ദിവസവും നിരപരാധികളുടെ ചോര വീഴുന്ന ഈ സംസ്ഥാനത്ത് ഒരു സർക്കാർ ഉണ്ടോ? ഒരു ഭരണ സംവിധാനം ഉണ്ടോ? ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ ഇറങ്ങി പൊയ്ക്കൂടേ? കമ്മ്യൂണസത്തിന്റെ ഊതിക്കാച്ചിയ വീമ്പ് നിരത്തി, കസേരകളിൽ ചക്കരക്കുടമോഹികളായി പിടിച്ചു തൂങ്ങി കിടക്കുന്നത് എന്തിനു വേണ്ടിയാണ്?. നിങ്ങളുടെ അരമനകൾ കൊഴുപ്പികാനായി മാത്രമോ? ലവലേശ നാണമില്ലേ Mr പിണറായി? രാഷ്ട്രീയത്തിന്റെ പൊള്ളത്തര ന്യായങ്ങൾ നിരത്തി ജനത്തെ പറ്റിച്ചു കൊണ്ടേയിരിക്കുന്നത് എന്തിന് ? ഇനിയും എത്രകാലം ജനം ഇത് സഹിക്കണം?
പിണറായി സർക്കാരിന്റെ കഴിവുകേടും, പിടിപ്പുകേടും മൂലം ഓരോ ദിവസവും നിരപരാധികളുടെ ചോരവീഴുകയാണ് ഈ മണ്ണിലെന്നു ഓർക്കണം. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാമെന്ന വാഗ്ദാനം നൽകിയാണ് ആ കസേരകളിൽ കയറി പൃഷ്ഠം ഉറപ്പിച്ചതെന്നും മറക്കരുത്. ജീവിക്കാനുള്ള കൊതികൊണ്ട് ജനം തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവരുന്ന സ്ഥിതിയാണിന്നു ജനത്തിന്. മുള്ളിപ്പേടിപ്പിക്കുന്ന മരപ്പട്ടിയെപ്പോലെയല്ല, മലയോരങ്ങളിലെ മനുഷ്യരുടെ പ്രാണനെടുക്കുന്ന മദം പൊട്ടിയ ക്രൂരജന്തുക്കൾ.
വന്യമൃഗങ്ങൾ ജനവാസ മേഖലകളിലിറങ്ങി ആളുകളെ ആക്രമിക്കുന്നതും ജീവൻ തന്നെ അപഹരിക്കുന്നതുമായ ഭീകരാവസ്ഥ സംസ്ഥാനത്തു തുടരുമ്പോൾ പത്ത് ലക്ഷം രൂപയുടെ കെട്ടും എടുത്ത് വെച്ച്, വനപ്രദേശങ്ങളോടു ചേർന്ന മേഖലകളിൽ താമസിക്കുന്നവരുടെ ജീവനുകൾ കൊണ്ട് പന്താടുകയാണ് പിണറായി സർക്കാർ. പതിനായിരക്കണക്കിനാളുകളുടെ നെഞ്ചിൽ തീകോരിയിടുന്ന സംഭവങ്ങളാണ് നിത്യേനയെന്നോണം കേരളത്തിൽ നടക്കുന്നത്.
കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുമ്പോഴും ഫലപ്രദമായ ഒരു പരിഹാര നടപടിയും സ്വീകരിക്കാൻ പിണറായി സർക്കാരിന് കഴിയുന്നില്ല. ഒരു സർക്കാരിന്റെ ഭരണ പരാജയമല്ലേ ഇത്? ജനത്തോടു കാട്ടുന്ന കൊടും ക്രൂരതയല്ലേ ഇത്. വന്യമൃഗങ്ങൾ മനുഷ്യജീവനുകൾ കൊന്നു കൊലവിളിച്ച് മടങ്ങുപോൾ ഓരോ ജീവനും 10 ലക്ഷം നൽകി ജനകീയ രോക്ഷത്തെ അടക്കുന്നതാണോ? ഒരു ഭരണ കൂടം ചെയ്യേണ്ടത്? ഈ നിലയ്ക്കു പോയാൽ വനങ്ങളോടു ചേർന്നുള്ള ഗ്രാമങ്ങളിൽ എങ്ങനെ ആളുകൾ ജീവിക്കും?
പത്തനംതിട്ട തുലാപ്പള്ളി പുളിയൻകുന്നുമലയിൽ ബിജു മാത്യു കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത് തിങ്കളാഴ്ചയാണ്. വലിയ ജനകീയ പ്രതിഷേധത്തിനാണു ആ ദുരന്തം കാരണമാക്കിയത്. ബിജുവിന്‍റെ കുടുംബത്തിനു പത്തു ലക്ഷം രൂപ കൈമാറാനും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു സർക്കാരിനോടു ശുപാർശ ചെയ്യാനും ജില്ലാ കലക്റ്ററും ജനപ്രതിനിധികളുമായി നാട്ടുകാർ നടത്തിയ ചർച്ചയിൽ ധാരണയായതിനെത്തുടർന്നാണ് ജനകീയ പ്രതിഷേധം അവസാനിക്കുന്നത്.
