കൊച്ചി . താനും മകൾ വീണവിജയനുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ എസ്.എഫ്.ഐ.ഒ. അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതിയില്‍ വാദിക്കാനെത്തിയ അഭിഭാഷകനു മുഖ്യമന്ത്രി പിണറായി വിജയൻ തന്നിഷ്ടത്തിനു ചിലവഴിച്ചത് 82.5 ലക്ഷം രൂപ. കെ.എസ്.ഐ.ഡി.സിക്കു നിയമോപദേശം നല്‍കാന്‍ സ്ഥിരം അഭിഭാഷകനുള്ളപ്പോഴാണ് വീണാ വിജയനുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ പുറമേനിന്ന് ഇത്രയും തുക നല്‍കി അഡ്വ. സി.എസ്. വൈദ്യനാഥനെ കൊണ്ടുവന്നത്.
കഴിഞ്ഞ ജനുവരി 24, ഫെബ്രുവരി 7, 12 ദിവസങ്ങളിലെ മൂന്നു സിറ്റിങ്ങുകളുടെ പ്രതിഫലമാണ് കെ.എസ്.ഐ.ഡി.സി നല്‍കിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍. 2022- 23 കാലയളവില്‍ ഇതേ വിഷയത്തിലെ നിയമോപദേശത്തിനു 4.05 ലക്ഷം രൂപ വേറെയും KSIDC ചെലവഴിച്ച് ധൂർത്ത് നടത്തി.
ഇതിനിടെ രാജ്യത്തെ ഏറ്റവും വലിയ കരിമണൽ കുഭകോണവുമായി ബന്ധപെട്ടു നടന്ന മാസപ്പടി ഇടപാടിൽ രണ്ടു തവണ സമന്‍സ് നല്കിയിട്ടും ഹാജരാകാതെ ഒഴിഞ്ഞുമാറി വന്നിരുന്ന സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ ഇ ഡി ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്ത് സുപ്രധാന രേഖകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജി ക്കും ആലുവ സിഎംആര്‍എല്ലും തമ്മിലെ സാമ്പത്തിക ഇടപാടുകളി ലെ അന്വേഷണം ഇ ഡി ഇതോടെ കടുപ്പിച്ചിരിക്കുകയാണ്. മാസപ്പടിക്കേസില്‍ രണ്ടു തവണ സമന്‍സ് നല്കിയിട്ടും കര്‍ത്ത ഇ ഡിക്കു മുന്നില്‍ ഹാജരായിരുന്നില്ല. രണ്ടാമതു ലഭിച്ച സമന്‍സിനെതിരേയും കര്‍ത്ത കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും ചൂണ്ടിക്കാട്ടി കാട്ടി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറി വരുകയായിരുന്നു കർത്ത.
എക്‌സാലോജികുമായുള്ള ഇടപാടിന്റെ പൂര്‍ണ രേഖകള്‍ സി.എം.ആര്‍.എല്‍. കൈമാറുന്നില്ലെന്ന് ഇ.ഡി. കോടതിയില്‍ അറിയിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാര്‍ രേഖകളുമാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. പക്ഷേ, ചീഫ് ഫിനാന്‍സ് മാനേജര്‍ പി. സുരേഷ് കുമാര്‍ കരാര്‍രേഖ ഹാജരാക്കിയിരുന്നില്ല.