തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ഉണ്ടായ മാസപ്പടി ആരോപണത്തിൽപെട്ട വ്യവസായ വികസന കോർപ റേഷനിലും എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) യുടെ റെയ്ഡ്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ 3 അംഗ സംഘമാണ് കെഎസ്ഐഡിസി ഓഫിസിൽ പരിശോധന നടത്തി വരുന്നത്. അതേസമയം, പരിശോധനയ്ക്ക് എതിരെ കെഎസ്ഐഡിസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കരിമണൽ കമ്പനി സിഎംആർഎല്ലിൽ കെഎസ്ഐഡിസിക്ക് 13.4% ഓഹരി പങ്കാളിത്തമുണ്ട്. വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ് കെഎസ്ഐഡിസി. സിഎംആർഎലും കെഎസ്ഐഡിസിയുമായുള്ള ഇടപാടുകളാണ് മുഖ്യമായും എസ്എഫ്ഐഒയുടെ അന്വേഷണ സംഘം പരിശോധിച്ചു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ദൂരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ ജനുവരി അവസാനമാണ് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയെ ചുമതലപ്പെടുത്തുന്നത്.
വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ 13.4% ഓഹരി പങ്കാളിത്തമുള്ള കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. യാതൊരു സേവനവും നൽകാതെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറുകയാ യിരുന്നു. ഇത് സിഎംആർഎല്ലിനു സംസ്ഥാന സർക്കാരിന്റെ സഹായങ്ങൾ കിട്ടാനുള്ള മാസപ്പടിയാണെന്നാണ് ആരോപണം ഉയർന്നിരുന്നത്. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെന്റിൽമെന്റ് ബോർഡ് ആണ് അനധികൃത പണം കൈമാറ്റം കണ്ടെത്തുന്നത്.
മാസപ്പടി ഇടപാട് അന്വേഷിക്കാൻ ആറ് ഉന്നത ഉദ്യോഗസ്ഥരെയാണ് തുടർന്ന് എസ്എഫ്ഐഒ അന്വേഷണത്തിനു ചുമതലപ്പെടുത്തുന്നത്. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കുകയാണ് വേണ്ടത്. ബെംഗളൂരു റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) നൽകിയ റിപ്പോര്ട്ടിൽ വീണയുടെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. അന്വേഷണം SFIO ക്ക് വിടണം എന്നാവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിക്കുകയും ഉണ്ടായി. ഹർജി ഈ മാസം 12ന് പരിഗണിക്കാൻ ഇരിക്കെയാണ് അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറുക യായിരുന്നു.
എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദിനാണ് കേസിന്റെ അന്വേഷണ ചുമതല ഉള്ളത്. എറണാകുളത്തെ ആദായ നികുതി വകുപ്പ് ആസ്ഥാനത്തെത്തി അന്വേഷണ സംഘം ചില വിവരങ്ങൾ ശേഖരിച്ചിരുന്നു. സിഎംആർഎൽ കമ്പനിയിൽനിന്നുള്ള വിവരങ്ങളും ശേഖരിക്കുകയുണ്ടായി. കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ചതാണ് എസ്എഫ്ഐഒ. എസ്എഫ്ഐഒക്ക് റെയ്ഡിനും അറസ്റ്റിനും അധികാരമുണ്ട്. അന്വേഷണത്തിന് വിവിധ ഏജൻസികളുടെ സഹായം തേടുകയും ആവാം. വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയി ലുള്ള കേസ് വാദിക്കാൻ മുതിർന്ന സുപ്രീംകോടതി അഭിഭാഷകനെ കെഎസ്ഐഡിസി ഇതിനിടെ ചുമതലപ്പെടുത്തി യിരുന്നു. 25 ലക്ഷംരൂപയാണ് അഭിഭാഷകനുള്ള ഫീസ് ഇനത്തിൽ സർക്കാർ ഖജനാവിൽ നിന്ന് തുളക്കുന്നതെന്ന ആരോപണങ്ങളും ഉയരുകയാണ്.