അടൂരിലെ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയനര്‍ ലോറിയില്‍ ഇടിച്ച് കൊല്ലപ്പെട്ട അധ്യാപിക അനുജയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ തീരുന്നില്ല. സമൂഹമാധ്യമങ്ങളില്‍ കവിതകള്‍ എഴുതിയിരുന്ന അനുജയുടെ കവിതകളിലെ വരികളില്‍ നിറഞ്ഞുനില്‍ക്കുന്ന മരണത്തിന്റെ സാന്നിധ്യമാണ് വിയോഗത്തിന് പിന്നാലെ ചര്‍ച്ചയാകുന്നത്. മരണം തനിക്ക് ഉടൻ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞെഴുതിയതാണ് അനുജയുടെ ‘വഴികൾ’ എന്ന കവിത.
‘വികലമായ പകലുകൾ.. ചുട്ടുപൊള്ളുന്ന വീഥികൾ.. നിഴലുകൾ വിശ്രമമില്ലാതെ സഞ്ചരിക്കുന്നു… ഒടുവിൽ എത്തിച്ചേരുന്നത് ചോരമണമുള്ള ഇരുട്ടിൽ.. അവിടെ യുദ്ധം രണ്ടുപേർമാത്രം’ എന്ന് അനുജ എഴുതിയിരിക്കുന്നു. ‘ശത്രു പക്ഷം വിജയം പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും, എങ്കിൽ പിന്നെ പ്രാണൻ ബാക്കി വെക്കുന്നതെ ന്തിനെന്നും? ഈ യുദ്ധത്തിൽ ദയാവധമില്ലെന്നും’ കരുത്തുറ്റ ഒരു എഴുത്തുകാരിയുടെ ഭാഷയിൽ ആണ് അനുജ കുറിച്ചിരിക്കുന്നത്.
അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ രവീന്ദ്രന്‍ (37) ഡ്രൈവറായ ചാരുംമൂട് സ്വദേശി ഹാഷിം (31) എന്നിവരാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ മരണപ്പെടുന്നത്. 2021-ല്‍ കൃതി എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ‘വഴികള്‍’ എന്ന അനുജയുടെ കവിതയിലും നിഴലിച്ചു നില്‍ക്കുന്നതും മരണം തന്നെ. കവിതയിലെ വരികൾ പറയും പോലെ ചോരമണമുള്ള ഇരുട്ടില്‍ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങി. എന്തിനെപ്പറ്റിചോദിച്ചാലും മറുപടി പറയാനുള്ള ഒരു പ്രത്യേക കഴിവ് അനുജയ്ക്കുണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നത്.
അനുജയുടെയും ഹാഷിമിന്‍റെയും മരണത്തിനിടയാക്കിയ വാഹനാപകടം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നാണ് ആര്‍ടിഒ എന്‍ഫോഴ്സമെന്‍റിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. അമിതവേഗത്തിലെത്തിയ കാർ ബ്രേക്ക് ചവിട്ടാതെ എതിരെവന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. വാഹനം ഓടിച്ച ഹാഷിമും അനുജയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ലോറിയുടെ മുൻഭാഗത്ത് നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ഗാർഡ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. പോലീസിന്റെ ആദ്യഘട്ടത്തിലെ നിഗമനങ്ങൾ ശരിവെക്കുന്നതാണ് വാഹനങ്ങൾ പരിശോധിച്ചശേഷമുള്ള ആർടിഒ എൻഫോഴ്മെന്റ് നൽകിയിരിക്കുന്ന റിപ്പോർട്ട്.