തിരുവനന്തപുരം . നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ കേരളത്തില്‍ കോണ്‍ഗ്രസുമായി വോട്ട് ഫിക്‌സിങ് നടത്തി. എസ്ഡിപിഐ ഇത്തവണ യുഡിഎഫിന് പിന്തുണ നല്‍കും. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുന്നില്ല. എസ്ഡിപിയുടെ രാഷ്‌ട്രീയ വിശദീകരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആണ് ഇക്കാര്യം അറിയിച്ചത്. 20 സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് എസ്ഡിപിഐ പിന്തുണ നല്‍കുമെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.
വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യം വിലയിരുത്തിയാണ് തീരുമാനം. ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ ഇന്‍ഡ്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ നിലയിലാണ് യു.ഡി.എഫിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചതെന്നും എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായി വരുന്ന ഭാരിച്ച തുക കണ്ടെത്താന്‍ സംഘടനയ്‌ക്ക് സാധിക്കാത്ത സാഹചര്യവും തീരുമാനത്തിനു പിന്നിൽ ഉണ്ട്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒമ്പത് മണ്ഡലങ്ങളില്‍ നിന്നായി 2.73 ലക്ഷം വോട്ടുകള്‍ എസ്ഡിപിഐ നേടി. മലപ്പുറം (19,106), പൊന്നാനി( 18,124), കണ്ണൂര്‍( 8,142), വടകര( 5,544), വയനാട്( 5,426) കാസര്‍കോട് (9,713), പത്തനംതിട്ട (11,353), കൊല്ലം (12,812), ഇടുക്കി (10,401), തൃശൂര്‍ (6,894) എന്നിങ്ങനെയായിരുന്നു അത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 18 മണ്ഡലങ്ങളിൽ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. എസ്ഡിപിഐ വോട്ടുവേണ്ടെന്ന് ഇരുമുന്നണികളും പരസ്യമായി നിലപാട് അറിയിച്ചിരുന്നുവെങ്കിലും രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവിൽ എസ്ഡിപിഐ വോട്ട് ഫ്ക്‌സിംഗ് യുഡിഎഫുമായി നടത്തുകയായിരുന്നു.