‘മുംബൈ . ഉറങ്ങാൻ കിടന്ന 26 കാരൻ ഉറക്കമെഴുന്നേറ്റത് 8 ദിവസങ്ങൾക്ക് ശേഷം. തുടർച്ചയായി എട്ട് ദിവസം കിടന്നുറങ്ങി 26കാരൻ അസാധാരണമായ ഉറക്കത്തിലായിരുന്നു. തുടർന്ന് ഇയാളെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്. എട്ടുദിവസത്തെ ഉറക്കത്തിനിടയിൽ ഇയാൾ ഇടക്ക് ഭക്ഷണം കഴിക്കാനും പ്രാഥമിക കൃത്യത്തിനും മാത്രം എഴുന്നേറ്റെങ്കിലും തീർത്തും അർധബോധാവസ്ഥയിലായിരുന്നു.
ഇത് ക്ലെയിൻ-ലെവിൻ സിൻഡ്രോം എന്ന കെഎൽഎസ് എന്ന രോഗമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. സങ്കീർണ്ണമായ രോഗാവസ്ഥയാണ് കെഎൽഎസ്. രോഗത്തിന്റെ കൃത്യമായ കാരണം ഇന്ന് വരെ പൂർണമായി മെഡിക്കൽ സയൻസിന് കണ്ടെത്താനായിട്ടില്ല. വോക്ഹാർഡ് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. പ്രശാന്ത് മഖിജ പറഞ്ഞതായി ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അപൂർവമായാണ് ഈ രോഗമുണ്ടാകുകയെന്നാണ് ഡോക്ടർമാർ പറയുന്നത്. യുവാവിന്റെ അസാധാരണ ഉറക്കം ശ്രദ്ധയിൽപ്പെട്ട കുടുംബം ആദ്യം പ്രാദേശിക വൈദ്യന്മാരെയും മന്ത്രവാദികളെ യുമാണ് സമീപിച്ചത്. ഉറക്കം തുടർന്നതോടെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തന്റെ കരിയറിൽ മൂന്നാമത്തെ കേസാണ് ഈ രീതിയിൽ കൈകാര്യം ചെയ്യുന്നതെന്നും പത്ത് വർഷത്തിന് മുമ്പാണ് രണ്ട് കേസുകൾ ഉണ്ടായതെന്നും ഡോ. പ്രശാന്ത് മഖിജ പറയുന്നു. ഈ രോഗത്തിന് വ്യക്തമായ കാരണങ്ങളൊന്നുമില്ല. വൈറൽ അണുബാധ പോലുള്ള കാരണമുണ്ടാകാം എന്നും അവർ കൂട്ടിച്ചേർത്തു.
സാധാരണയായി 12 നും 25 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിലും യുവാക്കളിലും ഈ അസുഖം കൂടുതലായി കാണപ്പെടുമെന്നു ന്യൂറോളജിസ്റ്റ് ഡോ രാഹുൽ ചാക്കോർ പറഞ്ഞു. ‘കുംഭകർണ്ണ സിൻഡ്രോം’ എന്നും ഈ രോഗത്തെ ഡോക്ടർമാർ വിളിക്കാറുണ്ട്. കെഎൽഎസ് കണ്ടുപിടിക്കാൻ പ്രത്യേക പരിശോധനകളൊന്നുമില്ല.