തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ അരുണാചല്‍ പ്രദേശില്‍ പത്ത് സീറ്റുകളില്‍ ബിജെപിക്ക് വിജയം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം പൂര്‍ത്തിയായതോടെ മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും മറ്റ് എട്ട് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നേരത്തെ എതിരില്ലാത്തതിനാൽ 6 സ്ഥാനാർത്ഥികൾ ആണ് വിജയം ഉറപ്പിച്ചിരുന്നത്.
മുഖ്യമന്ത്രി പേമ ഖണ്ഡു മാത്രമാണ് തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. ഉപമുഖ്യമന്ത്രി ചൗനാ മേന്‍ ചൗക്കാം മണ്ഡലത്തിലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശനിയാഴ്ച തന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു. തുടർന്ന് ചൗനാ മേനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ആറ് അസംബ്ലി മണ്ഡലങ്ങളിൽ ഓരോ സ്ഥാനാർത്ഥി മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മറ്റ് നാല് മണ്ഡലങ്ങളിൽ രണ്ട് സ്ഥാനാർത്ഥികൾ വീതമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നത്.
ബുധനാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 60 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചിരുന്നു. നാലിടത്ത് പ്രതിപക്ഷ സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പവന്‍ കുമാര്‍ സെയിന്‍ പറഞ്ഞു.
‘ഞങ്ങൾ എതിരില്ലാതെ 10 സീറ്റുകൾ സ്വന്തമാക്കി. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ ഇത് ഒരു വലിയ വിജയം. ഇത് ഞങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ വൻ പിന്തുണയാണ് കാണിക്കുന്നത്. ഞങ്ങൾ തുടരണമെന്ന് ജനം ആഗ്രഹിക്കുന്നു, ഞങ്ങളുടെ സർക്കാർ രൂപീകരണം ഉറപ്പായി. രണ്ട് ലോക്‌സഭാ സീറ്റുകളിലും വൻ ഭൂരിപക്ഷത്തിൽ ഞങ്ങൾ വിജയിക്കും’ – മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.