കൊച്ചി . മാസപ്പടി കേസുമായി ബന്ധപെട്ടു സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയ്‌ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇ ഡി നല്കിയ സമന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയ്‌ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇ ഡി സമന്‍സ് നൽകിയിരുന്നത്.
തിങ്കളാഴ്ച ഹാജരാകാനാണ് കര്‍ത്തയ്‌ക്ക് ഇ ഡി നോട്ടീസ് നൽകിയിരുന്നത്. ജസ്റ്റിസ് ടി.ആര്‍. രവിയാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കെതിരേ നിര്‍ബന്ധിത നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ഇ ഡിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ബെഞ്ച് ഇതു രേഖപ്പെടുത്തി. കേസ് മേയ് 22ന് കേസ് വീണ്ടും പരിഗണിക്കും.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഷെഡ്യൂള്‍ ചെയ്ത കുറ്റകൃത്യങ്ങളൊന്നുമില്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ ഇ ഡിക്ക് അധികാരമില്ലെന്നു ഹര്‍ജിക്കാര്‍ കോടതിയിൽ പറഞ്ഞു. മുഴുവന്‍ അന്വേഷണവും നിര്‍ബന്ധിത നടപടികളും സ്റ്റേ ചെയ്യാന്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. ഇ ഡിക്കു മുന്നില്‍ വെള്ളിയാഴ്ച ഹാജരാകാന്‍ അപേക്ഷകരില്‍ ചിലര്‍ക്ക് സമന്‍സ് അയച്ചിരിക്കുന്നത്.