മാവേലി മന്നൻ കേരളത്തിലേക്ക് ഇക്കുറി വരുന്നില്ലെന്ന് അറിയിപ്പ് .
സംഭവം ട്രോളന്മാരുടെ ഭാവനയാണ് എങ്കിലും കാര്യത്തിൽ അല്പം കഴമ്പില്ലാതെയില്ല.
കേരളം അടച്ചും തുറന്നും ഭരിച്ചു കളിക്കുമ്പോൾ കൊവിഡിന് പോലും ഇപ്പൊ സംശയമായി തുടങ്ങി ഇതിപ്പോ ജനങ്ങൾക്ക് എന്നെയാണോ അതോ ഭരിക്കുന്ന ചില മാരക വൈറസുകളെ ആണോ പേടി എന്ന്.
എങ്ങിനെ തൊന്നതിരിക്കും ? ആദ്യമൊക്കെ മാസ്ക് വെക്കലും അകലം പാലിക്കലുമെല്ലാം കൊറോണ വരാതിരിക്കാനായിരുന്നു. പക്ഷേ ഇപ്പൊ കൊറോണ വന്ന് ചത്താലും സാരമില്ല, പക്ഷേ മസ്കിൻ്റെ സ്ഥാനം മാറുന്നത് മൈക്രോ സ്കോപിലൂടെ നോക്കി കണ്ട് പിടിച്ച് ഫൈൻ പിഴിയാൻ നിൽക്കണ പിണറായിയുടെ കാക്കിപ്പടയെ കാണുമ്പോ കൊറോണ വൈറസ് ഒക്കെ എന്ത് മാന്യൻ എന്ന് തോന്നിപ്പോകും.
പെറ്റി ഇനത്തിൽ 150 എന്ന റെക്കോർഡ് ഇട്ട് ചിരിച്ചോണ്ട് നില്ക്കണ നമ്മുടെ റിയാസ് ചേട്ടനോട് ചോദിച്ചാൽ ഇപ്പൊ ഞാൻ പറഞ്ഞതിൻ്റെ സാരാംശം മനസ്സിലാകാത്ത ആരേലും ഉണ്ടേൽ മനസ്സിലാവും .
പറഞ്ഞ് വന്നത് ഇത്തവണത്തെ ഓണത്തെക്കുറിച്ചണ്. കേരളത്തിൻ്റെ ഉത്സവം..
ജാതിമത ഭേദമന്യേ എല്ലാവരും ആഘോഷമാക്കുന്ന ഓണക്കാലം നമ്മുടെ വ്യാപാരി സുഹൃത്തുക്കളുടെ കൊയ്ത്ത് കാലം കൂടിയാണ്.
പക്ഷേ കോവിഡ് അടച്ചിടൽ ചട്ടങ്ങൾ കർശനമായതോടെ കച്ചവടക്കാർ ഇരുട്ടിലായി
ഓണക്കാലത്തെങ്കിലും കൈവിട്ടു തുടങ്ങിയ ജീവിതം ഒന്ന് തിരിച്ച് പിടിക്കാനായി കടകൾ തുറക്കനായ് പ്രതിഷേധവുമായി ഇറങ്ങിയതോടെ പുതിയ അടവ് പുറത്തെടുത്ത് സ്വന്തം തീരുമാനത്തിൽ ഉറച്ചു നിന്നു ജൂനിയർ കേരള മന്നൻ പിണറായി സഖാവ്. തോക്ക് തരാം വെടി വെക്കരുത് എന്ന സിനിമാ ഡയലോഗ് പോലെ കടകൾ ഒക്കെ തുറന്നോളു. പക്ഷേ ആളെ കയറ്റരുത് എന്ന് . കയറ്ററുത് എന്ന് പറഞാൽ കയറ്റരുത് എന്നല്ല, കയറ്റിക്കൊ പക്ഷെ കുറെ കണ്ടിഷൻസ് ഉണ്ട് എന്ന് മാത്രം.
