ഹൈറിച്ച് മണി തട്ടിപ്പ് ദമ്പതികൾക്ക് പോലീസ് സംരക്ഷണ കവചം ഒരുക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കരെ. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായ ഹൈറിച്ച മണി തട്ടിപ്പ് പുറത്തു വന്നിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും പ്രതികൾ സുരക്ഷിതരാണ്, സംസ്ഥാന പോലീസ് പ്രതികൾക്ക് കവചം ഒരുക്കുകയാണ് എന്ന് ആരോപണവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കരെ രംഗത്തെത്തിയിരിക്കുകയാണ് .
രാഹുൽ മാങ്കോട്ടത്തിൽ എന്ന യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ നടത്തിയ ഒരു ചെറിയ സമരത്തിന്റെ ഭാഗമായി പോലീസ് വളഞ്ഞ രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിലെ പ്രതികളെ പിടിക്കാൻ പോലീസിന് പറ്റുന്നില്ല. പോലീസിനെ വ്യക്തമായ ബന്ധം ഇതുമായി ബന്ധപെട്ടുണ്ട്. അതെ സമയം ഹൈറിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് ഇ.ഡി വ്യക്തമാക്കി .
പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളുമുണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കു ന്നില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇ.ഡി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മെമ്പർഷിപ്പ് ഫീ എന്ന പേരിൽ പ്രതികൾ തട്ടിയത് 1157 കോടി രൂപയാണ്. വലിയ പലിശ വാഗ്ദാനം ചെയ്തു ആളുകളിൽനിന്ന് കോടികൾ സമാഹരിച്ചു. ഹൈ റിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ 212 കോടിയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചിരുന്നു. ഇത് തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമാണെന്നും പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷയെ എതിർത്തുകൊണ്ട് ഇ.ഡി, കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, ഇരിങ്ങാലക്കുട, ചിറ്റൂർ, ചേർപ്പ് , സുൽത്താ ൻബത്തേരി, എറണാകുളം സൗത്ത് അടക്കമുള്ള പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ 19 കേസുകൾ ഉണ്ടെന്നും ഇ.ഡി അറിയിച്ചു. നിക്ഷേപരിൽ നിന്നും ഹൈ റിച്ച് ഉടമകളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെടുത്ത കോടികൾ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇ.ഡി അന്വേഷണം.
ഇതിന് പിന്നാലെയാണ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈ റിച്ച് തട്ടിപ്പെന്ന് ഇ.ഡി എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയെ അറിയിച്ചത്. കേരളത്തിന് പുറത്തും വലിയ തട്ടിപ്പ് നടന്നിട്ടുള്ളതി നാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനാൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് ഇ.ഡിയുടെ ആവശ്യം.
മണിചെയിൻ തട്ടിപ്പിനു പുറമേ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോം, ക്രിപ്‌റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികൾ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് നിഗമനം. തൃശൂർ ആസ്ഥാനമായ ‘ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്’ 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ചേർപ്പ് പൊലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ 100 കോടി രൂപയുടെ ഹവാല കടത്തുമായി ബന്ധപ്പെട്ടാണ് ഇഡി ഈ കേസ് അന്വേഷിക്കുന്നത്. ഓൺലൈൻ വഴി പലചരക്ക് ഉൾപ്പെടെ സാധനങ്ങൾ വിൽക്കുന്ന കമ്പനി ഓൺലൈൻ മണിചെയിൻ അടക്കം ആരംഭിക്കുകയും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളിൽനിന്ന് നിക്ഷേപം വാങ്ങി തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ഇതിൽ രാഷ്ട്രീയക്കാരിൽ ചിലർക്കും പങ്കു കിട്ടി. ഇവരിലേക്കും അന്വേഷണം നീളും. ഇത് ആദ്യമായാണ് ഹൈറിച്ച് ഉടമകൾ ആളുകൾ നിന്നും സ്വീകരിച്ച നിക്ഷേപത്തിന്റെ കണക്ക് പുറത്തുവരുന്നത്.
അന്തർ സംസ്ഥാനങ്ങളിൽ നിന്നും നിക്ഷേപകരുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ നിക്ഷേപകരായിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും സർക്കാർ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ 1600 കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ തട്ടിപ്പിന് അതിലും വലിയ വ്യാപ്തി ഉണ്ടെന്നാണ് ഇ ഡി യുടെ വിലയിരുത്തൽ.