കൊച്ചി . തൃശ്ശൂര്‍ പൂരം പോലീസ് കലക്കിയ സംഭവത്തിൽ ഇടപെട്ടു കേരള ഹൈക്കോടതി. പോലീസ് അതിക്രമം കാണിച്ചതും നിയമ വിരുദ്ധമായി കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതും ആചാര ലംഘനം നടത്തിയതുമായി സംഭവം ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി നൽകിയ ഹർജിയിൽ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ അഡ്വ. വി. സജിത്കുമാര്‍ മുഖേന നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണ്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് തൃശ്ശൂര്‍ പൂരം പോലീസ് കലക്കിയ സംഭവത്തിൽ സര്‍ക്കാരിനോടു വിശദീകരണം തേടിയിരിക്കുന്നത്.തൃശ്ശൂര്‍ പോലീസ് മേധാവി അങ്കിത് അശോകന്റെ നടപടികള്‍ ചോദ്യം ചെയ്ത ഹര്‍ജിയില്‍ ക്ഷേത്രോത്സവങ്ങളിലും ചടങ്ങുകളിലും പോലീസിന്റെ നിയമ വിരുദ്ധ ഇടപെടലുകള്‍ തടയാനും ഭരണഘടനാ ദത്തമായ മതസ്വാതന്ത്ര്യം സംരക്ഷിക്കാനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയെന്നു വാക്കാല്‍ ചൂണ്ടിക്കാട്ടിയ കോടതി, സര്‍ക്കാരിനോട് മറുപടി തേടിയിട്ടുമുണ്ട്. ഘോഷ യാത്ര പോലീസ് തടഞ്ഞതായും അനാദി കാലം മുതലുള്ള ചടങ്ങുകളും ആചാരങ്ങളും തടസ്സപ്പെടുത്തിയതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുത്തുവിളക്കേന്തിയ ആളെ പോലീസ് മര്‍ദിച്ചു, വിഗ്രഹം വഹിച്ചെത്തിയെ ആനയുള്‍പ്പെടുന്ന എഴുന്നെള്ളത്തു തടഞ്ഞു, ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെ പ്രവേശനം പോലും വിലക്കി, ഷൂസൂരാതെ പോലീസ് ക്ഷേത്രത്തില്‍ കയറി നിരങ്ങി. ഭക്തര്‍ക്കു നേരേ ലാത്തിച്ചാര്‍ജ്ജ് നടത്തി, അവര്‍ ക്ഷേത്ര ചടങ്ങുകളും വെടിക്കെട്ടും കാണുന്നതു പോലും ഭക്തരെ തടഞ്ഞു. ഇത് കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രോത്സവത്തിന്റെ മഹത്വത്തിനു കളങ്കമുണ്ടാക്കി. ലക്ഷക്കണക്കിനു ഭക്തരില്‍ ഭീതിയുണ്ടാക്കി. ക്ഷേത്രാധികൃതരോടോ തന്ത്രിയോടോ പോലും ചോദിക്കാതെയുള്ള നിയമ വിരുദ്ധ നിയന്ത്രണങ്ങള്‍ ഭരണഘടനയുടെ 25-ാം വകുപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിനു വിരുദ്ധമാണ്, മൗലികാവകാശ ലംഘനമാണ് ചൂണ്ടികാട്ടുന്നതെന്നും ഹിന്ദു ഐക്യ വേദി ഹർജിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഏകാധിപതിയെപ്പോലാണ് അങ്കിത് അശോകന്‍ പെരുമാറിയത്. ദേവസ്വം ഉദ്യോഗസ്ഥരുമായോ ക്ഷേത്രാധികൃതരുമായോ സഹകരിച്ചില്ല. തന്റെ അധികാര പരിധി ലംഘിച്ച ജില്ലാ പോലീസ് മേധാവി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ തടയാന്‍ അധികാര ദുര്‍വിനിയോഗം നടത്തുകയായിരുന്നു എന്നും ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നു. ഉചിതമായി അന്വേഷിച്ച് പോലീസ് മേധാവിക്കെതിരേ നടപടിയെടുക്കണമെന്ന് ഹര്‍ജിയില്‍ അവശ്യപ്പെടുന്നു. ഹര്‍ജി മേയ് 22നു വീണ്ടും പരിഗണിക്കും.