തിരുവനന്തപുരം . ‘തന്തയ്ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ’ എന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ പദ്മജ വേണുഗോപാലിനോട് ചോദിച്ചത് വിവാദമായി. ബിജെപിയില്‍ ചേര്‍ന്ന പത്മജയ്ക്കെതിരെ രാഹുല്‍മാങ്കൂട്ടത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ‘ഇവനാര് പദ്മജയുടെ രാഷ്ട്രീയ പാരമ്പര്യത്തെ ചോദ്യം ചെയ്യാൻ, അപ്പോൾ സ്ളേറ്റിൽ അക്ഷരം എഴുതി പഠിക്കുകയല്ലേ? എന്ന് വരെ ചോദ്യ ശരങ്ങൾ.
‘ഇപ്പോള്‍ കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്. തന്തയ്ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ’ എന്നാണ് രാഹുല്‍ ചോദിച്ചത്. പത്മജയെ കൊണ്ട് ബിജെപിക്ക് കിട്ടാന്‍ പോകുന്നത് ആകെ ഒരുവോട്ട് മാത്രമായിരിക്കുമെന്ന് പറഞ്ഞ രാഹുല്‍ കെ കരുണാകരന് എന്ത് പാതകം ആണ് പത്മജയോട് ചെയ്തതെന്നും ചോദിച്ചിരുന്നു.
രാഹുലിനെതിരെ ‘ടിവി ചര്‍ച്ചയില്‍ വളര്‍ന്ന നേതാവാണ് രാഹുലെന്ന്’ ബിജെപിയില്‍ അംഗത്വമെടുക്കുന്ന ചടങ്ങില്‍ തന്നെ പദ്മജ വേണുഗോപാൽ മറുപടി പറഞ്ഞിരുന്നു. അതേസമയം, രാഹുലിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇഷ്ടമുള്ള ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഏതൊരു വ്യക്തിക്കും സ്വാതന്ത്ര്യവും അവകാശവും ഉള്ള നാടാണിത്.
പൊതുസമൂഹത്തില്‍ അവതരിപ്പിക്കുവാന്‍ കൊള്ളാവുന്ന ഏതൊരു വ്യക്തിയേയും ഉള്‍ക്കൊള്ളുവാന്‍ ഏതൊരു രാഷ്ട്രീയപാര്‍ട്ടിക്കും ഇന്നാട്ടില് വിലക്കൊന്നുമില്ല. മിതമായും സാരമായും ഇത്തരം നടപടികളെ വിമര്‍ശിക്കുവാനും ചര്‍ച്ച ചെയ്യുവാനും ഇടമുള്ള നാടു തന്നെയാണ് നമ്മുടേത്. ഇവിടെയാണ് കോണ്‍ഗ്രസ് നേതാവ് എല്ലാവിധത്തിലുള്ള മര്യാദകളും ലംഘിച്ചിരിക്കുന്നതെന്നാണ് സാമൂഹ്യ മാധ്യങ്ങളിൽ ഉയർന്നിരിക്കുന്ന പ്രതിഷേധം.
പത്മജവേണുഗോപാല്‍ തന്തയ്ക്ക് പിറക്കാത്തവള് എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളംബരം ചെയ്യുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആര്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്? എന്നാണു ചിലർ ചോദിച്ചിരിക്കുന്നത്. കെ. കരുണാകരനെ മാത്രമല്ല, അദ്ദേഹത്തിന്റെ പ്രിയപത്നി കല്യാണിക്കുട്ടിയമ്മയേയാണ് രാഹുല്‍ നികൃഷ്ടമായി അവതരിപ്പിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ കറക്ടനസ് പറയുന്ന നേതാക്കള്‍ എവിടെയെന്നുള്ള ചോദ്യമാണ് ഇവിടെ ഉയരുന്നതെന്നും രാഹുലിനെതിരെ പ്രതിഷേധം ഉയരുന്നു.
ബിജെപിയിലേക്ക് പദ്മജ വേണുഗോപാൽ കടന്നു വന്ന സാഹചര്യം എന്തും ആയിക്കൊള്ളട്ടെ. ഒരു വ്യക്തിയെയും അവരുടെ മരണപ്പെട്ട പ്രിയപ്പെട്ടവരേയും ലക്ഷ്യം വെച്ചു കൊണ്ട് അങ്ങേയറ്റം നെറി കെട്ട സ്ത്രീവിരുദ്ധപരാമര്‍ശം നടത്തുന്ന പ്രവണത യാതൊരു കാരണവശാലും അനുവദിച്ചു കൂടാ എന്നും ചിലർ പറഞ്ഞിരിക്കുന്നു. രാഹുലിന്റെ സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ കെപിസിസിക്കും എഐസിസിക്കും എന്താണ് പറയുവാന്‍ ഉള്ളത് എന്നത് ഇവിടെ ശ്രദ്ധേയമാവുകയാണ്. മഹിളാ സംഘടനകള്‍ വായ തുറക്കുമോ എന്നും ചില ചോദിച്ചിരുന്നു.