ഇ ഡി യും ആദായനികുതി വകുപ്പും തൃശൂരിൽ കളം നിറയുമ്പോൾ വരും ദിവസങ്ങളിൽ സഖാക്കളുടെ കൂട്ട അറസ്റ്റ് ഒഴിവാക്കാനാവില്ല എന്ന് സിപിഎമ്മിന് വ്യക്തമാവുകയാണ്. തൃശൂരിൽ നിന്നും പ്രമുഖ നേതാക്കളിലേക്ക് അന്വേഷണം നീളുമ്പോൾ കുടുങ്ങാൻ പോകുന്നത് സിപിഎമ്മിന്റെ വമ്പൻ സ്രാവുകൾ തന്നെയാണ്. ബാങ്കിൽ നിന്നും സിപിഎം പിൻവലിച്ച വൻ തുകയും ചർച്ചയാവുന്നതോടെ ആ വഴിക്കും ചോദ്യങ്ങൾ കനക്കുകയാണ്. അതേസമയം ബാങ്ക് റിപ്പോർട്ടുകളടക്കമുള്ള പ്രധാന തെളിവുകൾ അടങ്ങിയ കറുവണ്ണൂരിലെ സിപിഎമ്മിന്റെ റിപ്പോർട്ട് ഇ ഡി ക്ക് ചോർത്തി നൽകിയത് പാർട്ടിക്കകത്ത് നിന്നും തന്നെയാണെന്ന സൂചനകളും പുറത്ത് വരുന്നതോടെ പാർട്ടിക്കുള്ളിൽ അടി കനക്കുകയാണ്.
കരുവന്നൂർ തട്ടിപ്പിനെക്കുറിച്ച് പാർട്ടിയിൽ നടത്തിയ അന്വേഷണ റീപോസ്റ്‍റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റിൽ മാത്രമേ അവതരിപ്പിച്ചിട്ടുള്ളു. എന്നാൽ 31 പേജുകളുള്ള ഇതിന്റെ പൂർണ രുപം ഇ ഡി ക്ക് എങ്ങനെ കിട്ടിയെന്നതാണ് പാർട്ടിയെ കുഴക്കുന്ന ചോദ്യം. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് പി കെ ബിജുവിനെയും എം എം വർഗീസിനെയും പി കെ ഷാജനെയും ചോദ്യം ചെയ്യുന്നത്. ഇ ഡി ക്കു പുറമെ എം എം വർഗീസിനെ ചോദ്യം ചെയ്ത ആദായ നികുതിവകുപ്പ് ഫോണും പിടിച്ചെടുത്തു. കണക്കുകൾ വിശദീകരിക്കാനാവാതെ വർഗീസ് മുന്നോട്ട് പോയാൽ വരും ദിവസങ്ങളിൽ പല വമ്പന്മാരും വീണേക്കും.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യംചെയ്യലിന് കഴിഞ്ഞ ദിവസം ഹാജരായി. കേസിലെ മുഖ്യപ്രതി സതീഷ് കുമാറില്‍നിന്ന് പി.കെ. ബിജുവിന് പണം കിട്ടിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തി ലായിരുന്നു ചോദ്യംചെയ്യല്‍.
കരുവന്നൂര്‍ കേസില്‍ സിപിഎമ്മിലെ വിവിധ നേതാക്കള്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചതിന്റെ ഭാഗമായാണ് ഇപ്പോള്‍ പി.കെ ബിജു ചോദ്യംചെയ്യലിന് ഹാജരായിരിക്കുന്നത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനിലെ അംഗമായിരുന്നു പി.കെ ബിജു. കേസില്‍ നേരത്തെ അറസ്റ്റിലായ സിപിഎം നേതാവ് പി.ആര്‍ അരവിന്ദാക്ഷന്‍ ബിജുവിനെതിരേ മൊഴിനല്‍കിയിരുന്നു. മുഖ്യപ്രതി സതീഷ് കുമാര്‍ 2020-ല്‍ പി.കെ ബിജുവിന് അഞ്ചുലക്ഷം രൂപ നല്‍കിയിരുന്നെന്നായിരുന്നു ഈ മൊഴി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിലെ പ്രധാനപ്പെട്ട നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ഇ.ഡി കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്തായാലും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ ചോദ്യംചെയ്യല്‍ അവസാനിച്ചു. കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഇ.ഡിക്കു പുറമേ ആദായ നികുതി വകുപ്പും എം.എം. വര്‍ഗീസിനെ ചോദ്യംചെയ്തു. ഫോണ്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.
തൃശ്ശൂര്‍ എം.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ സി.പി.എം. അക്കൗണ്ടില്‍നിന്ന് എം.എം. വര്‍ഗീസ് ഒരു കോടി രൂപ പിന്‍വലിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതടക്കം അക്കൗണ്ടിലെ ആറുകോടി രൂപയുടെ ആദായനകുതി അടച്ചിട്ടില്ലെനാണ് വകുപ്പ് പറയുന്നത്.
എം.എം. വര്‍ഗീസും തൃശ്ശൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.കെ. ഷാജനും രാവിലെ പത്തുമണിയോടെയാണ് കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയത്. ഏഴുമണിയോടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി ഷാജനെ ഇ.ഡി. വിട്ടയച്ചു. എന്നാല്‍, എം.എം. വര്‍ഗീസിന്റെ ചോദ്യംചെയ്യല്‍ നീണ്ടുപോയി. ഇതിനിടെയാണ് ആദായനികുതി വകുപ്പിന്റെ ഉദ്യോഗസ്ഥരും ഇ.ഡി. ഓഫീസിലേക്കെത്തിയത്.
സി.പി.എമ്മിന്റെ രഹസ്യ അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എം.എം. വര്‍ഗീസില്‍നിന്ന് തേടിയത്. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് തൃശ്ശൂരില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തിയത്. ചോദ്യംചെയ്യല്‍ നടക്കുമ്പോള്‍ സമാന്തരമായിട്ടായിരുന്നു റെയ്ഡ്. ഈ പരിശോധനയിലാണ് എം.എം. വര്‍ഗീസ് ഒരുകോടി രൂപ പിന്‍വലിച്ചതായി കണ്ടെത്തിയത്. അതേസമയം, സി.പി.എമ്മിന് രഹസ്യ അക്കൗണ്ടുകളില്ലെന്ന് ചോദ്യംചെയ്യലിന് ശേഷം പുറത്തിറങ്ങിയ എം.എം. വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.