കേരളത്തിൽ ഒരാളെക്കൂടി വീണ്ടും ആൾകൂട്ടം അടിച്ചു കൊന്നിരിക്കുന്നു. സാംസ്കാരികമായും – വിദ്യാഭ്യാസ പരമായും മുന്നിലെന്ന് വീമ്പിളക്കുന്ന കേരളത്തിൽ ആൾക്കൂട്ട വിചാരണയും കൊലപാതകവും ആവർത്തിക്കുകയാണ്. വടക്കേ ഇന്ത്യയിൽ ആൾക്കൂട്ട ആക്രമങ്ങൾ നടക്കുമ്പോഴൊക്കെ കൊടിയുമേന്തി തെരുവിലിറങ്ങാറുള്ളവരുടെ പ്രതിഷേധങ്ങളും കാണാനില്ല. അധികാരം കൈയ്യിലെടുക്കുന്ന അഹങ്കാരികളുടെ നീതി നടപ്പാക്കലാണ് ഈ കൊടും ക്രൂരത. തങ്ങൾ ഉയർത്തുന്ന സംശയങ്ങളുടെ പേരിൽ ആരെയും അടിച്ച് ചതച്ച് ആനന്ദിക്കാമെന്ന കയ്യൂക്കിന്റെ അരാഷ്ട്രീയതയാണ് ഇതിനു പിന്നിൽ. പോലീസിനും രാജ്യത്തെ നിയമ സംവിധാനങ്ങൾക്കും പുല്ലു വില കൽപ്പിക്കുന്ന ഭ്രാന്തൻ മാനസികാവസ്ഥയിലാവുന്നവരാണ് ഇത്തരം ക്രൂരതക്കായി ഇറങ്ങി പുറപ്പെടുന്നത്.
ആൾകൂട്ട ആക്രമങ്ങളിലൊക്കെ നിയമം കൈയ്യിലെടുക്ക പ്പെടുകയാണ് ചെയ്യുന്നത്. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്ന സത്യം അക്രമകാരികൾ ഓർക്കുന്നില്ല. നിലവിലുള്ള പൊലീസും നിയമസംവിധാനങ്ങളും ഒന്നും പോരാ എന്ന ചിന്താഗതികളും ഇത്തരം ആക്രമങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത് അപകടകരമാണ്. പൂക്കോട് വെറ്ററിനറി കോളെജ് ക്യാംപസിൽ വിദ്യാർഥി സിദ്ധാർഥനെ SFI ക്കാർ ആൾക്കൂട്ട വിചാരണയ്ക്കും മർദനത്തിനും വിധേയമാക്കിയ കൊടുംക്രൂരത കേരളം ഇന്നും ചർച്ച ചെയ്യുകയാണ്. CBI അന്വേഷണം തുടങ്ങിയ കേസിൽ മർദനമേറ്റ് അവശ നിലയിലായ സിദ്ധാർഥനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തങ്ങളുടെ മകനെ തല്ലിക്കൊന്നതാണെന്നു സിദ്ധാർഥന്‍റെ മാതാപിതാക്കൾ ആരോപിച്ചിരിക്കുന്ന ഈ ക്രൂരതയിൽ SFI നേതാക്കൾ മാത്രമുള്ള ആൾക്കൂട്ടമാണ് മൃഗീയ താണ്ഡവമാടിയത്.
ഇതിനു പിന്നാലെയാണ് ഇപ്പോൾ മൂവാറ്റുപുഴ വാളകത്ത് അരുണാചൽ പ്രദേശ് സ്വദേശിയായ 24 കാരൻ അശോക് ദാസിനെ ആൾക്കൂട്ടം മർദിച്ചു കൊന്നിരിക്കുന്നത്. കേസിൽ പത്തു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇനിയും ചിലർ പിടിയിലാവാനുണ്ടെന്നു പൊലീസ് പറയുന്നു. കൈയിൽ നിന്നു രക്തം വാർന്ന നിലയിൽ വനിതാ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് ഓടിവന്ന യുവാവിനെ നാട്ടുകാർ കെട്ടിയിട്ടു ചോദ്യം ചെയ്യുകയും മർദിച്ചു കൊല്ലുകയുമായിരുന്നു. സുഹൃത്തിന്‍റെ വീട്ടിലുണ്ടായ തർക്കത്തിനിടെ അലമാരയുടെ ചില്ല് ഇടിച്ചുതകർക്കുമ്പോഴാണ് കൈ മുറിഞ്ഞ് രക്തം വന്നതെന്ന് അശോക് പറഞ്ഞത് കേൾക്കാൻ ആരും കൂട്ടാക്കിയില്ല. അശോക് ദാസ് കുറ്റവാളി എങ്കിൽ, അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അയാളെ പൊലീസിൽ ഏൽപ്പിക്കുക എന്നതല്ലാതെ കെട്ടിയിട്ടു മർദിച്ചു കൊല്ലാൻ ഇവർക്കൊക്കെ ആരാണ് അവകാശം കൊടുത്തത്? ഒരു അക്രമിയെ അടിച്ചതും ഇടിച്ചതും നിലം പരിശാക്കുമ്പോൾ അയാളും ഒരു മനഷ്യജീവിയെന്ന സത്യം എന്തുകൊണ്ടാണ് ആ ക്രൂര മനസുകൾ മറന്നു പോകുന്നത്?