ഒരു ഡോസ് വാക്സിന് എടുത്തു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് ആയ സർട്ടിഫിക്കറ്റ് , കോവിഡ് ഒരുമാസം മുൻപ് വന്ന് മാറി എന്ന സർട്ടിഫിക്കറ്റ് ഇതിലേതെങ്കിലും ഉള്ളവർക്ക് മാത്രമേ കടകളിൽ പോകാൻ കഴിയൂ. ഇത്രയും ഓക്കേ ആണെങ്കിൽ കടകളിൽ പ്രവേശിക്കാം. സാധനങ്ങൾ വാങ്ങാം.. നോ പ്രോബ്ലം …
ഇതിപ്പോ എന്താ കഥ. ഇവന്മാർക്ക് തലയ്ക്ക് വല്ല ഓളവുമുണ്ടോ.. അതോ നമ്മുടെ വികാരിയച്ചൻ പറഞ്ഞ പോലെ കോവിഡ് വാക്സിനേഷൻ വിദഗ്ധ സമിതി കൊമെൻസൻസ് വാക്സിൻ എടുക്കാൻ മറന്ന് പോയവരാണോ?
എന്തായാലും വകതിരിവ് എന്നൊരു സാധനം പേരിനു പോലും ഇല്ലാത്തവരുടെ ഇത്തരം മണ്ടൻ തീരുമാനങ്ങൾ കൊണ്ട് സെഞ്ച്വറി അടിക്കാൻ പോകുന്നത് kovid നൽകിയ കടക്കെണിയിൽ ജീവൻ ഒടുക്കേണ്ടി വരുന്ന പാവങ്ങളാവും .
ഇതിപ്പോ ട്രോളുകളിൽ നിറയുന്നത് പാവം മാവേലിത്തമ്പുരാൻ ആണ്. കേരളത്തിലേക്ക് ഒന്ന് കടന്നു കിട്ടാൻ പാവം കുറച്ച് ദിവസം മുമ്പ് തന്നെ നിർബന്ധിത ക്വാറന്റൈനിൽ ഇരിക്കുവായിരുന്നു . എല്ലാം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണല്ലോ എന്നോർത്ത് സഹിച്ച് ക്വാറന്റൈൻ പൂർത്തിയാക്കി ഇറങ്ങാനുള്ള ദിവസം കാത്തിരിക്കുമ്പോഴാ കേരള മന്നൻ്റെ പുതിയ ഭരണ പരിഷ്‌കാരം . ആർടിപിസിആറും, വാക്സിനേഷനുo കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഒക്കെ..
ഇതിപ്പോ കേരളത്തിലേക്ക് വന്നാൽ ഫൈൻ അടച്ചു മുടിയുമെന്ന് ഉറപ്പായതോടെ ഉള്ള ജീവനും കൊണ്ട് പാതാളത്തിലേക്ക് തന്നെ തിരിച്ച് പോവാനാണ് മൂപ്പരുടെ പ്ലാൻ അത്രേ. ഒരിക്കൽ ഇത് പോലൊരു ഫൈൻ അടക്കലിൻ്റെ പേരിൽ ഉള്ള കൊട്ടാരം അടക്കം ആൺ പിള്ളേർ കൊണ്ട് പോയതാ. ഇനിയിപ്പോ ഉള്ള പാതാളം കൂടി വിൽക്കാൻ വയ്യ എന്ന് മാവേലി പറയാൻ പറഞ്ഞു. പറ്റുമെങ്കിൽ അടുത്ത വർഷം കാണാമെന്നും.. കാര്യങ്ങളുടെ കിടപ്പ് വശം വെച്ച് അടുത്ത വർഷവും നടക്കുമെന്ന് തോന്നുന്നില്ല. കൊറോണ പോയാലും അഞ്ചു വർഷത്തേക്കുള്ള ഫിക്സഡ് വൈറസിനെ നമ്മൾ പ്രബുദ്ധ മലയാളികൾ തന്നെ അധികാരത്തിൽ പിടിച്ചിരുത്തിയിട്ടുണ്ടല്ലോ . എന്തായാലും ജോസഫൈൻ മാഡം പറഞ്ഞത് പോലെ.. അനുഭവിച്ചോ എന്ന് മാത്രമേ പറയാനുള്ളൂ….