായി പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപെട്ടു സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സർക്കാർ തിരിച്ചെടുത്തു. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു, ഓഫീസ് അസിസ്റ്റന്റ് അഞ്ജു എന്നിവർക്ക് ജോലിയിൽ തിരികെ പ്രവേശനം നൽകി. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുന്നത്.
ഇതിനിടെ, കേസില്‍ പ്രതിയായ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന്റെ മരണത്തിന് താൻ ഉത്തരവാദിയല്ലെന്നും ആ സമയത്ത് സ്പോർട്സ് മീറ്റിന്റെയും മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെയും തിരക്കിലായിരുന്നു താൻ എന്നാണ് അരുൺ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസിൽ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാൻ സിബിഐ ആദ്യഘട്ട കുറ്റപത്രം നൽകിയിരുന്നു. 20 പ്രതികളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം. ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥിനെ സർവകലാശാല ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.