കണ്ണൂർ . പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും ദിവസങ്ങളായി ബോംബ് നിർമാണം നടന്നുവരികയായിരുന്നുവെന്ന പൊലീസിന് ലഭിച്ച വിവരങ്ങൾ സ്ഥിരീകരിച്ചു കൊണ്ട് പ്രദേശത്ത് നിന്ന് കൂടുതൽ ബോംബുകൾ പോലീസ് കണ്ടെത്തി. പത്തിലധികം സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയിരിക്കുന്നത്.
അറസ്റ്റിലായ ഷാബിൻ ലാലാണ് ചോദ്യം ചെയ്യുന്നതിനിടെ ബോംബിനെക്കുറിച്ച് വെളുപ്പെടുത്തുന്നത്.. കൂടുതൽ ബോംബ് കണ്ടെത്താനായി പാനൂരിലും പരിസരപ്രദേശങ്ങളിലും പോലീസ് അന്വേഷണം ഇതോടെ ശക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സിആർപിഎഫിന്റെ സഹായവും കേരളം പോലീസ് തേടിയിട്ടുണ്ട്.
സ്ഥലത്ത് ദിവസങ്ങളായി ബോംബ് നിർമാണം നടന്നുവരികയാ യിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റൽ ചീളുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ബോംബുകൾ നിർമ്മിച്ചിരുന്നത്. സമീപത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ ഉണ്ടായിരുന്നത്. സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
അരുൺ, അതുൽ, ഷിബിൻ ലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സായൂജിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സ്ഫോടന സമയത്ത് ഇവർ സ്ഥലത്തുണ്ടായിരുന്നു. ബോംബ് നിർമ്മാണവുമായി ബന്ധമുള്ള എട്ടോളം പേരെ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നുണ്ടെങ്കിലും ഇവരെ പിടികൂടിയിട്ടില്ല. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് വച്ചാണ് സായൂജ് പോലീസിന്റെ പിടിയിലായത്. എല്ലാവരും സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്.
നിരവധി ക്രിമിനൽ കേസുകൾ ഇവരുടെ പേരിൽ ഉണ്ട്. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുളള ഇവരെ തെരഞ്ഞെടുപ്പ് കാലത്ത് നിരീക്ഷിക്കുന്നതിൽ പോലീസിനു ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഇന്റലിജിൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും അതിനെ പോലീസ് മാനിച്ചില്ല. ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമെന്ന് തെളിഞ്ഞിട്ടും എന്തിന് വേണ്ടി ഇവർ ബോംബുകൾ ഉണ്ടാക്കിയെന്നതിനും, ആർക്ക് വേണ്ടി എന്നതിനും ഇനിയും ഉത്തരമില്ലാത്ത സ്ഥിതിയാണുള്ളത്.