മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരായി നടത്തിയ സംഭവത്തില്‍ ഇതുവരെ നാല് പേര്‍ അറസ്റ്റില്‍.
മെയ്‌തെയ് വിഭാഗത്തില്‍ പെട്ടവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ നഗ്‌നരായി നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായത്. ബാക്കിയുള്ള പ്രതികളെ കൂടി ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
അക്രമകാരികള്‍ക്കൊപ്പമായിരുന്നു പൊലീസെന്ന് ഇരകളില്‍ ഒരാള്‍ ആരോപിച്ചു. വീടിനടുത്ത് നിന്ന് തങ്ങളെ ഒപ്പം കൂട്ടിയ പൊലീസ് റോഡില്‍ ആള്‍ക്കൂട്ടത്തിനടുത്ത് വിട്ട് ആക്രമണത്തിന് അവസരം ഒരുക്കിയെന്നും ഇര ഒരു മാധ്യമത്തോട് പ്രതികരിച്ചു.സംഭവത്തില്‍ പ്രതിഷേധ റാലിയുമായി ഗോത്രവിഭാഗങ്ങള്‍ രംഗത്ത് എത്തി. ചുരാചന്ദ്പുരില്‍ ഗോത്ര വിഭാഗങ്ങള്‍ വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
അതേസമയം വേട്ടയ്ക്ക് കൂട്ടു നിന്നത് പൊലീസുമാണെന്നാണ് വിവരം. കാങ്‌പോക്പി ജില്ലയിലെ ഗ്രാമത്തില്‍ മെയ്‌തേയ് വിഭാഗക്കാര്‍ യന്ത്രത്തോക്കടക്കം ആയുധങ്ങളുമായെത്തി കുക്കികളുടെ വീടിന് തീവെക്കുന്നുവെന്ന് കേട്ട് കാട്ടിലേക്ക് രക്ഷപ്പെട്ടോടിയതാണ് രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും. ആപത്ത് ഭയന്ന് ഇവര്‍ പൊലീസില്‍ അഭയം തേടി. നോങ്‌പോക് സെക്മായ് പൊലീസ് ഇവരുമായി നീങ്ങുന്നതിനിടെ അക്രമാസക്തരായ ജനക്കൂട്ടത്തിന് മുന്നില്‍പെട്ടു.
പൊലീസ് നോക്കിനില്‍ക്കെ ആക്രമികള്‍ അഞ്ചുപേരെയും തട്ടിക്കൊണ്ടുപോയി. 56കാരനെ കുറച്ചുദൂരം കൊണ്ടുപോയശേഷം കൊലപ്പെടുത്തി. സ്ത്രീകളോട് വസ്ത്രമുരിയാൻ ആവശ്യപ്പെട്ടു. 21കാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. എതിര്‍ത്ത സഹോദരനെ കൊലപ്പെടുത്തി. മറ്റൊരു സ്ത്രീയെ തൊട്ടടുത്ത വയലിലേക്ക് കൊണ്ടുപോയി മര്‍ദിച്ചു -മെയ് നാലിന് കാങ്‌പോക്പി ജില്ലയില്‍ നടന്ന സംഭവങ്ങള്‍ മനഃസാക്ഷിയുള്ള ആരുടെയും കരളുലക്കുന്നതാണ്.
തുണിയുരിഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് ആക്രോശിച്ചാണ് ജനക്കൂട്ടം യുവതികളെ വളഞ്ഞതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ഓണ്‍ലൈൻ മാധ്യമമായ ‘സ്‌ക്രോള്‍ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് കഴിഞ്ഞദിവസം പ്രചരിച്ചത്. ജനക്കൂട്ടം യുവതികളെ തുടരെ അപമാനിക്കുന്നതും നിസ്സഹായരായ സ്ത്രീകള്‍ കരയുന്നതും ദൃശ്യത്തിലുണ്ട്. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കുമിടയിലൂടെ മുഖത്തടിച്ചും സ്വകാര്യഭാഗങ്ങളില്‍ അതിക്രമം നടത്തിയും യുവതികളെ വയലിലേക്ക് ജനക്കൂട്ടം നടത്തിച്ചുകൊണ്ടുപോകുന്നത് കാണാം.
ഇതിന് ശേഷമാണ് ബലാത്സംഗം ചെയ്തത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മെയ് 18നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍, ദൃശ്യം പുറത്തായി രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം രൂക്ഷമായതോടെ മുഖ്യസൂത്രധാരനെന്ന് പറയുന്നയാളെയും മറ്റു മൂന്ന് പ്രതികളെയും വ്യാഴാഴ്ച അറസ്റ്റ് ചെയ്തതതായി പൊലീസ് അറിയിച്ചു.
മെയ് നാലിന് മണിപ്പൂരിലെ തൗബാലില്‍ ഉണ്ടായ കലാപത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്‌നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വൻ രോഷത്തിന് വഴിവെച്ചു. എഫ്‌ഐആര്‍ ഇട്ട് രണ്ട് മാസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് നടക്കുന്ന്.
സംഭവം വൻ വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച് സാഹചര്യം വിലയിരുത്തി. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയത് അപമാനകരവും മനുഷ്യത്വരഹിതവുമെന്ന് ബീരേൻ സിങ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ആദ്യ അറസ്റ്റ് ഇന്ന് രാവിലെ നടന്നുവെന്നും സമഗ്ര അന്വേഷണം നടക്കുമെന്നും ബീരേൻ സിങ് പറഞ്ഞു . തൗബാലിലെ ക്രൂരകൃത്യത്തിനെതിരെ ചുരാചന്ദ്പ്പൂരിലും ഡല്‍ഹിയിലും പ്രതിഷേധം നടന്നു. ഇതിനിടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ അടക്കമുള്ള കന്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്