കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ക്യാപ്റ്റനായിരുന്നു തൃക്കാകര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ജോ ജോസഫ് വന്നതോടെ കോൺഗ്രസ് വിറച്ചുപോയിരിക്കുകയാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
‘പൊതു, സാമൂഹ്യ രംഗത്ത് നിറഞ്ഞുപ്രവർത്തിക്കുന്നയാളാണ് ഡോ. ജോസഫ്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. എല്ലാ പാർട്ടിക്കാരും അദ്ദേഹത്തിന് സ്വീകരണം നൽകിയിരുന്നു,’ ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു. നിയമപരമായി നടപടിയെടുക്കേണ്ടവർക്കെതിരെ നിമയമപരമായി തന്നെ നേരിടേണ്ടിവരുമെന്നും കെ. സുധാകരനെതിരെ കേസെടുത്ത വിഷയത്തിൽ ഇ.പി. ജയരാജൻ പ്രതികരിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് സമമാണ്. കേരളം സംസ്‌കാരമുള്ള ഒരു ജനതയുടെ നാടാണ്. ഇതിനെക്കുറിച്ചൊക്കെ നിരീക്ഷിക്കാനും അഭിപ്രായം പറയാനുമൊക്കെ കഴിവുള്ള ജനങ്ങളാണ് ഇവിടെയുള്ളത്. കേരളം സമ്പൂർണ സാക്ഷരതയുള്ള നാടാണ്. ന്യൂ ജനറേഷൻ ഹൈലി എജുക്കേറ്റഡാണ്. ആ ജനത ഇതെല്ലാം മനസിലാക്കും. പ്രസംഗം നടത്തി പ്രകോപിപ്പിച്ച് രാജ്യത്ത് സംഘർഷം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും ജയരാജൻ പറഞ്ഞു. ആം ആദ്മി പാർട്ടിയാണ് പഞ്ചാബിലും ദൽഹിയിലും കോൺഗ്രസിനെ തോൽപ്പിച്ചത്. ഇപ്പോൾ തൃക്കാക്കരയിൽ യു.ഡി.എഫ് അവരുടെ പിന്തുണ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി.സി. ജോർജിന്റെ സ്ഥാനാർത്ഥിയെയാണ് തൃക്കാക്കരയിൽ എൽ.ഡി.എഫ് നിർത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ജോർജ് തന്നെ പറഞ്ഞതാണ് ജോ ജോസഫ് തന്റെ സ്ഥാനർത്ഥിയാണെന്നുള്ളതെന്നും സതീശൻ പറഞ്ഞു. കൊച്ചി കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ.എം പരസ്യമായി ബി.ജെ.പിയെ സഹായിച്ചെന്നും സതീശൻ പറഞ്ഞു.
എറണാകുളം നഗരത്തിൽ ഒരു സി.പി.ഐ.എം സ്ഥാനാർത്ഥിക്ക് കിട്ടിയത് വെറും 24 വോട്ടാണ്. നഗരസഭ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ബി.ജെ.പിയെ സഹായിച്ചതിന് കൃത്യമായ തെളിവുകളുണ്ട്. വോട്ടുകൾ നോക്കുകയാണെങ്കിൽ യു.ഡി.എഫിന് വോട്ട് കൂടിയിട്ടുണ്ട്. ചെറിയ മഴയൊക്കെ പെയ്തതുകൊണ്ട് ആളുകൾ
ഇറങ്ങാത്തതുകൊണ്ടാണ് യു.ഡി.എഫ് പല സ്ഥലത്തും തോറ്റതെന്ന് സതീശൻ പറഞ്ഞു.