മുഖ്യമന്ത്രി പിണറായി വിജയനെതിരായ (Pinarayai Vijayan) വിവാദപരാമർശത്തിൽ കെപിസിസി പ്രസിഡൻറ് കെ.സുധാകരനെതിരെ (K.Sudhakaran) രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് (Veena George). ബ്രണ്ണനിൽ ഓടിയ ഓട്ടം കെപിസിസി പ്രസിഡന്റ് മറന്ന് പോകാനിടയില്ലെന്നാണ് മന്ത്രിയുടെ പരിഹാസം.കെപിസിസി പ്രസിഡന്റിന്റെ നെറികെട്ട പ്രസ്താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി വ്യക്തമാക്കി. അതേസമയം വിഷയത്തിൽ വിശദീകരണവുമായി കെ.സുധാകരൻ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമർശം നടത്തിയിട്ടില്ല. താൻ പറഞ്ഞത് മോശം പരാമർശമായിട്ട് തോന്നുന്നുവെങ്കിൽ അത് പിൻവലിക്കുന്നുവെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണസംവിധാനം ദുരുപയോഗം ചെയ്തതിനേയാണ് കുറ്റപ്പെടുത്തിയത് എന്ന് സുധാകരൻ പറഞ്ഞു. താൻ നടത്തിയ പരാമർശം മലബാറിലുള്ള കൊളോക്കിയൽ ഉപമയാണ്. പരാമർശത്തിൽ ഒരു വാക്കിനകത്തും അപമാനിക്കുന്ന രീതിയിൽ ഒന്നും ഉപയോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ മാത്രം അത് പിൻവലിക്കുന്നു. ഞാൻ എന്നെക്കുറിച്ചും അത്തരത്തിലുള്ള പരാമർശം നടത്താറുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെയെന്നും സുധാകരൻ പറഞ്ഞു. ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് രംഗത്തുവന്നത്. തൃക്കാക്കരയിൽ മുഖ്യമന്ത്രിയും സർക്കാർ ചെലവിൽ പാർട്ടിപ്പണിയെടുക്കുന്നുവെന്നാണ് പറഞ്ഞതെന്ന് സുധാകരൻ പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം.
” ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓർമവേണം. ഒരു നിയോജകമണ്ഡലത്തിലെ ബൈ ഇലക്ഷന് അദ്ദേഹം ചങ്ങലയിൽനിന്നു പൊട്ടിയ നായ പോകുമ്പോലെയല്ലേ വരുന്നത്. ചങ്ങലയിൽനിന്നു പൊട്ടിയ പട്ടി എങ്ങനെയാ പോകുക. അതുപോലെയല്ലേ അദ്ദേഹം വരുന്നത്. നിയന്ത്രിക്കാനാരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞു മനസ്സിലാക്കാൻ ആരെങ്കിലുമുണ്ടോ? അയാളിറങ്ങി നടക്കുകയല്ലേ? ഞങ്ങൾക്ക് ഹാലിളകിയിട്ടില്ല. ഞങ്ങൾക്ക് അർഹതപ്പെട്ടതേ ഞങ്ങൾ പറയുന്നുള്ളൂ”- സുധാകരൻ പറഞ്ഞു. അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നെറികെട്ട പ്രസ്താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയർത്തണമെന്ന് സിപിഎം പറഞ്ഞു. പ്രകോപനം സൃഷ്ടിച്ച് സംഘർഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ് ഇപ്പോൾ കെപിസിസി പ്രസിഡന്റ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇത്തരം രാഷ്ട്രീയസംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവ ജയിച്ചുവരുമെന്നുമുള്ള യുഡിഎഫിന്റെ പ്രതീക്ഷകളെ പൂർണ്ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ് അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വികസന പ്രവർത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളാണ് ഇത്തരം മുന്നേറ്റത്തിന് ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ സ്തംഭിച്ച് നിൽക്കുകയാണ് യുഡിഎഫ്. ഇതിന്റെ ഫലമായി സമനില നഷ്ട്ടപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ യഥാർത്ഥ സംസ്‌കാരമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്.