കൊച്ചി . പി.വി. അൻവർ എംഎൽഎയുടെ റിസോർട്ടിൽ ലഹരിപ്പാർട്ടി നടത്തിയ കേസിൽ നിന്നും കെട്ടിട ഉടമയായ പി വി അൻവർ എം എൽ എ യെ ഒഴിവാക്കിയത് എന്ത് കൊണ്ടെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി, അൻവറിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരുമാസത്തിനുള്ളിൽ പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ഹൈ കോടതി നിർദേശം നൽകിയിരിക്കുന്നത്.
2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോർട്ടിലെ ലഹരിപ്പാർട്ടിക്കിടെ മദ്യം പിടികൂടുന്നത്. ലൈസൻസ് ഇല്ലാതെ റിസോർട്ടിൽ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു മദ്യവും അഞ്ച് പേരെയും പിടികൂടുന്നത്. സംഭവത്തിൽ കെട്ടിട ഉടമയായ പി.വി. അൻവറിനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം നൽകി എം എൽ എ യെ രക്ഷിക്കുകയാണ് ഉണ്ടായത്. മലപ്പുറം സ്വദേശിയായ വിവരാവകാശപ്രവർത്തകനാണ് ഇത് ചോദ്യം ചെയ്ത് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിരുന്നത്.
അതേസമയം, പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറി തയ്യാറായില്ല. പിന്നാലെ വിവരാവകാശപ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. രാഷ്ട്രീയ സ്വാധീനത്തിൽ കേസിൽ നിന്ന് അൻവറിനെ ഒഴിവാക്കിയെന്നായിരുന്നു ഹർജിയിലെ വാദം. ഇത് പരിഗണിച്ചാണ് കോടതി ആഭ്യന്തര സെക്രട്ടറിക്ക് പരിശോധിക്കാൻ നിർദേശം നൽകിയത്. ഏത് സാഹചര്യത്തിലാണ് എംഎൽഎയെ കേസിൽ നിന്നും ഒഴിവാക്കിയതെന്ന് പരിശോധിക്കാനാണ് ആഭ്യന്തര സെക്രട്ടറിക്ക് കോടതി നൽകിയ നിർദേശം നൽകിയിരിക്കുന്നത്.