തിരുവനന്തപുരം . തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പത്രിക സ്വീകരിച്ചെന്നു പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ ശേഷം തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കുകയാണ് പോംവഴിയെന്നാണ് കോടതി പറഞ്ഞത്.
ജസ്റ്റിസുമാരായ വി.ജി.അരുണ്‍, എസ്.മനു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ആദായനികുതി വകുപ്പിലെ അന്വേഷണ വിഭാഗം ഡപ്യൂട്ടി ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.
ബെംഗളൂരു സ്വദേശി രഞ്ജിത് തോമസ്, ആവണി ബെന്‍സാല്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എത്തിയിരുന്നത്. രാജീവ് ചന്ദ്രശേഖര്‍ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂല ത്തില്‍ സ്വത്തു വിവരം മറച്ചു വച്ചുവെന്നു പരാതി നല്‍കിയിട്ടും വരണാധികാരി നടപടി സ്വീകരിച്ചില്ലെന്നായിരുന്നു ഹർജിയിൽ ആരോപിച്ചിരുന്നത്. വീടിന്റെയും കാറിന്റെയും സ്വകാര്യ ജെറ്റിന്റെയും വിവരങ്ങള്‍ നല്‍കിയില്ലെന്നും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി മൂല്യം കുറച്ചു കാണിച്ചതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.