ബിജുവിന്‍റെ മക്കളിൽ ഒരാൾക്ക് കണമലയിലെ വനം വകുപ്പ് ഓഫിസിൽ താത്കാലിക ജോലി ഉടൻ നൽകുമെന്നും, സ്ഥിരം ജോലി നൽകണമെന്നു സർക്കാരിനോടു ശുപാർശ ചെയ്യും എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്. “ആളെകൊല്ലി’ കാട്ടാനയെ വെടിവച്ചു കൊല്ലാനുള്ള ശുപാർശ ജില്ലാ ഭരണകൂടം വനം വകുപ്പിനു കൈമാറാക്കാനാണ് തീരുമാനിച്ചതെങ്കിലും, ആനയെ വെടിവച്ചു കൊല്ലാനുള്ള ശുപാർശ പ്രായോഗികമാവുമോയെന്നത് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്. സമീപകാലത്ത് ഈ ആന നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് വലിയ തോതിൽ വർധിച്ചു വരുകയാണ്. മലയോര മേഖലകളിൽ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്നാണ് പത്തനംതിട്ടയിലും പ്രതിഷേധത്തിനിറങ്ങിയ നാട്ടുകാർ ആരോപിച്ചത്. നേരത്തെ വയനാട്ടിലും ഇടുക്കിയിലും അടക്കം വന്യമൃഗ ശല്യം ഉണ്ടായ പ്രദേശങ്ങളിലെല്ലാം നാട്ടുകാരുടെ പരാതി വനം വകുപ്പ് ഉദ്യോഗസ്ഥരെ കുറിച്ച് തന്നെയായിരുന്നു. വന്യമൃഗങ്ങൾ കാടിറങ്ങുന്നതു തടയാനുള്ള യാതൊരു നടപടിയും ആത്മാർഥതയോടെ സർക്കാർ ചെയ്യുന്നില്ലെന്നതാണ് യാഥാർഥ്യം. വനം വകുപ്പിന്‍റെ പോരായ്മകൾ എന്തൊക്കെയെന്നു പരിശോധിച്ച് അതിനു പരിഹാരം കാണേണ്ട സർക്കാർ ആവട്ടെ ജനത്തെ ആവട്ടെ, പൊട്ടത്തരങ്ങളും രാഷ്ട്രീയ രക്ഷപെടലിനായി ന്യായ വാദങ്ങളും നിരത്തി കണ്ണിൽ പൊടിയിടുകയാണ്.
പത്തനംതിട്ടയിൽ ബിജു കൊല്ലപ്പെട്ട മേഖല തന്നെ നിരന്തരം വന്യമൃഗങ്ങളുടെ ശല്യം നേരിടുന്ന പ്രദേശമാണ്. കണമലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചത് ഏതാണ്ട് ഒരു വർഷം മുൻപായിരുന്നു. വീട്ടിൽ പത്രം വായിച്ചുകൊണ്ടിരുന്ന തുണ്ടിയിൽ ചാക്കോച്ചൻ, റബർ തോട്ടത്തിൽ നിന്നിരുന്ന പ്ലാവിനാകുഴിയിൽ തോമസ് എന്നിവരാണ് അന്നു മരിച്ചത്. വനം വകുപ്പിനെതിരേ അന്നും കടുത്ത പ്രതിഷേധം ഉയർന്നു. പുലിയിറങ്ങി നിരവധി വീടുകളിലെ വളർത്തു മൃഗങ്ങളെ ആക്രമിക്കുമ്പോഴും, നിരവധി തവണ കാട്ടാനയുടെ ശല്യം ഉണ്ടായപ്പോഴുമൊക്കെ ജനങ്ങൾ പ്രതിഷേധിക്കുന്ന ചെയ്തത്.
വയനാട് – മലപ്പുറം അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ കാട്ടുനായ്ക്ക കോളനിയിലെ മിനി കൊല്ലപ്പെട്ടത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. ഏതാനും മാസങ്ങൾക്കിടെ വയനാട്ടിലും ഇടുക്കിയിലും വാഴച്ചാലിലും കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടു. ഇടുക്കിയിൽ ചക്കക്കൊമ്പനും പടയപ്പയും ചിന്നക്കനാൽ, ദേവികുളം മേഖലയിലെ ജനങ്ങൾക്കിടയിൽ ഇറങ്ങുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു . കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതും അടുത്തിടെയായിരുന്നു. മൂന്നാറിലെ ജനവാസ മേഖലയിൽ പുലിയിറങ്ങിയത് ഏതാനും ദിവസം മുൻപാണ്. കാട്ടാനക്കൂട്ടങ്ങളും കാട്ടുപന്നിയും കാട്ടുപോത്തും ജനവാസ മേഖലകളിൽ ഇറങ്ങുന്നതു പതിവായിരിക്കുകൈയാളാണ്. ഇതൊരു പ്രത്യേക സാഹചര്യമാണ് എന്നു മനസിലാക്കിയുള്ള പ്രവർത്തനങ്ങളാണ് അനിവാര്യമായിട്ടുള്ളത്.
