ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് എബിപി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ. എല്‍ഡിഎഫും എന്‍ഡിഎയും ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്നാണ് സര്‍വ്വേ പറയുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇത്തവണയും മത്സരിക്കുന്നത് 2019-ലേതിന് സമാനമായി വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് പ്രവചനം പറഞ്ഞിരിക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20-ല്‍ 20 സീറ്റുകളിലും ജയിക്കും. 31.4 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുപക്ഷത്തിനോ 19.8 ശതമാനം വോട്ട് വിഹിതം നേടുന്ന ബിജെപി മുന്നണിക്കോ ഒരു സീറ്റിലും ജയിക്കാനാവില്ലെന്നും സര്‍വ്വേ പറയുന്നു. മറ്റുപാര്‍ട്ടികള്‍ 4.3 ശതമാനം വോട്ടുകള്‍ പിടിക്കുമെന്നും സര്‍വ്വേ പറയുന്നു.
തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും സര്‍വ്വേയിലുണ്ട്. അവിടെയും ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാനാകില്ലെന്നാണ് പ്രവചനം. അതേ സമയം ഗുജറാത്ത്, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 2019 ല്‍ ആകെയുള്ള 20 ല്‍ 19 സീറ്റും യു ഡി എഫായിരുന്നു നേടിയത്. ആലപ്പുഴയില്‍ മാത്രമാണ് എല്‍ ഡി എഫിന് ജയിക്കാനായിരുന്നത്. ഇത്തവണ ആ സീറ്റും നഷ്ടപ്പെടും എന്നാണ് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ പറയുന്നത്.യു ഡി എഫിന് 44.5 ശതമാനം വോട്ടും എല്‍ ഡി എഫിന് 31.4 ശതമാനം വോട്ടുമാണ് ലഭിക്കുക. എന്‍ ഡി എക്ക് 19.8 ശതമാനം വോട്ടും ലഭിക്കും. മറ്റ് പാര്‍ട്ടികള്‍ 4.3 ശതമാനം വോട്ടുകള്‍ പിടിക്കുമെന്നും എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ പറയുന്നു. യു ഡി എഫില്‍ നിന്ന് കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് ജോസഫ്, ആര് എസ് പി കക്ഷികളാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്.
എല്‍ ഡി എഫില്‍ സി പി എമ്മിനും സി പി ഐക്കും കേരള കോണ്‍ഗ്രസ് എമ്മിനുമാണ് സീറ്റ്. ഇരു മുന്നണികളും സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടിട്ടുണ്ട്. എന്‍ ഡി എയില്‍ ബി ജെ പിയും ബി ഡി ജെ എസുമാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. എന്‍ ഡി എയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായിട്ടി ല്ല.കേരളത്തില്‍ പ്രതിപക്ഷത്തിന്റെ ഇന്ത്യാ മുന്നണിയിലെ പ്രധാന കക്ഷികളായ കോണ്‍ഗ്രസും സി പി എമ്മും പരസ്പരം മത്സരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ദക്ഷിണേന്ത്യയില്‍ ഈ തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകില്ല എന്നാണ് സര്‍വേയില്‍ പറഞ്ഞിരിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ 20 മുതല്‍ 30 വരെ സീറ്റുകള്‍ മാത്രമെ എന്‍ ഡി എക്ക് ലഭിക്കൂ. അതേസമയം ഇവിടെ ഇന്ത്യാ മുന്നണിക്ക് 70 മുതല്‍ 80 വരെ സീറ്റുകളില്‍ വിജയിക്കും. കേരളത്തിലേതിന് സമാനമായി തമിഴ്നാട്ടിലും എന്‍ ഡി എക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല.ആകെയുള്ള 540 സീറ്റുകളില്‍ ബി ജെ പിക്ക് 295 മുതല്‍ 335 സീറ്റ് വരേയും ഇന്ത്യാ മുന്നണിക്ക് 165 മുതല്‍ 205 സീറ്റ് വരേയുമാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് 35 മുതല്‍ 65 സീറ്റ് വരെ ലഭിച്ചേക്കാം. ഇത്തവണ സമ്മതിദാനാവകാശമുള്ള വോട്ടര്‍മാരില്‍ നിന്ന് ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 10 വരെയാണ് എബിപി-സി വോട്ടര്‍ സര്‍വേ ടീം അഭിപ്രായം തേടിയത്.
