പിണറായിയ്ക്കു പണി കൊടുത്ത് കെ ഫോണിന്റെ വമ്പൻ കുരുക്ക്. 1,059 കോടി രൂപ വായ്പയെടുത്ത് ആരംഭിച്ച കെ-ഫോൺ ഒക്ടോബർ മുതൽ കിഫ്ബിയിലേക്ക് 100 കോടി രൂപ വീതം തിരച്ചടയ്‌ക്കണം എന്നതാണ് ഇപ്പോൾ സർക്കാരിനെ തലയിൽ ഇടിത്തീയായി വന്നുപതിച്ചിരിക്കുന്നത്. ഒന്നും രണ്ടും വർഷം കൊണ്ട് തീരുന്നതല്ല ഈ തിരിച്ചടവ്. പതിമ്മൂന്നു വർഷമാണ് സർക്കാർ ഇങ്ങനെ നൂറു കോടി വീതം തിരിച്ചടയ്‌ക്കേണ്ടത് കടം കേറി ഒരെത്തും പിടിയുമില്ലാതെ ഇനിയും ജനം നട്ടം തിരിയും എന്ന് സാരം . ജനം മാത്രമല്ല ഇവരുടെ ഭരണം അവസാനിച്ച പുതിയ സർക്കാർ ഭരണത്തിൽ വന്നാൽ അവരുംകുത്തു പാളയെടുക്കും. കൊട്ടിഘോഷിച്ച് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയായ കെ-ഫോണിന് അങ്ങനെ തിരിച്ചടി പാലും വെള്ളത്തിൽ തന്നെയാണ് കിട്ടിയിരിക്കുന്നത് .
വൻ സാമ്പത്തിക കുരുക്കിലേക്കാണ് പദ്ധതി നീങ്ങുന്നത്. 1,059 കോടി രൂപ വായ്പയെടുത്ത് ആരംഭിച്ച കെ-ഫോൺ ഒക്ടോബർ മുതൽ കിഫ്ബിയിലേക്ക് 100 കോടി രൂപ വീതം തിരച്ചടയ്‌ക്കണം. തുടർച്ചയായി 13 വർഷവും ഇത്രയും തുക തിരിച്ചടയ്‌ക്കണം. നിലവിൽ ഇതുവരെ 30,000 ഇന്റർനെറ്റ് കണക്ഷൻ മാത്രമാണ് കെ-ഫോൺ വഴി ലഭ്യമാക്കിയത്. 5,000 കണക്ഷൻ ബിപിഎൽ കുടുംബങ്ങൾക്കാണ് നൽകിയിട്ടുള്ളത്. ബാക്കി സർക്കാർ ഓഫീസുകളിലും വാണിജ്യ കേന്ദ്രങ്ങളിലുമാണ്.
പ്രതിമാസം ശരാശരി 600 രൂപ വീതം ലഭിക്കുന്ന ഒന്നര ലക്ഷം കണക്ഷനെങ്കിലും ഉണ്ടെങ്കിൽ മാത്രമേ തിരിച്ചടവിനായി 100 കോടി ലഭിക്കൂ.സംസ്ഥാനത്ത് അതിവേഗ ഇന്റർനെറ്റ് സേവനത്തിനായി ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കാനുള്ള സംരംഭമാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ) ലിമിറ്റഡ്. സംസ്ഥാനത്ത് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പിന്നീട് ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് എന്നായി.
ഉദ്ഘാടന ദിവസം 2,105 കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷൻ കിട്ടിയെന്ന് അവകാശപ്പെട്ട കെ ഫോൺ ഇത് വരെ അധികം നൽകിയത് വെറും 3,199 കണക്ഷൻ മാത്രമാണ്. 30,438 സർക്കാർ ഓഫീസുകളിൽ ഇപ്പോഴും 21,072 ഓഫീസുകളിൽ മാത്രമാണ് കെ-ഫോൺ കണക്ഷൻ ഉള്ളത്. നിലവിൽ കണക്ഷൻ ഉപയോഗിക്കുന്നവരും കെ-ഫോൺ ഉപേക്ഷിക്കാനുള്ള പദ്ധതിയിലാണ്. വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാകാത്തതാണ് പ്രധാന കാരണം.പദ്ധതിയിലെ പോരായ്മകൾ കാരണം കരാർ ഏറ്റെടുത്ത കമ്പനികൾ പിന്മാറുകയും ചെയ്തു. ദ്ദേശവകുപ്പ് നൽകിയ ഗുണഭോക്തൃ പട്ടിക കൃത്യമല്ലാത്തതിനാൽ പിൻമാറുകയാണ് എന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്.
