തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സംവാദത്തിനുള്ള പാനലില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ അക്കാര്യം തന്നെ വിളിച്ചു പറയാനുള്ള സാമാന്യ മര്യാദ കാണിക്കാമായിരുന്നെന്ന് ജോസഫ് സി.മാത്യു. ഒഴിവാക്കിയതു സംബന്ധിച്ചു യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. മാധ്യമവാര്‍ത്തകളിലൂടെയാണ് മാറ്റം അറിഞ്ഞത്. കടക്കു പുറത്തെന്നു സര്‍ക്കാരിന് ഏതു സമയവും പറയാം. ഈ മാറ്റം അപ്രതീക്ഷിതമല്ലെന്നും ജോസഫ് സി.മാത്യു പറഞ്ഞു.
രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ അസ്വസ്ഥത ഉള്ളവരുണ്ടെന്ന് അറിയാം. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ വന്നേക്കാം എന്നു പ്രതീക്ഷിച്ചിരുന്നു. സഹപാനലിസ്റ്റുകളുമായും അക്കാര്യം സംസാരിച്ചിരുന്നു. പദ്ധതിയെ എതിര്‍ക്കുന്നവരെയും സെമിനാറിലേക്കു വിളിച്ചത് സര്‍ക്കാരില്‍ നിന്നുള്ള അപൂര്‍വമായ ജനാധിപത്യ സമീപനമായിരുന്നു. ചീഫ് സെക്രട്ടറിയാണ് സെമിനാറിലേക്കു ക്ഷണിച്ചത്. ചര്‍ച്ചയുടെ വിശദമായ വിവരങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍നിന്ന് അയച്ചു തന്നിരുന്നു. ഒരാള്‍ക്കു സംസാരിക്കാന്‍ 10 മിനിട്ട് മാത്രമാണ് ലഭിക്കുന്നതെന്നതിനാല്‍ പറയേണ്ട വിഷയങ്ങള്‍ സഹപാനലിസ്റ്റുകളുമായി സംസാരിച്ചിരുന്നു.
ഒഴിവാക്കിയത് എന്തു കൊണ്ടാണെന്നു പറയേണ്ടതു ചീഫ് സെക്രട്ടറിയാണ്. അദ്ദേഹം അറിയാതെയാണ് മാറ്റമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. മാറ്റം എന്തു കാരണം കൊണ്ടാണെന്നു പറഞ്ഞില്ലെങ്കിലും മാറ്റിയ വിവരം പറയാമായിരുന്നു. ശരിയായി യോഗം നടത്താന്‍ കഴിയാത്തവരാണ് റെയില്‍ ഓടിക്കാന്‍ പോകുന്നതെന്നും ജോസഫ് സി.മാത്യു പറഞ്ഞു.വി എസ്.അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവായിരുന്നു ജോസഫ് സി മാത്യു.