‘മരപട്ടിക്കെന്താ ബുദ്ധിയും വിവരവുമൊന്നും ഇല്ലെ? കേരളം ആരാ ഭരിക്കുന്നത് എന്ന് അറിയില്ലേ ? നമ്മള് ഭരിക്കുമ്പോൾ നമ്മക്കും നമ്മുടെ പാർട്ടിക്കും ഇട്ടാണോ? പണിയുന്നത് ഇതൊന്നും ശരിയല്ല, ശരിയായ കാര്യവുമല്ല.വേണ്ടി വന്നാൽ ഒരു മരപ്പട്ടി ബില്ല് തന്നെ കൊണ്ട് വരാൻ മടിക്കില്ല നമ്മൾ. രാജ്യത്ത് മരപ്പട്ടി ശല്യത്തിൽ വിലപിക്കുന്ന ഏക മുഖ്യമന്ത്രി മരപ്പട്ടികൾക്ക് നൽകുന്ന മുന്നറിയിപ്പാണിത്’.
മേശമേൽ ഒരു ഗ്ളാസ് വെള്ളം തുറന്നു വെച്ചാൽ മരപ്പട്ടിയുടെ മൂത്രം കുടിക്കേണ്ട ഗതികെട്ട മുഖ്യ മന്ത്രി. മരപ്പട്ടികൾ മുഖ്യനെ മൂത്രം കുടിയനാക്കുകയാണ്. ഇസ്തിരിയിട്ട ഉടുപ്പിൽ മരപ്പട്ടി മുള്ളുന്നതിൽ സഹികേട്ട് കരയുന്ന രാജ്യത്തെ ഏക മുഖ്യ മന്ത്രി. എന്നാൽ പിന്നൊരു ബില്ലങ് കൊണ്ട് വന്നൂടെ ? ഒരു മരപ്പട്ടി ബില്ല്. യൂണിവേഴ്സിറ്റികളിൽ ഗവർണർക്കുള്ള അധികാരം കവരാനും, സഹകരണ മേഖലയിലെ വഴിവിട്ട രാഷ്ട്രീയ കളി തുടരാനും, ലോകായുക്തയുടെ അധികാരം കവർന്നു തന്റെയും മന്ത്രിമാരുടെയും കസേരയുടെ സംരക്ഷണം ഉറപ്പു വരുത്താനുമൊക്കെ, എന്തിനു തൊട്ടതിനും പിടിച്ചതിനുമൊ ക്കെ ബില്ല് കൊണ്ട് വരാറുള്ള പിണറായി വിജയൻ, ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യത്തിനെതിരെ ബില്ല് കൊണ്ട് വന്നില്ലെങ്കിലേ അതിശയമുള്ളൂ.
എലിയും പല്ലിയും, മരപ്പട്ടിയുമൊക്കെ തേയില – റബ്ബർ തോട്ടങ്ങൾക്കും വനാതിർത്തികളിലും നാട്ടിലുമൊക്കെ സർവ സാധാരണമായാണ്. അതിനെയൊന്നും ജനം ഒരു ശല്യങ്ങളായി കാണുന്നില്ല. അവ നമ്മൾക്ക് ശല്യമാകാതിരിക്കാൻ വേണ്ട മുൻ കരുതൽ സ്വീകരിക്കുകയാണ് വണ്ടത്. അതാണ് ജനങ്ങളെല്ലാം ചെയ്യാറുള്ളത്. ഇസ്തിരിയിട്ട ഉടുപ്പിൽ മുള്ളിയ മരപ്പട്ടിയെപ്പോലും സഹിക്കാനാവാതെ കുരയ്ക്കുന്ന മുഖ്യമന്ത്രിക്ക് വന്യജീവി ആക്രമണത്തിൽ ഏതു നിമിഷവും ജീവൻ നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ കഴിയുന്ന മലയോരജനതയുടെ വേദന അറിയുമോ? അത് അറിയണമെന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? തേച്ചുമടക്കിയ ഷർട്ടിൽ ഒരല്പം മൂത്രം വീണപ്പോൾ മേലാകെ പൊള്ളിയ മുഖ്യമന്ത്രി, ജനങ്ങൾ അനുഭവിക്കുന്ന കാട്ടുമൃഗശല്യത്തിന്റെ ഒരംശം പോലും സഹിക്കുന്നില്ലെന്ന ഓർമ്മവേണം.
വന്യജീവികളുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നതു തടയാനാവാതെ വനംവകുപ്പ് വേണ്ടതു ചെയ്യുമെന്ന് ലാഘവത്തോടെ പറഞ്ഞ മുഖ്യമന്ത്രി, മന്ത്രിമന്ദിരത്തിലെ കേവലം മരപ്പട്ടിശല്യത്തെക്കുറിച്ച് കരയുന്നതാണ് കഷ്ടം. അരക്കോടിക്കടുത്ത് ഖജനാവിലെ പാവങ്ങളുടെ പണം ചിലവഴിച്ച് മന്ത്രിമന്ദിരങ്ങൾ നവീകരിച്ച ശേഷമാണ് ഈ വിലാപമെന്നും ഓർക്കണം.