സംയുക്തസംരംഭത്തിന്റെ ആകെ മുതൽമുടക്ക് 1514 കോടി രൂപയായിരുന്നു. ഇതിന്റെ 70 ശതമാനമായ 1059 കോടി രൂപയാണ് കിഫ്ബിയിൽനിന്നു വായ്പയായി ലഭിച്ചത്. വ്യവസ്ഥപ്രകാരം 2024 ഒക്ടോബർമുതൽ 13 വർഷത്തേക്ക് പ്രതിവർഷം 100 കോടി രൂപവീതം കിഫ്ബിക്ക് തിരച്ചടയ്ക്കണം.
തിരിച്ചടവ് 2025 ഏപ്രിൽമുതൽ ആക്കണമെന്ന് കെ-ഫോൺ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാണ് സാധ്യത. എന്നിരുന്നാലും അടുത്തവർഷംമുതൽ ഈ തുക തിരിച്ചടച്ചേ മതിയാകൂ. സർക്കാർ വിഹിതമായി നൽകേണ്ട 500 കോടിയിൽ 128 കോടിരൂപ മാത്രമാണ് നൽകിയിരിക്കുന്നത്.
കെ-ഫോണിനായി 37,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ഇതുവരെ വൈദ്യുതിപ്പോസ്റ്റു കളിലൂടെ 25,000 കിലോമീറ്റർ കേബിൾ വലിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു ലക്ഷത്തോളം സർക്കാർ ഓഫീസുകളുണ്ട്. എന്നാൽ, ഇതിൽ 30,438 ഓഫീസുകൾ മാത്രമാണ് കെ-ഫോൺ ഇന്റർനെറ്റിനായി അപേക്ഷിച്ചിട്ടുള്ളത്. അതിൽ 20,000 ഓഫീസുകൾക്ക് കണക്ഷൻ നൽകി.സർക്കാർ ഓഫീസുകളിൽനിന്ന് പ്രതിമാസം രണ്ടായിരം രൂപവീതം ശരാശരി ലഭിക്കുമെന്നാണ് കെ-ഫോൺ അധികൃതർ കരുതുന്നത്. എന്നിരുന്നാലും തിരിച്ചടവിനുള്ള തുക ലഭിക്കില്ല.
കണക്‌ഷൻ നൽകാൻ ബാക്കിയുള്ളത് ഏതെല്ലാം വീടുകളിലാണെന്ന വിവരം കെ ഫോണിനു ലഭ്യമല്ല. ഈ വീടുകളുടെ പട്ടിക കൈമാറണമെന്നു കമ്പനിയോടു കെ ഫോൺ ആവശ്യപ്പെട്ടു. വൈകാതെ രണ്ടരലക്ഷം ബിപിഎൽ കുടുംബങ്ങളിൽ കൂടി സൗജന്യ കണക്‌ഷൻ നൽകുമെന്നു പ്രഖ്യാപിച്ചിരിക്കെയാണ്, പദ്ധതിയുടെ തുടക്കത്തിൽ പ്രഖ്യാപിച്ച 14000 കണക്‌ഷൻ പോലും പൂർത്തീകരിക്കാനാകാത്തത്. ഗുണഭോക്താക്കളുടെ വിവരങ്ങൾ കൃത്യമല്ലെന്നു കണ്ടെത്തി തിരിച്ചയച്ചു. കൃത്യത വരുത്തി പട്ടിക വീണ്ടും സമർപ്പിച്ചു.
ഓരോ തദ്ദേശസ്ഥാപനത്തിലും സംശയനിവാരണത്തിനു ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ പട്ടികയും കമ്പനിക്കു കൈമാറിയിരുന്നു. ഇതിനെല്ലാം ശേഷമാണ്, കൂടുതൽ കണക്‌ഷൻ നൽകാനാകില്ലെന്നും പിൻമാറുകയാണെന്നും കെഫോണിനെയും ഐടി സെക്രട്ടറിയെയും അറിയിച്ചിരിക്കുന്നത്. സ്വന്തം നിലയ്ക്ക്, പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ ഉപയോഗിച്ച് അഞ്ചു മാസത്തിനകം 14,000 കണക്‌ഷൻ പൂർത്തീകരിക്കുമെന്നു കെഫോൺ എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.