കേരളക്കരയെ ചുട്ടുപൊള്ളിച്ച മരണ വാര്‍ത്തയായിരുന്നു കൊല്ലത്ത് സ്ത്രീ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടേത് . പെണ്‍മക്കളുള്ള അച്ഛനമ്മമാരുടെ നൊമ്പരമായി മാറിയിരുന്നു വിസ്മയ എന്ന പെണ്‍കുട്ടി.
ഈ കേസിലാണ് ചരിത്രത്തില്‍ തന്നെ ആദ്യമായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പ്രതി സ്ഥാനത്ത് നില്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഭര്‍ത്താവുമായ കിരണിനെതിരെ നടപടിയെടുത്തിരിക്കുന്നത്.
മോട്ടോര്‍ വെഹിക്കിള്‍ അസിസ്റ്റന്റ്് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കിരണിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരിക്കുകയാണ് സര്‍ക്കാര്‍.
കേരള സിവില്‍ സര്‍വ്വീസ് ചട്ടം 1960 പ്രകാരമാണ് സര്‍ക്കാരിന്റെ നടപടി. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍.വിസ്മയയുടെ മരണത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു കിരണ്‍ കുമാര്‍. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് പിരിച്ചുവിടല്‍.ഗതാഗതമന്ത്രി ആന്റണി രാജുവാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിച്ചത്.
കിരണിനെതിരെ വിസ്മയയുടെ ആത്മഹത്യയെത്തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോര്‍ വാഹനവകുപ്പ് വിശദീകരണം തേടി. 1960-ലെ സര്‍വീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാരിനും മോട്ടോര്‍ വാഹനവകുപ്പിനും ദുഷ്പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം. അതിനാല്‍ക്കൂടിയാണ് കിരണിനെതിരെ പിരിച്ചുവിടല്‍ നടപടി വന്നത്. അതേസമയം പൊലീസ് കേസും വകുപ്പ് തല അന്വേഷണവും രണ്ടും രണ്ടാണെന്നും ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.
പൊലീസ് അന്വേഷണപ്രകാരമല്ല വകുപ്പ് തല അന്വേഷണം നടക്കുക. പൊലീസ് അന്വേഷണം സമാന്തരമായി നടക്കും. സാക്ഷിമൊഴികള്‍ അടക്കമുള്ള കാര്യങ്ങള്‍ വിസ്മയയുടെ കേസില്‍ ശേഖരിച്ചിരുന്നു. കിരണ്‍ കുമാറിന് പറയാനുള്ളതും കേട്ടു. 45 ദിവസം മുമ്പാണ് കേസില്‍ കിരണിനെ സസ്പെന്‍ഡ് ചെയ്തത്. അന്വേഷണവിധേയമായി കിരണിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി. അന്വേഷണ പ്രകാരം സംശയാതീതമായി കിരണ്‍ കുറ്റം ചെയ്തെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് പിരിച്ചുവിടല്‍.
ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്. 1960-ലെ കേരള സിവിള്‍ സര്‍വീസ് റൂള്‍ പ്രകാരമാണ് കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ തുടര്‍ജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷനും അര്‍ഹതയുണ്ടാവില്ല. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വളരെ പ്രശംസനീയമായ നീക്കമാണ് ഉണ്ടായിരിക്കുന്നത്.
വിസ്മയക്ക് നീതി ലഭിച്ചുവെന്ന് കുടുംബം പ്രതികരിച്ചു.സര്‍ക്കാറില്‍ വിശ്വാസമുണ്ട്.നിലവില്‍ മികച്ച രീതിയിലാണ് അന്വേഷണം നടക്കുന്നത്.പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കുമെന്നാണ് വിശ്വാസമെന്നും കുടുംബം വ്യക്തമാക്കി.
വിസ്മയയുടെ മരണത്തില്‍ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നാളെ രാവിലെ 11 മണിക്ക് കൊല്ലത്തെ വിസ്മയയുടെ വീട് ആന്റണി രാജു സന്ദര്‍ശിക്കും. ജൂണ്‍ 21 നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭര്‍ത്താവ് നിരന്തരമായി തന്നെ മര്‍ദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. മര്‍ദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിരുന്നു.
നൂറ് പവന്‍ സ്വര്‍ണ്ണം, ഒന്നേകാല്‍ ഏക്കര്‍ സ്ഥലം, പത്ത് ലക്ഷം രൂപയുടെ കാര്‍ എന്നിവ വിസ്മയയുടെ വീട്ടുകാര്‍ ഭര്‍ത്താവായ കിരണിന് സ്ത്രീ ധനമായി നല്‍കിയിരുന്നു. സ്വര്‍ണത്തിന്റെയും സ്ഥലത്തിന്റെയും കാര്യത്തില്‍ പരാതിയില്ലായിരുന്ന കിരണ്‍ പത്ത് ലക്ഷത്തിന്റെ കാറിനെക്കുറിച്ച് സ്ഥിരമായി പരാതി പറഞ്ഞിരുന്നു. കാറിന്റെ മോഡല്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞായിരുന്നു പീഡനങ്ങളുടെ തുടക്കം, ആദ്യഘട്ടത്തില്‍ മാനസിക പീഡനമായിരുന്നെങ്കില്‍ പിന്നീടത് ശാരീരിക ഉപദ്രവത്തിലേക്ക് കൂടെ കടന്നു. കാറിന് സിസിയുണ്ടെന്ന് മനസിലായ കിരണ്‍ വിസ്മയയുമായി വീട്ടിലെത്തി. അവിടെ വെച്ച മകളെ തല്ലിയെന്നും തടയാന്‍ ശ്രമിച്ച സഹോദരനെയും അടിച്ചുവെന്നും വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിഷയത്തില്‍ പരാതി നല്‍കിയിരുന്നെന്നും ആ പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കിരണ്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും പിതാവ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കിരണിന്റെ സഹപ്രവര്‍ത്തകര്‍ ഇടപെട്ട് കേസ് ഒതുക്കി.