ക്ലിഫ് ഹൗസിലെ മരപ്പട്ടിശല്യം മൂലം വസ്ത്രങ്ങൾ ഇസ്തിരിയിട്ടു വയ്ക്കാനോ വെള്ളം തുറന്നുവയ്ക്കാനോ കഴിയാത്ത അവസ്ഥയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. നീന്തൽ കുളം പണിയാനും, തൊഴുത്ത് നിർമ്മിക്കാനും എന്തിനു പശുക്കളെ പാട്ടു കേൾപ്പിക്കാനുമൊക്കെ പല വക എഴുതി ലക്ഷങ്ങൾ വാങ്ങി ചില വഴിച്ച മുഖ്യമന്ത്രിക്കെന്തേ? ക്ലിഫ് ഹൗസിലെ തട്ടിൻ പുറത്തേക്ക് മരപ്പട്ടി കയറുന്ന ഓട്ട അടക്കാൻ കഴിഞ്ഞില്ല?
ജനങ്ങൾ പേറുന്ന കാട്ടുമൃഗശല്യത്തിന്റെ ഒരംശം പോലും മരപ്പട്ടികളെ കൊണ്ട് മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇന്ന് സഹിക്കുന്നില്ല എന്ന് മറക്കരുത്.. ഇസ്തിരിയിട്ട ഉടുപ്പിൽ മുള്ളിയ മരപ്പട്ടിയെപ്പോലും സഹിക്കാനാവാത്ത മുഖ്യമന്ത്രി ഒരു കാര്യം തിരിച്ചറിയണം. വന്യജീവി ആക്രമങ്ങളിൽ ഏത് സമയവും പ്രാണൻ നഷ്ടമാകുമോ എന്ന ആശങ്കയിൽ കഴിയുന്ന മലയോരജനതയുടെ നൊമ്പരം. അവർ പേറുന്ന ദുരിതങ്ങൾ. താൻ ഭരിക്കുന്ന ജനതയുടെ കഷ്ടതകളും വേദനകളും തിരിച്ചറിയണം. ഇനി നിങ്ങൾക്കതിന് ആവില്ല. കാരണം നിങ്ങൾ കമ്മ്യൂണിസ്റ്റുകാരനല്ലാതായി. പിണറായിസമെന്ന മുതലാളിത്ത കൂട്ട് കെട്ടിന്റെ അമരക്കാരനായി. അതിനാലാണ് തേച്ചുമടക്കിയ ഷർട്ടിൽ ഇത്തിരി മരപ്പട്ടിയുടെ മൂത്രം വീണപ്പോൾ മേലാകെ പൊള്ളിപ്പോയത്.
മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങൾ ആണ് ഇതിനകം അനുവദിച്ചിട്ടുള്ളത്. ആ ഉടയാത്ത ഷർട്ടിന്റെ വിലയെങ്കിലും ലക്ഷക്കണക്കിനു മലയോര ജനതയുടെ ജീവനും സ്വത്തിനും ദാനം ചെയ്തിരുന്നെങ്കിൽ കേരളത്തിന്റെ തീരാദുരിതമായ വന്യജീവി ആക്രമണത്തിനു പണ്ടേ പരിഹാരമുണ്ടായേനെ. വന്യജീവികളുടെ ആക്രമണം ഭയക്കാതെ സുരക്ഷിതകേന്ദ്രങ്ങളിലിരിക്കുന്ന അധികാരികളും ഉദ്യോഗസ്ഥരും കാപട്യം നെഞ്ചിലേറ്റിയ മൃഗ സ്നേഹികളും ചേർന്ന് മലയോരത്ത് ജീവിക്കാൻ വിധിക്കപെട്ട മനുഷ്യ ജന്മങ്ങളെ വന്യ മൃഗങ്ങൾക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണ്.
