കൊച്ചി . മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തിൽ തോമസ് ഐസക്കിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ. നിയമലംഘനത്തെ സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്നുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ എന്തിനാണ് തോമസ് ഐസക്കിന് സമന്‍സ് അയക്കുന്നതെന്ന് കോടതി ഇഡിയോട് ചോദിച്ചു. അന്വേഷണ നടപടികളില്‍ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാലാണ് ഐസക്കിന് വീണ്ടും സമന്‍സ് അയച്ചത്. ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കണമെന്നും ഇഡി കോടതിയിൽ പറഞ്ഞു.
മസാല ബോണ്ട് ഇടപാടുകളില്‍ തീരുമാനം കൈക്കൊണ്ട വ്യക്തിക ളുടെ മൊഴിയെടുക്കുന്നത് പ്രധാനമാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇ ഡി അറിയിച്ചു.എന്തെങ്കിലും അത്യാവശ്യം വന്നാൽ ഹൈക്കോടതിയെ സമീപിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഏതു കാരണത്താലാണു തനിക്കു സമൻസ് തരുന്നതെന്ന കാര്യം ഇഡി വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു ഐസക്ക് ഉന്നയിച്ചിരുന്ന വാദം. 2021ൽ മന്ത്രിസ്ഥാനം ഒഴിഞ്ഞു. അതിനുശേഷം കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറുപടി പറയാൻ കഴിയില്ല. അതുവരെയുള്ള കാര്യങ്ങള്‍ ഇഡിക്കു സമർപ്പിച്ചിട്ടുണ്ടെന്നും ഐസക്ക് കോടതിയിൽ വ്യക്തമാക്കി. എന്നാല്‍ മസാല ബോണ്ട് ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഐസക്കിനു കൂടുതൽ അറിയാമെന്നായിരുന്നു ഇഡി പറഞ്ഞത്. ഐസക്കിനെ അറസ്റ്റ് ചെയ്യില്ലെന്നും ചോദ്യം ചെയ്യുക മാത്രമേയുള്ളൂവെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. വേനലവധിക്ക് ശേഷം കേസ് പരിഗണിക്കുന്നത് പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയായ തോമസ് ഐസക്കിനു വലിയ ആശ്വാസമായി.