നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി സുനില്‍ കുമാറിനെയാണ് പ്രോസിക്യൂട്ടറായി നിയമിച്ചത്. പത്ത് ദിവസത്തിനുളളില്‍ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ പ്രോസിക്യൂഷന് അഭിഭാഷക സംഘത്തിലുള്ള സുനില്‍കുമാറിനോടുതന്നെ സര്‍ക്കാരിനായി ഹാജരാകാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിര്‍ദേശിച്ചത്. കോടതിയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അനില്‍ കുമാര്‍ രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ നിയമനം.
കേസിൽ കൂടുതൽ സമയം തേടി വിചാരണ കോടതി സുപ്രീംകോടതിയെ സമീപിക്കും. ഫെബ്രുവരി ആദ്യ ആഴ്ചയിൽ ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയ്ക്ക് കത്തുനൽകും. ഫെബ്രുവരി 16 നകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ പുറത്ത് വന്ന സാഹചര്യത്തിലാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. ഈ അന്വേഷണം ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കോടതി പറഞ്ഞ സമയത്ത് കേസ് പൂർത്തിയാക്കാൻ കഴിയില്ലെന്നും തുടരന്വേഷണം കണക്കിലെടുത്ത് സമയം നീട്ടി നൽക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.
അതേസമയം, ഈ കേസിൽ തുടരന്വേഷണത്തിനായി വിചാരണ കോടതി അനുവദിച്ച സമയം ഇന്നവസാനിക്കും. ഇതുകൂടാതെ പുതിയ 5 സാക്ഷികളെ വിസ്തരിക്കാനുള്ള തിയതിയും ഇന്ന് തീരുമാനമായേക്കും. അന്വേഷണ സംഘത്തിന്റെ ഈ ആവശ്യം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് അന്വേഷണ സംഘം 5 പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള അനുകൂല വിധി നേടിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന‍്റെ കൈവശമുള്ള നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും ഹർജി നല്‍കിയിട്ടുണ്ട്. ഇതും ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിന്‍റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയിൽ അന്വേഷണ സംഘം ഹര്‍ജി നല്‍കിയിട്ടുണ്ട്. തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകൻറെ സാന്നിദ്ധ്യത്തിൽ വേണം എന്ന് സുനിൽ കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്.
ഇതിനിടെ പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് ആലുവ കോടതിയിൽ രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ നിശ്ചയിച്ചതാണെങ്കിലും ആലുവ മജിസ്ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്. ജീവന് ഭീഷണിയുണ്ടെന്ന സുനിയുടെ കത്തും അമ്മയോടു പറഞ്ഞ വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലാണ് അമ്മയുടെ രഹസ്യമൊഴി എടുക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. പൾസർ സുനി ജയിലിൽ നിന്നെഴുതിയ കത്തിന്റെ പകർപ്പ് സുനിയുടെ അമ്മയാണ് അടുത്തിടെ പുറത്ത് വിട്ടത്. നടിയെ ആക്രമിച്ചത് ദിലീപ് പറഞ്ഞിട്ടാണെന്നും ഗൂഢാലോചനയിൽ ദിലീപിനെ കൂടാതെ സിനിമാ രംഗത്തെ മറ്റു ചിലർക്കും പങ്കുണ്ടെന്നും കത്തിൽ പറഞ്ഞിരുന്നു.
പൾസർ സുനി എഴുതിയ കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ പൊലീസ് ജയിലിലെ സെല്ലിൽ പരിശോധന നടത്തിയിരുന്നു. തിരച്ചിൽ ഒന്നര മണിക്കൂർ നീണ്ടെങ്കിലും കത്ത് കണ്ടെത്താനായില്ല. എറണാകുളം സബ് ജയിലിലെ പൾസർ സുനിയുടെ സെല്ലിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്.