മരപ്പട്ടിയല്ല, നെഞ്ചിൽ ചവിട്ടി കൊന്നും, കൊമ്പിൽ തൂക്കി എറിഞ്ഞു, മനുഷ്യനെ കടിച്ചു കീറി തിന്നുമൊക്കെ കൊലവിളി നടത്തുന്ന കാട്ടാനയും കടുവയും പുലിയുമൊക്കെയാണ് ജനം ഭയക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയണം. ജനത്തിന്റെ നികുതിപ്പണം കൊണ്ടു തീർത്ത നിങ്ങൾ ഉറങ്ങുന്ന ബംഗ്ലാവുകളല്ല, നഷ്ടകൃഷിയിൽ ബാക്കിവച്ചും വായ്പയെടുത്തും പണിത വീടുകളാണ് ആനകൾ തകർക്കുന്നതെന്നു നിങ്ങൾ അറിയണം. കേന്ദ്ര - സംസ്ഥാന മന്ത്രിമാരെയോ അവരുടെ വീട്ടുകാരെയോ സ്വന്തക്കാരെയുമല്ല വന്യജീവികൾ കൊല ചെയ്യുന്നത്. ലക്ഷങ്ങളുടെ തൊഴുത്തിൽ പാട്ടുകൾ വരെ കേൾപ്പിച്ച് നേരന്പോക്കിനായി വളർത്തുന്നവയെയല്ല, കുടുംബ ജീവിതത്തിന്റെ നിലനിൽപ്പിനായി വളർത്തുന്ന ആടിനെയും പശുവിനെയുമൊക്കെയാണ് വന്യജീവികൾ കൊന്നു തിന്നുതീർക്കുന്നതെന്നും തിരിച്ചറിയണം.
കർഷകരുടെ അന്നന്നത്തെ അഷ്ടിക്കുള്ള കൃഷിയിടങ്ങളാണ് ചവിട്ടിമെതിക്കപ്പെടുന്നത്. മലയോരങ്ങളിൽ വീഴുന്നതു മരപ്പട്ടിയുടെ മൂത്രമല്ല, മനുഷ്യന്റെ ചോരയാണ്. തകർത്തടിയപ്പെടുന്നത് പല മനുഷ്യരുടെയും കുടുംബവും സ്വപ്നങ്ങളുമാണ്. കാടുനിറഞ്ഞ് നാട്ടിലെത്തിയ മൃഗങ്ങളെ മറ്റു രാജ്യങ്ങളിലെന്നപോലെ കൊന്നു നിയന്ത്രിക്കയല്ലാതെ കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തി കൊണ്ടിരുന്നാൽ മരപ്പട്ടിയെ തടയാനാവില്ലെന്നു ഇനിയെങ്കിലും തിരിച്ചറിയണം.
കഴിഞ്ഞ എട്ടു വർഷത്തിനിടെ ആയിരത്തിനടുത്ത് മനുഷ്യർ കൊല്ലപ്പെട്ടപ്പോൾ ഉണ്ടാകാത്ത മനോവേദന ക്ലിഫ് ഹൗസിൽ മരപ്പട്ടി മുള്ളിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടായി. മരപ്പട്ടി വാസമുറപ്പിക്കുന്ന ആദ്യവീടല്ല ക്ലിഫ് ഹൗസ് എന്നത് പിണറായിസം തലക്ക് പിടിച്ചതോടെ പിണറായി വിജയൻ മറന്നു.
കേരളത്തിൽ നഗര – ഗ്രാമ വേർതിരിവൊന്നും ഇല്ലാതെ എല്ലാ ഓഫീസുകളിലും വീടുകളിലും മരപ്പട്ടി ശല്യം പതിവ് സംഭവമാണ്. മരപ്പട്ടി മാത്രമല്ല, കീരിയും മുള്ളൻപന്നിയും ഉടുന്പും വിഷപ്പാമ്പുകളുമെല്ലാം ചേർന്ന ക്ഷുദ്രജീവികൾ സംസ്ഥാനത്ത് പെരുകിയിട്ടുണ്ടെന്നും തിരിച്ചറിയണം. ഇവയൊക്കെ ഇപ്പോൾ ആണ് മുഖ്യമന്ത്രിയെ പോലുള്ള അധികാര കസേരയിലിരിക്കുന്ന മേലാളന്മാർക്ക് ശല്യമാകുന്നത്.
ഇവയെ ഒക്കെ നിയന്ത്രിക്കാൻ വീടുകൾ പുതുക്കി പണിതാൽ യാതൊരു ഫലവും ഉണ്ടാവില്ല. നാടു നിറഞ്ഞ തെരുവുപട്ടികളും അവയിലെ പേപ്പട്ടികളും മഹാ ദുരന്തമായിട്ടുകൂടി ജനങ്ങൾ പ്രതികരിക്കാത്തതും, കോടതികളിൽ പോകാത്തതും പറഞ്ഞിട്ടൊരു പ്രയോജനവും ഇല്ലെന്ന തിരിച്ചറിവ് കൊണ്ടാണെന്നും ഓർക്കണം. കാട്ടുമൃഗങ്ങളാൽ കൊല്ലപ്പെടുന്ന ജനങ്ങളെ രക്ഷിക്കാൻ കഴിയാത്ത ഭരണാധികാരികൾ മരപ്പട്ടിയെ കണ്ട് പേടിച്ചു കുരക്കരുത്. ആ കുരയും കരച്ചിലും ജനത്തിന് നാണക്കേടാണ്.
വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/JwdA3sFok3Y?si=NHC87wsnwyQOQiOE
https://youtu.be/JwdA3sFok3Y?si=vx9Q-guWEcTRuQVs