അമേഠിയിലെ ജനങ്ങളെ വഞ്ചിച്ച രാഹുൽ ഗാന്ധി വയനാട്ടിലും അത് ആവർത്തിക്കാൻ ഒരുങ്ങുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 50 വർഷം ഗാന്ധി കുടുംബം ഭരിച്ചിരുന്ന അമേഠിയിൽ നിന്നാണ് താൻ വയനാട്ടിലെത്തിയതെന്ന് പറഞ്ഞ സ്മൃതി ഇറാനി, കൽപ്പറ്റയിൽ റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു.
‘നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ അമേഠിയിൽ ആദ്യമായി 4 ലക്ഷം കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ ലഭിച്ചു. 50 വർഷം അവിടെ കോൺഗ്രസ് ഭരിച്ചു, നിരവധി പേർക്ക് വീട് ലഭിച്ചത് മോദി പ്രധാനമന്ത്രിയായ ശേഷമാണ്. ഇപ്പോൾ അവർ വയനാട്ടിലെ ജനങ്ങളെ തങ്ങളുടെ കുടുംബം എന്ന് വിളിക്കുന്നു, കുടുംബത്തിൻ്റെ പേരിൽ കോൺഗ്രസ് അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചു, ഇപ്പോൾ വയനാട്ടിലും അത് ചെയ്യാൻ അവർ ലക്ഷ്യമിടുന്നു,’ സ്മൃതി ഇറാനി പറഞ്ഞു.
ഇന്ത്യാ മുന്നണിയെ വിമർശിച്ച സ്മൃതി ഇറാനി, നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) യിൽ നിന്ന് പിന്തുണ തേടുന്നതിനേയും കോൺഗ്രസിനെ അവർ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി സനാതൻ ധർമ്മത്തിനെതിരെ ശത്രുത സൃഷ്ടിക്കുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
തെരഞ്ഞെടുപ്പിന് പിഎഫ്ഐയുടെ രാഷ്ട്രീയ നേതൃത്വത്തിൻ്റെ പിന്തുണ സ്വീകരിച്ചപ്പോൾ രാഹുൽ ഗാന്ധി ഇന്ത്യൻ ഭരണഘടനയോടുള്ള തൻ്റെ സത്യപ്രതിജ്ഞ തെറ്റിച്ചു. ഡൽഹിയിൽ ആലിംഗനവും കേരളത്തിൽ യാചിക്കുന്നതും എന്ത് കൊണ്ടാണെന്നു വിശദീകരിക്കേണ്ടതുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ രാഷ്ട്രീയം ചെയ്യുമ്പോൾ സനാതന ധർമ്മത്തിനെതിരെ വിരോധം സൃഷ്ടിക്കുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ഉത്തരേന്ത്യയിലെ പ്രശസ്തമായ എല്ലാ ക്ഷേത്രങ്ങളിലും പോകണോ? കേന്ദ്രമന്ത്രി ചോദിച്ചു.
പിഎഫ്ഐയുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ കേരളത്തിൽ യുഡിഎഫിന് തെരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ സംഘർഷത്തിന് തുടക്കമായത്. ഇത്തവണ സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കിലും 20 സീറ്റുകളിലും യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ അറിയിച്ചു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് നാല് ലക്ഷത്തിലധികം വോട്ടുകൾക്ക് സിപിഐ നേതാവ് പിപി സുനീറിനെ പരാജയപ്പെടുത്തിയാണ് രാഹുൽ ഗാന്ധി വിജയിച്ചത്. എന്നിരുന്നാലും, കോൺഗ്രസിൻ്റെ കോട്ട എന്നറിയപ്പെടുന്ന അമേഠി സീറ്റിൽ രാഹുൽ സ്മൃതി ഇറാനിയോട് തോൽക്കുകയായിരുന്നു.