ഇതര സംസ്ഥാന തൊഴിലാളികളെ ജനക്കൂട്ടം മർദിച്ച് കൊലപ്പെടു ത്തിയ എത്ര സംഭവങ്ങളാണ് സമീപവർഷങ്ങളിൽ ഉണ്ടായിട്ടുള്ളത്. മലപ്പുറം കിഴിശേരിയിൽ ബിഹാർ സ്വദേശി 36 കാരനായ രാജേഷ് മാഞ്ചിയെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ചു കൊന്നത് കഴിഞ്ഞ വർഷമായിരുന്നു. നാട്ടുകാരിൽ ഒരാളുടെ വീട്ടുപരിസരത്ത് രാത്രി വൈകി സംശയാസ്പദ സാഹചര്യത്തിൽ കണ്ട രാജേഷിനെ കൈകൾ പുറകോട്ടു കെട്ടി, മാവിന്റെ കമ്പുകളും പൈപ്പും വടിയും കൊണ്ട് രണ്ടു മണിക്കൂറോളം തുടർച്ചയായി മർദിക്കുകയായിരുന്നി ല്ലേ? താൻ ഒരു മോഷ്ടാവല്ലെന്ന് രാജേഷ് കരഞ്ഞു നിലവിളിച്ചിട്ടും ആൾക്കൂട്ടം മർദനം നിർത്തിയില്ല. രാജേഷിന്റെ അനക്കം നിലച്ചപ്പോൾ വലിച്ചിഴച്ച് റോഡിൽ കൊണ്ടുപോയിരുത്തുക യായിരുന്നു. പൊലീസ് എത്തി ആശുപത്രിയിൽ എത്തിക്കുമ്പോൾ രാജേഷിനു ജീവൻ ഉണ്ടായിരുന്നില്ല.
ബംഗാളി തൊഴിലാളി മണിക് റോയിയെ കൊല്ലം അഞ്ചലിൽ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചാണ് സാംസ്കാരിക കേരളത്തിലെ ആൾകൂട്ടം തല്ലിക്കൊല്ലുന്നത്. കോഴിയെ മോഷ്ടിച്ചതല്ലെന്ന് ഇയാൾ കരഞ്ഞുപറഞ്ഞിട്ടും അതു വിശ്വസിക്കാതെ അക്രമികൾ റോഡിലിട്ടു റോയിയെ പൊതിരേ തല്ലുകയാണ് ഉണ്ടായത്. തലയ്ക്കേറ്റ പ്രഹരമാണ് മണിക് റോയിയുടെ മരണകാരണമായത്. കോട്ടയത്ത് അസം സ്വദേശി കൈലാസ് ജ്യോതി ബെഹ്റയെ ആൾകൂട്ടം പിടികൂടി കെട്ടിയിട്ട് മർദിച്ചു കൊല്ലുന്നതും മോഷണക്കുറ്റം ചുമത്തിയാണ്. നാട്ടുകാർ വെയിലത്ത് കെട്ടിയിട്ടിരുന്ന കൈലാസ് പരുക്കേറ്റ് ഏറെ നേരം കഴിഞ്ഞിട്ടും ചികിത്സ ലഭിക്കാതെ രക്തം വാർന്നു മരിക്കുകയാ യിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ മാത്രമല്ല, മധു അടക്കം എത്ര പേരെയാണ് ആൾക്കൂട്ടം കേരളത്തിൽ മർദ്ദിച്ചു കൊന്നത്?
ഇത് തന്നെയല്ലേ, അട്ടപ്പാടിയിൽ മധുവിന്റെ കാര്യത്തിലും അരങ്ങേറിയത്. അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധുവിന്റെ കൈകൾ കൂട്ടിക്കെട്ടി ജനക്കൂട്ടം അതിക്രൂരമായി മർദിച്ചു കൊന്നു. തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ടു മർദിച്ച തുളസി എന്ന ചന്ദ്രൻ കൊല്ലപ്പെട്ടത് 2022 ജൂണിലായിരുന്നു. പൊലീസും നിയമവും ഒന്നും വേണ്ടെന്നു പറഞ്ഞു, ഞങ്ങൾ ‘ഇവനെ’ കൈകാര്യം ചെയ്തോളാം എന്നു ആൾക്കൂട്ടങ്ങൾ തീരുമാനിക്കുന്ന നാട്ടിൽ ക്രമസമാധാനപാലനം ഉണ്ടോ? ആൾക്കൂട്ടം നിയമം കൈയിലെടുത്ത് മർദിച്ച് അവശരാക്കി ആരെയും കൊല്ലുന്ന പ്രവണത ഇനിയെങ്കിലും തടയിടപ്പെട്ടില്ലെങ്കിൽ, അത് വിളിച്ചു വരുത്തുന്നത് വലിയ ദുരന്തങ്ങളായിരിക്കും. പൊലീസും നിയമസംവിധാനങ്ങളും വേണ്ടെന്ന ചിന്ത അപകടകരമാണ്. ഇതിനെ വെച്ച് പൊറുപ്പിക്കാൻ പാടില്ല. ആൾക്കൂട്ട മർദനങ്ങൾക്കു തുനിയുന്നവർക്ക് കൊടും ശിക്ഷ ഉറപ്പാക്കിയാലേ ഈ പ്രവണതക്ക് വിരാമമിടാനാവൂ.