സത്യത്തിനും നീതിക്കും പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് പുല്ലു വില മാത്രമാണെന്നും വീണ്ടും തെളിയുകയാണ്. സർക്കാരിനേയും ഇടതു സംഘടനകളേയും അനുസരിക്കാതെ ഇരയ്‌ക്കൊപ്പം നിൽക്കുന്നവരെയെല്ലാം തിരഞ്ഞു പിടിച്ച ആക്രമിക്കുകയാണ് ഇടതുപക്ഷം. മെഡിക്കൽ കോളേജ് ഐ.സി.യു. വിൽ പീഡനത്തിനിരയായ യുവതിക്കൊപ്പം അടിയുറച്ച് നിന്ന് എന്നതിന്റെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയർ നഴ്സിങ് ഓഫീസർ പി.ബി. അനിതയ്ക്കെതിരെ കേട്ടുകേൾവിയില്ലാത്ത തരത്തിൽ അതിക്രൂരമായ പകപോക്കലാണ് സർക്കാർ നടത്തുന്നത്.
ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും ജോലിയിൽ പ്രവേശിക്കാൻ അനിതയെ അധികൃതർ അനുവദിച്ചില്ല. ഇതാണ് ഇടതു സംഘടനാ കരുത്ത്. ഹൈക്കോടതിക്കും മേലെയാണ് ഈ അഹങ്കാരം. കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയർ നഴ്സിങ് ഓഫീസർ പി.ബി. അനിത സത്യം പറഞ്ഞതിന്റെ പേരിൽ ഇങ്ങനെ ജീവിക്കുന്ന രക്തസാക്ഷിയാണ്.
അതിജീവിതയ്ക്ക് അനുകൂലമായി മൊഴിനൽകിയ അനിതയെ ഇടുക്കി മെഡിക്കൽ കോളേജിലേക്കാണ് സ്ഥലംമാറ്റിയത്. ഇതിനെതിരേ അവർ ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജിൽത്തന്നെ ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവുകിട്ടി. രാവിലെ എത്തിയപ്പോൾ പ്രിൻസിപ്പൽ അവധിയിലായതിനാൽ സീനിയർ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ പത്മനാഭനെ കാണാൻ ആവശ്യപ്പെട്ടു. കണ്ടപ്പോൾ സീനിയർ സൂപ്രണ്ടിനെ കാണാൻ ആവശ്യപ്പെട്ടു. പക്ഷേ ഒന്നും നടന്നില്ല. സെക്രട്ടറിയേറ്റിലേക്ക് പോകാനായിരുന്നു നിർദ്ദേശം.
ലീവ് തീർന്നെന്നും ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അനിത കരഞ്ഞിട്ടും ഫലമുണ്ടായില്ല. ഇതിന് അവധി എടുക്കാതെ ജോലിയിൽ നിന്നും വിട്ടു നിന്നതിന് നടപടി നേരിടാനും സാധ്യതയുണ്ട്. അനിതയുടെ കണ്ണീർ വീഴ്‌ത്താനായിരുന്നു പ്രിൻസിപ്പൽ അവധി എടുത്തതെന്ന സൂചനയുമുണ്ട്. അനീതിക്കെതിരെ കേരള ഗവ. നഴ്സസ് യൂണിയന്റെയും ഡി.സി.സി. ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണയുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചവരെ പൊലീസെത്തി അറസ്റ്റു ചെയ്തു നീക്കി കെട്ടിടം പൂട്ടി. പിന്നീട് അനിതയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.
അച്ചടക്കനടപടിയെടുക്കാൻ മാത്രം അനിത ഡ്യൂട്ടിയിൽ അലംഭാവമോ, വീഴ്ചയോ വരുത്തിയതായി കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നഴ്‌സിങ് ഓഫീസർക്കെതിരേ ആരും പരാതിയുന്നയിച്ചിട്ടില്ല. അവർക്കെതിരേ അന്വേഷണമോ, മറ്റു നടപടിക്രമങ്ങളോ ഉണ്ടായിട്ടുമില്ല. സർക്കാർ ജനുവരി 16-ന് അനിതയെ സ്ഥലംമാറ്റിക്കൊണ്ടിറക്കിയ ഉത്തരവിൽ അവർ പരസ്പരവിരുദ്ധമായി മൊഴിനൽകിയതായി മാത്രമാണ് പറയുന്നത്. എന്നാൽ, എന്താണാ പരസ്പരവിരുദ്ധമായ മൊഴിയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുമില്ലെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
നഴ്‌സിങ് ഓഫീസർക്കെതിരേയുള്ള കുറ്റാരോപണം ശരിയല്ലാത്ത തുകൊണ്ടുതന്നെ ഈ സ്ഥലംമാറ്റ ഉത്തരവിൽ കോടതി ഇടപെടേണ്ടതാണ്. എന്നാൽ, തത്കാലം ഇടപെടാത്തതിന് കാരണം അനിതയ്ക്ക് പകരമായി തിരുവനന്തപുരത്തുനിന്ന് ഒരാൾ വന്ന് ഇവിടെ ചാർജെടുത്തിട്ടുണ്ടെന്നതാണ്. അതുകൊണ്ട് നടപടി റദ്ദാക്കുന്നില്ല. പകരം കോഴിക്കോട് മെഡിക്കൽ കോളേജിൽ അടുത്തുവരുന്ന ഒഴിവിൽ അനിതയെ നിയമിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ആ ഒഴിവ് ഏപ്രിൽ ഒന്നിന് വരുമെന്നാണ് മെഡിക്കൽ കോളേജിൽനിന്നുള്ള റിപ്പോർട്ട്. ആ ഒഴിവിൽ അനിതയെ പ്രവേശിപ്പിക്കണം എന്നായിരുന്നു ഉത്തരവ്. ഇതാണ് മെഡിക്കൽ കോളേജിൽ പാലിക്കാതെ പോയത്. അനിതയ്ക്കെതിരേയുള്ള കുറ്റാരോപണവും അച്ചടക്കനടപടിയും ഉൾപ്പെടെയുള്ളവ അവരുടെ സർവീസ് റെക്കോർഡുകളിൽ ഉണ്ടാവാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.