കൊച്ചി . തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ. ബാബുവിന് ആശ്വാസം. ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.ജി. അജിത്കുമാർ ആണ് കേസിൽ വിധി പറഞ്ഞത്. ബാബുവിന് എംഎൽഎയായി തുടരാമെന്നും കോടതി വ്യക്തമാക്കി. ഒറ്റവരിയിലായിരുന്നു വിധി പ്രസ്‌താവം ഉണ്ടായത്.
2021ലെ തിരഞ്ഞെടുപ്പിൽ കെ. ബാബുവിന്റെ പ്രചാരണത്തിൽ ചട്ടലംഘനം നടന്നുവെന്ന് ആരോപിച്ചായിരുന്നു എം. സ്വരാജ് ഹർജി നൽകിയിരുന്നത്.. വോട്ടർമാർക്ക് യു.ഡി.എഫ് വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്കൊപ്പം അയ്യപ്പ സ്വാമിയുടെ ചിത്രവും ചേർത്തെന്നായിരുന്നു പ്രധാന ആരോപണം. കെ. ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് മണ്ഡലത്തിൽ പ്രചരിപ്പിച്ചെന്നും മതത്തെ ഉപയോഗിച്ചത് ജനപ്രാതിനിദ്ധ്യ നിയമത്തിന്റെ ലംഘനമാണെന്നുമാണ് സ്വരാജ് വാദിച്ചിരുന്നത്. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി സമർപ്പിച്ചിരുന്നു. സ്വരാജ് ഹാജരാക്കിയത് കൃത്രിമ രേഖയാണെന്നായിരുന്നു കെ. ബാബു വാദിച്ചത്.
ബാബുവിന്റെ വിജയത്തിനെതിരെ സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ഹൈക്കോടതി ഉത്തരവിടുകയുണ്ടായി. ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ബാബു സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ശക്തമായ ത്രികോണ മത്സരം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടിനാണ് കെ. ബാബു വിജയിക്കുന്നത്.
ഹർജി തള്ളിയ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കെ ബാബു പറഞ്ഞു. ഹർജിയിൽ പറയുന്നതുപോലെ സ്ലിപ്പ് അടിച്ചില്ല. കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു അത്. ജനകീയ കോടതിവിധി മാനിച്ചില്ല. ഇപ്പോൾ നീതിന്യായ കോടതി സത്യം കണ്ടെത്തി. ഇനിയെങ്കിലും അനാവശ്യ വ്യവഹാരങ്ങൾ അവസാനിപ്പിച്ച് കോടതി വിധിയും ജനകീയ വിധിയും മാനിക്കാൻ ഇടതുപക്ഷവും ഇടതുപക്ഷ സ്ഥാനാർത്ഥിയും തയ്യാറാവണമെന്നും കെ ബാബു പറഞ്ഞു.