തിരുവനന്തപുരം . ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷത്തിൽ കേരള പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായതായി സി ബി ഐ. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം എരുമേലിയില്‍ നിന്ന് കാണാതായ ജസ്നയ്ക്ക് വേണ്ടിയുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ. കോടതിയില്‍ നൽകിയ റിപ്പോർട്ടിലാണ് കേസ് അന്വേഷണത്തിലെ കേരള പോലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസില്‍ കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് സിബിഐ കോടതിയിൽ നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജസ്നയെ കാണാതായി ആദ്യ 48 മണിക്കൂറുകളില്‍ കേരള പൊലീസ് ഒന്നും ചെയ്തില്ല. ഒരു മാന്‍ മിസ്സിംഗ് കേസില്‍ ആദ്യ മണിക്കൂറുകള്‍ നിര്‍ണായകമാണെന്നിരിക്കെയാണ് ഇത്തരമൊരു വീഴ്ച ഉണ്ടായിരുന്നതെന്നും സിബിഐ ആരോപിക്കുന്നു. ജസ്ന ജീവനോടെയുണ്ടെന്ന സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ അത് സംബന്ധിച്ച് ഒരു വിവരവും സി ബി ഐക്ക് കൈമാറാൻ കേരള പോലീസ് തയ്യാറായിട്ടില്ല. സി ബി ഐ അന്വേഷണത്തിൽ അത്തരത്തില്‍ ഒരു സൂചനയും ലഭിച്ചിട്ടില്ല – റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.
ജസ്നയ്ക്ക് എന്തുസംഭവിച്ചെന്ന് തങ്ങള്‍ക്ക് കണ്ടെത്താനായില്ല. തിരോധാനം സംബന്ധിച്ച് എന്തെങ്കിലും പുതിയ വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷണം പുനരാരംഭിക്കാം – സിബിഐ കോടതിയെ അറിയിച്ചു. ജെസ്നയെ കാണാതായി ഒരാഴ്ച കഴിഞ്ഞാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. ജസ്നയുടെ തിരോധാനത്തില്‍ പിതാവിനോ സുഹൃത്തിനോ ഒരു പങ്കുമില്ല. അക്കാര്യത്തിൽ കേരള പോലീസ് പറഞ്ഞതൊന്നും ശരിയല്ല. 2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്നാ മരിയ ജയിംസിനെ കാണതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു ജെസ്നയുടെ തിരോധാനം.
ജെസ്നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ടത്. 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്.