എത്ര മനുഷ്യർ കൊല്ലപ്പെട്ടാലും ഇങ്ങനെ നിഷ്ക്രിയമായിരിക്കാൻ കഴിയുന്ന ഭരണാധികാരികൾ മറ്റെവിടെയെങ്കിലുമുണ്ടോ? വന്യമൃഗങ്ങളെ തല്ലിയോടിക്കാൻ കഴിവില്ലാത്തവർ പ്രിയപ്പെട്ടവരുടെ ദാരുണാന്ത്യത്തിൽ പ്രതിഷേധിക്കുന്നവരെ തല്ലിയോടിക്കുന്ന കാഴ്ച വരെ പിണറായി ഭരിക്കുന്ന കേരളം കണ്ടു. എല്ലാം ശരിയാകുമെന്നു കരുതിയവർക്കെല്ലാം തെറ്റിപ്പോയി Mr പിണറായി. ഒന്നും ശരിയാകുന്നില്ല. ഒന്നും നിങ്ങളാൽ ശരിയാവില്ലെന്നു ജനം മനസ്സിലാക്കിക്കഴിഞ്ഞു..
കഴിഞ്ഞ ദിവസം എൽ ഡി എഫിന് വേണ്ടി വോട്ടു ചോദിക്കാൻ ചെന്ന പഞ്ചായത്ത് മെമ്പറെ കഞ്ഞിക്കലം എടുത്തെറിഞ്ഞു പ്രതിഷേധിക്കുകയാണ് ചെയ്തത്. വന്യ ജീവികളുടെ ആക്രമണം നേരിടുന്ന മനുഷ്യ വാസ കേന്ദ്രങ്ങളിൽ എന്ത് പറഞ്ഞാണ് നിങ്ങൾ വോട്ട് ചോദിക്കുക? ചത്താൽ 10 ലക്ഷം നൽകാമെന്ന് പറയുമോ? പാഴ്വാഗ്ദാനങ്ങളും 10 ലക്ഷത്തിന്റെ ചെക്കും കൊണ്ട് നഷ്ടമായ ഉറ്റവരുടെ ജീവൻ അവർക്ക് തിരികെ കിട്ടുമോ?
മനുഷ്യൻ ദാരുണമായി കൊല്ലപ്പെടുന്പോൾ പത്ത് ലക്ഷം എന്ന നക്കാപ്പിച്ച എറിഞ്ഞു കൊടുത്ത് പ്രതിഷേധം അടക്കുന്ന നിങ്ങൾ ആണോ ഒരു ഭരണാധികാരി? നിങ്ങൾ ആണോ ഒരു കമ്മ്യുണിസ്റ്? നാണമില്ലേ ഇനിയും അങ്ങനെ പറഞ്ഞു നടക്കാൻ. കുറച്ചൊക്കെ ഉളുപ്പുവേണം
Mr പിണറായി വിജയൻ. നിങ്ങളുടെ ജീവനെപ്പോലെ തന്നെ മരണപ്പെടുന്നതും മനുഷ്യ ജീവനുകളാണ്. മരപ്പട്ടി മുള്ളിയപ്പോൾ കരഞ്ഞ നിങ്ങളുടെ ആ ‘ഡബിൾ ചങ്ക്’ മനുഷ്യ ജീവനുകൾ ചിതറിത്തെറിച്ചു കൊണ്ടേയിരിക്കുമ്പോൾ എവിടെപ്പോയി.? ഇത്രയും കരിങ്കല്ലാനോ നിങ്ങളുടെ ആ ‘ഡബിൾ ചങ്ക്’.? മനസിലായി Mr പിണറായി വിജയൻ. നിങ്ങളുടെ വാഗ്‌ദങ്ങൾ പൊള്ളയാണ്. കല്ലുവെച്ച നുണകളാണ്. നിങ്ങൾ ശരിയാകുമെന്ന് പറഞ്ഞതൊന്നും ശരിയാവില്ല. വൈകിയാണെങ്കിലും ഒന്നും നിങ്ങളെ കൊണ്ട് ശരിയാക്കാനാവില്ലെന്നു ജനം തിരിച്ചറിഞ്ഞിരിക്കുകയാണ്.