ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി തൃക്കാക്കരയിൽ(Thrikkakara) ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയയെും മന്ത്രിമാരെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ(V D Satheesan). സർക്കാരിന്റെ കൈയിൽ പണമില്ലാതെ തിരുവനന്തപുരത്ത് പോയിട്ട് എന്തുചെയ്യാനാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചി കണ്ടിട്ട് പോകട്ടെയെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പരാമർശം വിഷയം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം സിൽവർ ലൈനിൽ കെ റെയിലിന്റെ ജിപിഎസ് സർവേയെ എതിർക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. കേരളത്തിലെവിടെയും ഭൂമിയിൽ ഇറങ്ങി വന്നു സർവേ നടപ്പാക്കാൻ സർക്കാരിന് പറ്റില്ല. അതിനാലാണ് ജിപിഎസ് കൊണ്ട് വരുന്നത്. സിൽവർ ലൈനിൽ നടക്കുന്ന സർവേ തീർത്തും പ്രഹസനമാണെന്ന് വിഡി സതീശൻ പറഞ്ഞു. കൗശലം ഉപയോഗിച്ച് സ്ഥലം എറ്റെടുക്കൻ ഉള്ള ശ്രമം ആയിരുന്നു സർക്കാർ നടത്തിയത്. അതാണിപ്പോൾ പരാജയപ്പെട്ടത്. യുഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടം വിജയമാണ്.
ആരാണ് വികസന വിരുദ്ധർ എന്ന് തെളിയിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുന്നെന്നും എറണാകുളത്ത് ഇന്ന് കാണുന്ന എല്ലാ വികസനവും കൊണ്ടു വന്നത് യുഡിഎഫ് ആണെന്നും വിഡി സതീശൻ പറഞ്ഞു. കല്ലിടൽ നിർത്തിയതിൽ സർക്കാരിൽ ഭിന്നാഭിപ്രായം ഉണ്ടെന്നും ആരോപിക്കുന്ന പ്രതിപക്ഷം സർവെയുമായി മുന്നോട്ട് പോകാൻ വെല്ലുവിളിക്കുകയും ചെയ്തു. അതിരുകല്ലുകൾ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതൽ ജി പി എസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മഞ്ഞ സർവേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിർദേശം. അല്ലെങ്കിൽ കെട്ടിടങ്ങളിൽ മാർക്ക് ചെയ്യണം.