പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ പ്രസംഗങ്ങൾ വിവാദമായതോടെ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളിലേക്ക്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ രാജസ്ഥാനിലെ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നൽകാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുകയാണ്. കോൺഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികൾ മോദിയുടെ പരാമർശത്തിനെതിരെ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളിലേക്ക് കടന്നിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ വാക്കുകൾ വിദ്വേഷ പ്രസംഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മോദിയെ വിലക്കണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി അറിയിച്ചിരുന്നു. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് പ്രചാരണ പ്രവർത്തനങ്ങളും തുടങ്ങി. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോൺഗ്രസ് സ്ഥാനാർത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ച പിറകെ, ഇപ്പോൾ വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണം നടത്തുകയാണ് കോൺഗ്രസ്. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ സമയം ചോദിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസിന്റെ കത്തിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കോൺഗ്രസ് അധികാരത്തിൽ വരുകയാണെങ്കിൽ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ മുസ്ലിംങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തിരഞ്ഞെടുപ്പ് പ്രസംഗമാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാ ലുണ്ടാകാവുന്ന ആപത്ത് ഓർമ്മപ്പെടുത്തുന്നു എന്ന് അവകാശ പെട്ടുകൊണ്ടായിരുന്നു മോദി ഇങ്ങനെ പറയുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ പരിഗണന നൽകുക മുസ്ലിംങ്ങൾക്കായിരിക്കും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും, സഹോദരിമാരുടേയും സ്വർണ്ണത്തിന്റെ കണക്കെടുപ്പ് നടത്തി അത് മുസ്ലിംങ്ങൾക്ക് നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞെന്നാണ് ആരോപണം.
ജാതി സെൻസസിനൊപ്പം സാമ്പത്തിക സാമൂഹിക സെൻസസും നടത്തുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി വളച്ചൊടിച്ചതെന്നാണ് കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ ആരോപിക്കുന്നത്. അതേസമയം, പ്രധാനമന്ത്രി രാജസ്ഥാനിലും യുപിയിലും നടത്തിയ വിദ്വേഷ പ്രസംഗം സുപ്രീം കോടതിയിൽ ഉന്നയിക്കാൻ സിപിഎം നീക്കങ്ങൾ തുടങ്ങി. നേരത്തെ തന്നെ നിലനിൽക്കുന്ന വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയുടെ 21ാമത്തെ വിഷയമായി പരിഗണിക്കാനിരിക്കെയാണിത്. അതു പരിഗണിക്കുമ്പോഴാണ് മോദിയുടെ പ്രസംഗം സുപ്രീം കോടതിയുടെ പരിഗണനയിൽ സി പി എം കൊണ്ട് വരുക. സി പി എമ്മിന്റെ മുതിർന്ന നേതാവ് വൃന്ദ കാരാട്ടിന്റെ അഭിഭാഷകനായിരിക്കും വിഷയം സുപ്രീം കോടതിയിൽ ഉന്നയിക്കുക.
വിദ്വേഷ പ്രസംഗങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി നേരത്തെ പരാമർശിച്ചിരുന്നതാണ്. എങ്കിലും ഒരോ വ്യക്തിയും നടത്തുന്ന പ്രസംഗം എടുത്തു പരിഗണിക്കാൻ പരിമിതിയുണ്ടെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. അതത് സംസ്ഥാനങ്ങളിൽ ഉയരുന്ന വിദ്വേഷ പ്രസംഗങ്ങൾ അവിടെത്തന്നെ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നതാണ്. രാജസ്ഥാനിലെ ബൻസ്വാഡയിൽ പ്രധാന മന്ത്രി കോൺഗ്രസ് വന്നാൽ ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ സ്വത്തു വീതിച്ചു നൽകുമെന്ന് പറഞ്ഞതു വിവാദമായതിനു പിറകെ, ഉത്തർപ്രദേശിലെ അലിഗഡിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ‘സ്ത്രീകളുടെ താലിമാല പോലും പൊട്ടിച്ച് മറ്റുള്ളവർക്ക് വീതിച്ചു നൽകും’ എന്നും പറഞ്ഞതും വിവാദമാവുകയായിരുന്നു.