ന്യൂഡല്‍ഹി . എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. കക്ഷികളില്‍ ഒരാളുടെ അഭിഭാഷകന് അസൗകര്യം അറിയിച്ച സാഹചര്യത്തിലാണ് കേസ് വീണ്ടും മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇതു 38-ാം തവണയാണ് സുപ്രീം കോടതി ലാവലിന്‍ കേസ് മാറ്റിവയ്ക്കുന്നത് എന്നതാണ് എടുത്ത് പറയേണ്ടത്.
കേസില്‍ മെയ് ഒന്നിന് അന്തിമ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി നിശ്ചയിക്കുന്ന ഏതു ദിവസവും വാദത്തിനു തയാറെന്നാണ് ഈ കേസിൽ സിബിഐ കോടതിയെ അറിയിച്ചിട്ടുള്ളത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വാനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സിബിഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു സുപ്രീംകോടതിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കോടതി വാദം കേള്‍ക്കണമെന്നാണ് ആവശ്യം. എന്നാൽ, തുടർച്ചയായി രണ്ടു ദിവസം വാദം കേൾക്കാനുള്ള സൗകര്യം പരിഗണിക്കുമ്പോൾ മേയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു.
സിബിഐക്ക് കേസില്‍ താത്പര്യമില്ലെന്ന് വി എം സുധീരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ദേവദത്ത് കാമത്ത് കോടതിയില്‍ പറഞ്ഞു. കേസിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എസ് വി രാജു ഇതിന് മറുപടിയായി അറിയിച്ചു. കേസ് വാദത്തിനെടുക്കു ന്നതിൽ സിബിഐക്കു താൽപര്യമില്ലെന്ന ആരോപണം ശരിയല്ലെന്നും ഏതു ദിവസവും തയാറാണെന്നും അന്വേഷണ ഏജൻസിക്കുവേണ്ടി ഹാജരായ വൻസജ ശുക്ല അറിയിച്ചു.
കേസ് അവസാനമായി സുപ്രീംകോടതി പരിഗണിക്കുന്നത് ഒക്ടോബര്‍ 31 നാണ്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ തിനെതിരേ സിബിഐ നല്കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ മുൻപാകെ പരിഗണനയിലുള്ളത്. ചെങ്കുളം, പന്നിയാർ, പള്ളിവാസൽ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 86.25 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെയാണ് ഹൈക്കോടതി 2017 ൽ കുറ്റവിമുക്തരാക്കുന്നത്. വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ കേസിൽ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധി പറഞ്ഞിരുന്നു.