അതേസമയം ഇത്തരം അഭിപ്രായ സർവേകളെല്ലാം പൊള്ളയാണെന്ന് വാദവുമായി മുരളീ തുമ്മാരുകുടി. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. പ്രവചന സിംഹങ്ങൾ എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ… തിരഞ്ഞെടു പ്പുകാലം വരികയാണല്ലോ. ജനാധിപത്യത്തിലെ ഉത്സവങ്ങളായിട്ടാണ് ഞാൻ തിരഞ്ഞെടുപ്പിനെ കാണുന്നത്. കേരളത്തിൽ അതൊരു കലാരൂപം തന്നെയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം നോക്കിയിരിക്കുകയാണ് ഞാൻ. ഏപ്രിൽ പതിനേഴുവരെ ഔദ്യോഗിക യാത്രകൾ ഉണ്ട്. അതു കഴിഞ്ഞാണ് വോട്ടെടുപ്പെങ്കിൽ നാട്ടിൽ ഉണ്ടാകും.
തിരഞ്ഞെടുപ്പ് പ്രവചനവും ആവേശമുണ്ടാക്കുന്നതാണ്. മലയാളികൾ എല്ലാവരും രാഷ്ട്രീയം “ശരാശരിയിൽ കൂടുതൽ” മനസ്സിലാക്കുന്നവർ ആണെന്ന് ചിന്തിക്കുന്നവരാണ്. നമ്മുടെ “ചില രാഷ്ട്രീയ നിരീക്ഷണങ്ങളും” കണക്കുകൂട്ടലുകളും അനുസരിച്ചാണ് പ്രവചനം എന്നാണ് നമ്മൾ ധരിക്കുന്നത്. സത്യത്തിൽ അത് നമ്മുടെ രാഷ്ട്രീയ ചായ്വിന്റെയും ആഗ്രഹത്തിന്റെയും പ്രതിഫലനം മാത്രമാണ്.
ഓരോ തിരഞ്ഞെടുപ്പ് കാലത്തും നമ്മുടെ മുതിർന്ന രാഷ്ട്രീയ നേതാക്കളുടേയും “പ്രൊഫഷണൽ” നിരീക്ഷകരുടേയും പ്രവചനങ്ങൾ ഞാൻ ചോദിക്കാറും ശ്രദ്ധിക്കാറുമുണ്ട്. അതിൽ നിന്നും ഉറപ്പായ ഒരു കാര്യം പറയാം, ആർക്കും ഒരു ക്ലുവും ഇല്ല! താഴെക്കാണിച്ചിരിക്കുന്ന സർവ്വേ കണ്ടല്ലോ, ഒരു ബന്ധവുമില്ല. സർവ്വേ നടത്തി ആരുടെയൊ ക്കെയോ കാശുപോയി. ഇത്രയും ഒക്കെ മുൻകൂർ ജാമ്യം എടുത്തതിന് ശേഷം എൻറെ പ്രവചനം പറയാം.
തിരഞ്ഞെടുപ്പിന് മുൻപ് പുതിയ വൻ സംഭവ വികാസങ്ങൾ ഒന്നുമുണ്ടായില്ലെങ്കിൽ സീറ്റ് നില താഴെപ്പറയുന്ന പോലെ ആകും
എൽ ഡി എഫ് 10 ± 2 ,യു ഡി എഫ് 10 ± 2 ,എൻ ഡി എ 0-2 , 2019 ലെ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത് എന്നതാണ് എന്റെ പ്രവചനത്തിൻറെ അടിസ്ഥാനം. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വീണ്ടും അപ്ഡേറ്റ് ചെയ്യാം. നിങ്ങളുടെ പ്രവചനം പറയൂ? എന്നും അദ്ദേഹം പറഞ്ഞു.