പാലക്കാട് . എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ മാത്രമല്ല, കേരളത്തിലെ ഏഴോളം മറ്റു നേതാക്കൾ ബി ജെ പിയിലേക്കെത്താൻ കൂടിക്കാഴ്ച നടത്തിയെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. സ്വന്തം പ്രസ്ഥാനത്തിനേക്കാളും ശരിയെന്ന് തിരിച്ചറി വാണു പലരും ബി ജെ പിയെ തേടി വരുന്നതിനു കാരണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ആലത്തൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ.
പിണറായിയും കൂട്ടരും കൊലക്കത്തി താഴെ വയ്‌ക്കാൻ തയ്യാറായത് ചങ്കുറപ്പുള്ള നേതാവ് കേന്ദ്ര ആഭ്യന്തരമന്ത്രി ആയതിനാലാണ്. രാജ്യത്തിന്റെ ഭരണ തലപ്പത്ത് അമിത് ഷാ ഉള്ളതുകൊണ്ടാണ് ഇടതുപക്ഷം ഇതിന് തയ്യാറാവുന്നത്. ആ ബോധ്യം അവർക്കും ഉണ്ട്. ഒരുപാട് ആളുകളെ ബലിദാനികളാക്കേണ്ടി വന്ന മണ്ണാണ് കണ്ണൂർ. കേരളത്തിലാകമാനം അത് സംഭവിച്ചിട്ടുണ്ട്. ഭീകരവാദികളുടെ പിറകിൽ നിന്ന് കൊണ്ട് അവരുടെ സഹായത്തോടെ ആലപ്പുഴയിലെ നന്ദു, രൺജിത് ശ്രീനിവാസൻ തുടങ്ങി നിരവധി പേരെയാണ് കൊലപ്പെടുത്തിയത് – ശോഭ പറഞ്ഞു.
ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫിന്റെ കൊടിക്കൊപ്പം പിഡിപിയുടെ കൊടിയും ഉണ്ടായിരുന്നുവെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഇപി ജയരാജൻ ബിജെപിയിലേക്ക് വരാനായി ചർച്ച നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തൽ ശോഭ സുരേന്ദ്രൻ നടത്തുന്നത്. തെളിവുകൾ ഉൾപ്പടെയായിരുന്നു ശോഭയുടെ വെളിപ്പെടുത്തൽ. ശോഭയുടെ ആരോപണങ്ങൾ ഇപി ജയരാജനും സമ്മതിക്കുകയായിരുന്നു. പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നും ഒരാൾ വീട്ടിൽ വരുമ്പോൾ ഇറങ്ങിപ്പോകാൻ പറയാൻ കഴിയില്ലാലോ എന്നുമായിരുന്നു ഇ പി മാദ്ധ്യമങ്ങളോട് കൂടിക്കാഴ്ചയെ പറ്റി ന്യായീകരിച്ചത്.