നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. കാവ്യ മാധവന് പുറമെ ദിലീപിന്റെ അഭിഭാഷകരെ പ്രതിയാക്കാനുള്ള നീക്കവും അന്വേഷണസംഘം അവസാനിപ്പിച്ചു. കാവ്യയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അതെ സമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തി കൊണ്ടാണ് യൂത്ത് കോൺഗ്രസ് ഈ വിഷയത്തിൽ രംഗത്തുവന്നത്. കേസിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ ഉന്നമിട്ടാണ് യൂത്ത് കോൺഗ്രസ് രംഗത്തുവന്നത്. കേസ് അവസാനിപ്പിക്കാനുള്ള നീക്കം സിപിഎമ്മിന്റെ സ്ത്രീ വിരുദ്ധ നിലപാട് വ്യക്തമാക്കുന്നതാണെന്നും ആഭ്യന്തര വകുപ്പിൽ പി ശശിയുടെ ഇടപെടലാണ് ഈ നിലപാടിന് പിന്നിലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന് എൻ എസ് നുസൂർ ആരോപിച്ചു.
ഈ സാഹചര്യത്തിൽ ഇനി തുടരന്വേഷണത്തിന് അന്വേഷണസംഘം സമയം നീട്ടി ചോദിച്ചേക്കില്ല. അതേസമയം, ഹൈക്കോടതിയിൽ വരെ പരാമർശം ഉണ്ടായിട്ടും അഭിഭാഷകരെ ചോദ്യം ചെയ്യുക പോലും ചെയ്യാതെയാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് എന്നതാണ് ശ്രദ്ധേയം. അഭിഭാഷകർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നായിരുന്നു മുൻപ് ക്രൈം ബ്രാഞ്ച് സംഘം ആരോപിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അഭിഭാഷകരെ ചോദ്യംചെയ്യണമെന്നും അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.
അതേസമയം ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസിൽ നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസന്റ് സാമുവൽ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി. തനിക്ക് ജാമ്യം കിട്ടുന്നതിനായി ബിഷപ്പിനെ ഇടപെടുവിച്ചു എന്ന് കാട്ടി ബാലചന്ദ്രകുമാർ 10 ലക്ഷം തട്ടിച്ചുവെന്ന ദിലീപ് ആരോപിച്ചിരുന്നു. കോട്ടയത്ത് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായ ബിഷപ്പ് ഇക്കാര്യങ്ങൾ നിഷേധിച്ചു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാൽ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴി നൽകി. ബാലചന്ദ്രകുമാറിനെ ബിഷപ്പിന് അറിയില്ലെന്നായിരുന്നു നേരത്തെ നെയ്യാറ്റിൻക രൂപത വ്യക്തമാക്കിയത്. ദിലീപിന്റെ ആരോപണം ബാലചന്ദ്രകുമാറും നിഷേധിച്ചിരുന്നു.