കരുവന്നൂര്‍ ബാങ്കില്‍ കള്ളപ്പണം വെളുപ്പിച്ച വാര്‍ത്തയുടെ ഉറവിടം തേടി ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ സിപിഎം ഭരിക്കുന്ന പാറക്കടവ് ബാങ്കിലും ലക്ഷങ്ങളുടെ വായ്പാത്തട്ടിപ്പ്. കരുവന്നൂര്‍ മോഡല്‍ വായ്പാത്തട്ടിപ്പാണ് ഇവിടെയും നടന്നിരിക്കുന്നത്. ഈ തട്ടിപ്പിന്റെ മറവില്‍ മുന്‍ പ്രസിഡന്റിന്റെ അക്കൗണ്ടിലെത്തിയത് 75ലക്ഷം രൂപയാണ്. മുന്‍ ഭരണസമിതി പ്രസിഡന്റാണ് സ്വന്തം പേരിലും ഭാര്യയുടെയും മക്കളുടെയും പേരിലും ലക്ഷങ്ങള്‍ ബാങ്കില്‍ നിന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ച് വായ്പയെടുത്തിരിക്കുന്നത്. മുന്‍ പ്രസിഡന്റ് എം.കെ. പ്രകാശന്‍ 2016ല്‍ ബാങ്കിന്റെ പ്രസിഡന്റായിരിക്കുമ്പോഴാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. 75ലക്ഷം രൂപ പ്രകാശന്റെ അക്കൗണ്ടിലേക്ക് പലരുടെയും പേരില്‍ എത്തിയിട്ടുണ്ട്. ഇങ്ങനെ സംഘടിപ്പിച്ച പണം കൊണ്ടാണ് ഇയാള്‍ വീടിന് സമീപം ഷോപ്പിങ് കോംപ്ലക്സ് നിര്‍മിച്ചതെന്നാണ് വിവരം.
വസ്തുവിന്റെ മതിപ്പുവില പരിഗണിക്കാതെ ഉയര്‍ന്ന തുകയാണ് പ്രകാശന്‍ വായ്പയായി എടുത്തിരിക്കുന്നത്. കുടുംബക്കാരുടെ പേരില്‍ മാത്രമല്ല ബിനാമി പേരിലും പ്രകാശന്‍ വായ്പയെടുത്തതായി പറയുന്നു. ഒരു വസ്തുവിന്റെ ഈടില്‍ പലരുടെയും പേരില്‍ ബാങ്കില്‍ നിന്ന് വായ്പ നല്‍കിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്.സഹകരണ ബാങ്കിന്റെ നിയമാവലി അനുസരിച്ച് ജാമ്യവസ്തുക്കള്‍ പരിശോധിച്ച് ബോധ്യപ്പെടേണ്ട ചുമതല ബാങ്ക് ഭരണസമിതിക്കാണ്. അംഗങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിന് അധികാരപ്പെട്ട ബാങ്ക് ഭരണസമിതി തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്ത് ബാങ്കിന്റെ പണം വായ്പയുടെ പേരില്‍ ഇഷ്ടക്കാര്‍ക്ക് വാരിക്കോരി നല്‍കുകയാണ് ചെയ്തിരിക്കുന്നത്.
ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല, ആസ്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് പാറക്കടവ് സഹകരണ ബാങ്കില്‍ നടന്നിരിക്കുന്നതെന്ന് വ്യക്തമാണ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഏകദേശം 300 കോടി രൂപയുടെ കള്ളപ്പണവും 1000 കോടി രൂപയുടെ ക്രമക്കേടുമാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ എളകുളം ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്ത ക്രൈം നേരത്തെ പുറത്തുവിട്ടിരുന്നു. സഹകരണ മന്ത്രിയായ വിഎന്‍ വാസവന്‍ തന്നെ ബാങ്ക് തട്ടിപ്പ് വീരനായിരുന്നുവെന്നാണ് ക്രൈം നേരത്തെ പുറത്തുവിട്ടിരുന്നത്. 25 വര്‍ഷം മുന്‍പാണ് യഥാര്‍ത്ഥ തട്ടിപ്പിന്റെ കഥ നടക്കുന്നത്. 40 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരുന്നത്.
പിണറായി വിജയന്റെ കാരുണ്യത്തില്‍ ഇപ്പോള്‍ മന്ത്രിയായി മാറിയ വാസവന്‍ തന്നെ ഇപ്പോള്‍ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസുകള്‍ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിച്ച് സിബിഐ അന്വേഷിക്കണ്ടാ എന്ന നിലപാട് എടുത്തിരിക്കുകയാണ്. കള്ളന്മാരെ രക്ഷപ്പെടുത്തണമെങ്കില്‍ സിബിഐ അന്വേഷിച്ചാല്‍ ശരിയാവില്ലെന്ന് ഇവര്‍ക്ക് അറിയാം. ഊരാളുങ്കല്‍ ബാങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖരായ നേതാക്കന്മാരുടെ ഞെട്ടിപ്പിക്കുന്ന കള്ളപ്പണ നിക്ഷേപമുണ്ടെന്നുള്ള വിവരവും പുറത്തുവന്നിരുന്നു. ഈ കള്ളപ്പണം പല ബിനാമി പേരുകളിലാണ് ഇവര്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇവര്‍ തന്നെ ലോണ്‍ എടുക്കും. വളരെ കുറഞ്ഞ പലിശയ്ക്കാണ് ലോണ്‍ എടുക്കുന്നത്.കള്ളപ്പണം വെളുപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനെക്കുറിച്ചുള്ള പരാതി ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ എന്‍ഫോഴ്സ്മെന്റിന് കൊടുത്തിട്ടുണ്ടെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഇപി ജയരാജന്‍ മുതല്‍ ശ്രീമതി ടീച്ചര്‍ വരെയുള്ള പ്രമുഖ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെയും കള്ളപ്പണം ഇവിടെയുണ്ടെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇഡിക്കുമുന്നില്‍ എത്തിയിരിക്കുന്നത്. ഇതിനുപിന്നാലെയാണ് പാറക്കടവ് ബാങ്കിലും വായ്പാത്തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തുവരുന്നത്.