തിരുവനന്തപുരം . തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെ എസ് ആർ ടി സി ബസ്സിന് കുറുകെ നിർത്തി നടു റോഡിൽ നടത്തിയ അഭ്യാസ പ്രകടനങ്ങൾക്ക് ശേഷം ബസ്സ് യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കി വിടുമ്പോൾ എം എൽ എ സച്ചിൻ ദേവ് ഒരു ഗുണ്ടയെപോലെ ആയിരുന്നെന്നാണ് യാത്രക്കാർ പറയുന്നത്.
തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനു മുന്‍പിലാണ് മേയറുടെയും ഭര്‍ത്താവ് എം.എല്‍.എയുടെയും തിരുവനതപുരത്ത് കഴിഞ്ഞ ദിവസം അഭ്യാസ പ്രകടനം നടത്തിയത്. യഥാര്‍ത്ഥ സംഭവം ബസ്സ് യാത്രക്കാരായ 12 പേരാണ് നേരിൽ കാണുന്നത്. തൃശൂരില്‍ നിന്നും തിരുവനന്തപുരം വരെ റിസര്‍വേഷനില്‍ യാത്ര ചെയ്തവരാണവർ. സംഭവത്തോടെ കെ എസ് ആർ ടി സി റിസർവഷനിൽ വന്ന യാത്രക്കാരെ പെരുവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ഈ യാത്രക്കാരോട് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ കാര്യങ്ങള്‍ തിരക്കിയിരുന്നു. റിസര്‍വേഷന്‍ ചാര്‍ട്ട് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും വാങ്ങി ഓരോ യാത്രക്കാരനെയും നേരിട്ട് വിളിച്ച് കാര്യം തിരക്കുകയാണ് ഗണേഷ് കുമാർ ചെയ്തതെങ്കിലും അതിന്റെ ഒരു ഗുണവും നിരപരാധിയായ ഡ്രൈവർക്ക് ഉണ്ടായില്ല. ഓരോ യാത്രക്കാരനും മന്ത്രിക്ക് നൽകിയത് ഒരേ മറുപടി ആയിരുന്നു. ‘മേയറും സംഘവും മൊട കാണിച്ചതാണ്.ഡ്രൈവറെ പ്രകോപിക്കുകയാണ് മേയര്‍ ചെയ്തത്’ എന്ന് തന്നെയായിരുന്നു. തങ്ങള്‍ ബുക്ക് ചെയ്ത് നടത്തിയ യാത്ര പൂര്‍ത്തിയാക്കാനായില്ല എന്ന പരാതിയും യാത്രക്കാർ പറഞ്ഞിട്ടുണ്ട്.
യാത്ര അവസാനിക്കാൻ കിലോമീറ്ററുകള്‍ മാത്രം ബാക്കിയായിരിക്കെ, തങ്ങളെ പെരുവഴിയില്‍ ഇറക്കി വിടുകയാണ് എം.എല്‍.എ സച്ചിന്‍ ദേവ് ചെയ്തതെന്നും യാത്രക്കാര്‍ പരാതിയായി പറയുന്നുണ്ട്. എം.എല്‍.എ ബസില്‍ കയറി വന്നാണ് യാത്രക്കാരെ ഇറക്കി വിട്ടത്. തുടര്‍ന്ന് കണ്ടക്ടര്‍ സീറ്റില്‍ ഇരുന്ന് കാലിന്‍മേല്‍ കാല് കയറ്റിവെച്ചാണ് ഉത്തരവിട്ടത്. എല്ലാവരും ബസില്‍ നിന്നിറങ്ങിപ്പോകണമെന്നും, ഈ ബസ് ഇനി അനങ്ങില്ലെന്നുമാണ് യാത്രക്കാരോട് പറഞ്ഞത്. എം,എല്‍.എയ്‌ക്ക് അപ്പോള്‍ ഒരു നാലംകിട ഗുണ്ടയുടെ ശരീര പ്രകൃതമായിരുന്നു ഉണ്ടായിരുന്നതെന്നും യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നുണ്ട്. റിസര്‍വേഷന്‍ ചെയ്ത് ആ ബസില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന്‍ പോലും ഡ്രൈവർക്കെതിരെ ഒരു വാക്കു പോലും പറയുന്നില്ല.