ന്യൂ ഡൽഹി . സഹകരണ സംഘങ്ങള്‍ ബാങ്ക് അല്ലെന്ന് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരിനോടുകൂടി ബാങ്ക് എന്ന് വാക്ക് ഉപയോഗിക്കുന്നതിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ഇതിനുമുമ്പ് പലവട്ടം റിസര്‍വ് ബാങ്ക് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇത് സംബന്ധിച്ച് അറിയിപ്പ് റിസര്‍വ് ബാങ്ക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. അംഗീകാരമുള്ള അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കുകളുടെ പട്ടിക പരിശോധിക്കാനായി പ്രത്യേക ലിങ്കും റിസര്‍വ് ബാങ്ക് ലഭ്യമാക്കി.
2020 സെപ്റ്റംബര്‍ 29 നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി നിയമ പ്രകാരം സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍ അഥവാ ബാങ്കിംഗ് എന്ന വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല. 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് ലംഘിച്ച് ബാങ്കിംഗ് ബിസിനസിനു തത്തുല്യമായി സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നാമമാത്ര അംഗങ്ങളില്‍ നിന്നും അസോസിയേറ്റ് അംഗങ്ങളില്‍ നിന്നും നിക്‌ഷേപം സ്വീകരിക്കാൻ പാടുള്ളതല്ല. ആ സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെടുത്താനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഇത്തരം സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‌റെ ഇന്‍ഷുറ ന്‍സ് പരിരക്ഷയും ഉണ്ടായിരിക്കില്ല. ഇത്തരം സഹകരണസംഘങ്ങള്‍ ഒരു ബാങ്കാണെന്ന് അവകാശപ്പെടുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും നിക്‌ഷേപം നടത്തും മുമ്പ് ആര്‍.ബി.ഐ നല്‍കിയ ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അറിയിപ്പില്‍ പറഞ്ഞിരിക്കുന്നു.