കരുവന്നൂർ തട്ടിപ്പു കേസിൽ തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഇതോടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തുടർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ബുധനാഴ്ച ഹാജരാകാനാണ് നിർദേശം. രണ്ടാംഘട്ട അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ഇപ്പോൾ ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.
കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.
അതേസമയംസമൻസ് കിട്ടിയിട്ടില്ലെന്ന് എം എം വർഗീസ് പ്രതികരിക്കുകയുണ്ടായി. പാർട്ടിയുമായി ആലോചിച്ച ശേഷമേ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ തീരുമാനം എടുക്കുവെന്ന് എം എം വർഗീസ് പറഞ്ഞിട്ടുണ്ട്. കരുവന്നൂർ കേസിൽ നേരത്തെ മൂന്നു തവണ എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പാർട്ടിയുടെ അറിവോടുകൂടിയാണ് ബിനാമി അക്കൗണ്ടുകൾ ബാങ്കിൽ ഉണ്ടായിരുന്നതെന്നും അതിനായി ചില നേതാക്കൾ ഇടപെടൽ നടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തിയിരുന്നത്. എങ്ങനെയാണ് അക്കൗണ്ടുകൾ ബാങ്കിലെത്തിയതെന്നും ഈ ഫണ്ടുകൾ വഴി ഏതെങ്കിലും തരത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ ഇഡി പരിശോധിച്ചുവരുകയാണ്.
കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇഡി സമപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് എംഎം വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്. കേസിൽ കൂടുതൽ നേതാക്കളെ നോട്ടീസ് നൽകി വിളിച്ചുവരുത്തിയേക്കുമെന്നും അറസ്റ്റുകൾ ഉണ്ടാകുമെന്നും സൂചനകൾ ഉണ്ട്.
സിപിഎമ്മിൻറെ രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും, റിസർവ് ബാങ്കിനും ഇഡി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. കരുവന്നൂരിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നേരിട്ട് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. അഞ്ച് രഹസ്യ അക്കൗണ്ടുകൾ പാർട്ടിക്ക് കരുവന്നൂർ ബാങ്കിലുണ്ട്. അക്കൗണ്ടുകൾ തുടങ്ങണമെങ്കിൽ ബാങ്കിൽ അംഗത്വം എടുക്കണമെന്ന ബാങ്ക് ബൈലോയും സഹകരണ നിയമവും പാലിച്ചിട്ടില്ല എന്നതും വ്യക്തമാണ്.
ഉന്നത സിപിഎം നേതാക്കൾ ആണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഈ അക്കൗണ്ടുകൾ സംബന്ധിച്ച ഒരു വിവരവും ഓഡിറ്റ് രേഖകളിൽ ഇല്ലെന്നും ഇഡി ചൂണ്ടിക്കായിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ 17 ഏരിയ കമ്മിറ്റികളുടെ കീഴിൽ 25 അക്കൗണ്ടുകൾ വിവിധ സഹകരണ ബാങ്കുകളിലായി സിപിഎമ്മിനുണ്ട്. എന്നാൽ ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കഴിഞ്ഞ മാർച്ചിൽ ഓഡിറ്റ് ചെയ്ത കണക്കുകളില്ല.