തിരുവനന്തപുരം . പുനർ ജന്മ പ്രതീക്ഷകൾ നൽകുന്ന ബ്ലാക്ക് മാജിക്കിൽ കുടുങ്ങി മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയിൽ ജീവനൊടുക്കി. ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ബ്ലാക്ക് മാജിക്കിന്റെ കെണിയില്‍ വീണതെന്നാണ് പോലീസ് സംശയിക്കുന്നത്. മരിച്ച ദേവിയുടെ പിതാവ് ബാലന്‍ മാധവനാണ് ഇക്കാര്യം ബന്ധുവായ സൂര്യ കൃഷ്ണമൂര്‍ത്തിയോട് വെളിപ്പെടുത്തിയിട്ടുള്ളത്.
മരണപ്പെട്ട മൂവരും മികച്ച വിദ്യാഭ്യാസം തേടിയവരാണെന്നും മരണാനന്തരജീവിതം നല്ലതാകുമെന്ന് കരുതിയതുകൊണ്ടാവാം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും സൂര്യ കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറയുകയായിരുന്നു. നവീനും ഭാര്യയും ബ്ലാക്ക് മാജിക്ക് ചെയ്തിരുന്നതായി സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
കോട്ടയം സ്വദേശികളായ ആയുര്‍വേദ ഡോക്ടര്‍മാരായ നവീന്‍ ഭാര്യ ദേവി ഇവരുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയായ ആര്യ എന്നിവരാണ് മരണപ്പെട്ടിരിക്കുന്നത്. നവീന്റെയും ദേവിയുടെതും പ്രണയവിവാഹമായിരുന്നു. മരിച്ച ആര്യയുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയായിരുന്നു. മരണവിവരം അറിഞ്ഞ് ദേവിയുടെ ബന്ധുക്കള്‍ അരുണാചലില്‍ എത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. മരണത്തിലേക്ക് നയിച്ച കൂടുതല്‍ കാരണങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് ഇവരുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പരിശോധിക്കുന്നുണ്ട്.
മാര്‍ച്ച് 26നാണ് ഇരുവർ അരുണാചലിലേക്ക് പോവുന്നത്. 27ാം തീയതി ആര്യയെ കാണാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയുണ്ടായി. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു ആര്യ. പൊലീസ് അന്വേഷണത്തില്‍ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലാക്കി. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തുകയും ഉണ്ടായി. നവീനും ദേവിയും ടൂര്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. 28ാം തീയതി വീട്ടിലേക്ക് ഫോണ്‍ വിളിച്ച ഇവര്‍ ഉടന്‍ തിരിച്ചെത്തുമെന്നും അറിയിക്കുകയായിരുന്നു.
എന്നാല്‍ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ഇവരും ഒപ്പം പോയതാണെന്ന് മനസിലാക്കാനാവുന്നത്. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ചൊക്കെ ഇന്റര്‍നെറ്റില്‍ പരിശോധിച്ചിരുന്നതായും വ്യക്തമായി. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ദേവിയും മുന്‍പ് ജോലി ചെയ്തിരുന്നു. അങ്ങനെയാണ് ഇവർ തമ്മിൽ പരിചയത്തിലാവുന്നത്. ജര്‍മ്മന്‍ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളായി.
ചൊവ്വാഴ്ച രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിക്കുന്നത്. മരിച്ചവരുടെ മുറിയില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരമാണ് ഇറ്റാനഗര്‍ പൊലീസ് ആളുകളെ തിരിച്ചറിയുന്നത്. മൂവരും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത് എന്നാണു പോലീസ് നിഗമനം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സന്തോഷത്തോടെ ജീവിച്ചു. ഇനി പോകുന്നുവെന്നും എഴുതിവച്ച കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് പോലീസ് കണ്ടെത്തി. പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോ ഗ്രാഫര്‍ ബാലന്‍ മാധവന്റെ മകളാണ് ആര്യ.