തൃക്കാക്കരയിൽ (Thrikkakara)എൽഡിഎഫ്സ്ഥാ നാർത്ഥി വന്നതിനു പിന്നാലെ കോൺഗ്രസ് വിറച്ചു പോയെന്ന് ഇപി ജയരാജൻ. തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കി ജയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആം ആദ്മിക്ക് മുന്നിൽ കോൺഗ്രസ് സഹായം അഭ്യർത്ഥിച്ച് നിൽക്കുകയാണ്. സുധാകരന്റെ പ്രതികരണത്തിൽ എഐസിസി എന്ത് നിലപാടെടുക്കുമന്നും ഇപി ജയരാജൻ ചോദിച്ചു. ആരെയും എന്തും പറയാൻ എന്ന പോലെയായി. എന്തും പറയാനുള്ള അധികാരമാണോ ഉദയ്പൂർ ശിബിരം നൽകിയത്?
മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തിനെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. നിയമത്തെ വെല്ലുവിളിക്കാൻ സുധാകരനെ അനുവദിക്കില്ല. നീതിന്യായ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഗവ. നടപടി സ്വീകരിക്കും. ആം ആദ്മി മുന്നിൽ കോൺഗ്രസ് സഹായം അഭ്യർത്ഥിച്ച് നിൽക്കുകയാണെന്നും ഇപി ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കി ജയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തൃപ്പൂണിത്തറയിൽ കോൺഗ്രസ് ബി ജെ പിയ്ക്ക് വോട്ട് മറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനെ ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല.
തൃക്കാക്കരയിൽ ട്വന്റി 20 നിലപാട് വ്യക്തമാക്കട്ടെയെന്നും വോട്ട് ആരുടെയും പോക്കറ്റിലല്ലെന്നും ഇപി ജയരാജൻ വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്തു.ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പരാതി നൽകിയ ഡിവൈഎഫ്‌ഐ പ്രവർത്തകനെ ഇന്നലെ രാത്രി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങി നേതൃത്വം വഹിക്കുന്നതിനെതിരെയാണ് രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെന്ന പദവി മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവർത്തനമെന്ന് കണ്ണൂർ എംപി കുറ്റപ്പെടുത്തി. ചങ്ങലയിൽ നിന്നും പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി പിണറായി തൃക്കാക്കരയിൽ വന്നിരിക്കുന്നതെന്നും സുധാകരൻ പ്രസ്താവിച്ചു. മുഖ്യമന്ത്രിയെ ആരും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നില്ലെന്നും നിയന്ത്രിക്കാൻ ആരുമില്ലെന്നും കെപിസിസി അധ്യക്ഷൻ വിമർശിച്ചു.