മാസപ്പടി വിവാദത്തില്‍ സംസ്ഥാന വ്യവസായ വികസന കോര്പറേഷന് (കെഎസ്ഐഡിസി)നെതിരെയുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആർഎൽ സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് സത്യം പുറത്തു വരാനല്ലേ കെഎസ്ഐഡിസി ശ്രമിക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കേസ് വീണ്ടും ഏപ്രിൽ 5ന് പരിഗണിക്കും.
എക്സാലോജിക്, സിഎംആർഎൽ, കെഎസ്ഐഡിസി എന്നീ കമ്പനികളുടെ പ്രവർത്തനങ്ങളാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്ന് കേന്ദ്ര കോർപറേറ്റ് കാര്യമന്ത്രാലയം കോടതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു എക്സാലോജിക് കമ്പനി. എക്സാലോജിക് കമ്പനിയുടെ പേരിൽ ഒരു കോടിയിലധികം രൂപ സര്‍വീസ് ഇനത്തിൽ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സിഎംആർഎൽ ആണ് ഈ കേസിൽ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. അവർ ഈ ഇടപാടുകൾ മാത്രമല്ല, രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും ഫണ്ട് നൽകിയതടക്കമുള്ള കാര്യങ്ങളുണ്ടെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് വ്യക്തമാക്കി.
കെഎസ്ഐഡിസിക്ക് നോമിനി ഡയറക്ടർമാർ ഉള്ള സാഹചര്യത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ടെന്നും സിഎംആർഎൽ കമ്പനിയിൽ 13.4 ശതമാനം പങ്കാളിത്തമുണ്ടെന്നും കേന്ദ്രം വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാല്‍ സിഎംആർഎല്ലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞപ്പോൾ തന്നെ തങ്ങൾ വിശദീകരണം ചോദിച്ചിരുന്നു എന്നാണ് കെഎസ്ഐഡിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്മാക്കിയത്. എന്നാൽ ഇതിന് വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ലല്ലോ എന്നും ആദായ നികുതി വകുപ്പ് റെയ്ഡ്, തുടർന്ന് ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡുമായി ബന്ധപ്പെട്ട കാര്യമല്ലേ അന്ന് മറുപടി തന്നത് എന്നും കോടതി ചോദിച്ചു.
മാത്രമല്ല, 2024ൽ ഫെബ്രുവരിയിൽ കോടതി ഇക്കാര്യം ചോദിച്ചിരുന്നു എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു. താനായിരുന്നു കെഎസ്ഐഡിസിയുടെ സ്ഥാനത്തെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്യുമായിരുന്നു. 13.4 ശതമാനം ഓഹരിയുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നാൽ സത്യം പുറത്തു വരാനായി അന്വേഷണം ആവശ്യപ്പെടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നും കോടതി നിരീക്ഷിച്ചു. കെഎസ്ഐഡി സിക്കു വേണ്ടി ഹാജരാവുന്ന മുതിർന്ന അഭിഭാഷകൻ സി.എസ്.വൈദ്യനാഥന് ഇന്ന് ഹാജരാകാൻ കഴിയാതിരുന്നതിനാലാണ് കേസ് ഏപ്രിൽ 5ലേക്ക് മാറ്റിയത്.
- വീണയുടെ കമ്പനി നൽകിയ സേവനം എന്താണ്?
- ആർ.ഒ.സി.യുടെ അന്വേഷണത്തിൽ വീണയ്ക്ക് രേഖകൾ ഹാജരാക്കാനും വിശദീകരിക്കാനും കഴിയാതിരുന്നത് എന്തുകൊണ്ടാണ്?
- സി.എം.ആർ.എൽ. കമ്പനിയുടെ ഡയറക്ടർബോർഡിൽ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി.യുടെ പ്രതിനിധിയുമുണ്ട്. ഇത്തരം കരാറിൽ ബോർഡ് അംഗങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് അന്വേഷണറിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും കെ.എസ്.ഐ.ഡി.സി. എന്ത് നടപടിയെടുത്തു?
- കരിമണൽ കമ്പനി വീണയ്ക്ക് പണം നൽകിയത് അഴിമതിയുടെ പരിധിയിൽ വരുന്നതാണെങ്കിൽ, എന്ത് അഴിമതിയാണ് നടന്നിട്ടുള്ളത്?
നിയമപരമായ കരാറും സുതാര്യമായ പണമിടപാടും എന്ന രീതിയിൽ വീണയുടെ കമ്പനിക്കായി മാധ്യമങ്ങളിൽ പ്രതിരോധം തീർത്തത് സി.പി.എമ്മാണ്. എന്നാൽ, ഈ രണ്ടുവാദവും നിലനിൽക്കുന്നതല്ലെന്നാണ് ആർ.ഒ.സി.യുടെ അന്വേഷണ റിപ്പോർട്ടും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ശുപാർശയും വ്യക്തമാക്കുന്നത്.
ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലൂടെയാണ് വീണയ്ക്ക് മാസപ്പടി നൽകിയതിന്റെ വിവരങ്ങൾ പുറത്തുവന്നത്. നിയമസഭയിൽ മാത്യുകുഴൽനാടൻ എം.എൽ.എ. ഇത് ഉന്നയിച്ചപ്പോൾ സി.പി.എമ്മിന്റെ വിശദീകരണം ആവർത്തിക്കുന്ന മറുപടിയാണ് മുഖ്യമന്ത്രിയും സ്വീകരിച്ചത്. വീണയോ അവരുടെ കമ്പനിയോ ഇതേക്കുറിച്ച് ഇതുവരെ വിശദീകരണം നൽകിയിട്ടുമില്ല.
https://youtu.be/tWMlSvNrQ3A?si=botq-658PTiSkHm7