ഇടുക്കി . ഇടുക്കിയിലെ ഉടുമ്പൻചോല മണ്ഡലത്തിൽ 174 തോട്ടം തൊഴിലാളികൾക്ക് ഇരട്ടവോട്ടുള്ളതായി കണ്ടെത്തി. ഇവർക്ക് കേരളത്തിലും തമിഴ്നാട്ടിലും വോട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. ഇതേ തുടർന്ന് 174 പേർക്ക് റവന്യൂ വകുപ്പ് നോട്ടിസ് അയച്ചു.
ഇടുക്കിയിലെ അതിർത്തി മേഖലകളിൽ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന് ബിജെപി പ്രാദേശിക നേതൃത്വം നേരത്തെ പരാതി നൽകിയതോടെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഉടുമ്പൻചോല പഞ്ചായത്തിലെ 6, 12 എന്നീ വാർഡുകളിൽ 174 പേർക്ക് ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഉടുമ്പൻചോലയിലെയും തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വോട്ടോഴ്സ് ലിസ്റ്റുകളിലാണ് ഇവരുടെ പേരുകൾ ഉള്ളത്. രണ്ടു വോട്ടേഴ്സ് ലിസ്റ്റിലും പേരുള്ളത് ഒരേ ആളാണോയെന്ന് സ്ഥിരീകരിക്കാനായിട്ടാണ് അടുത്ത മാസം ഒന്നിന് ഹിയറിങ്ങിനു ഹാജരാകാന്‍ റവന്യൂ വകുപ്പ് നോട്ടിസ് നൽകിയിരിക്കുന്നത്.
രണ്ടിടത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഒരെണ്ണം റദ്ദാക്കും. ഇടുക്കിയിലെ മറ്റു തോട്ടം മേഖലകളിലും ഇരട്ട വോട്ടുകളുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. സി പി എം നേതൃത്വം മുൻ കൈയ്യെടുത്താണ് ഉടുമ്പൻചോല മണ്ഡലത്തിൽ തമിഴ് തൊഴിലാളികളെ കേരളത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ ചേർത്തതെന്നാ യിരുന്നു ആരോപണം ഉണ്ടായിരുന്നത്.