ന്യൂഡൽഹി . മലയാളിയായ ഐഎസ് ഭീകരന് അഫ്ഗാനിസ്ഥാനില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാമാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പിടിയിലായിരിക്കുന്നത്. അഫ്ഗാനിസ്ഥാന് സുരക്ഷാ ഏജന്‍സി സനവുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്.
സനവുള്‍ ഇസ്ലാമിന്റെ പാസ്പോര്‍ട്ട് ഉള്‍പ്പെടെ ഉള്ള രേഖകള്‍ അഫ്ഗാന് മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
സനവുള്‍ ഇസ്ലാം കാണ്ഡഹാര്‍ ജയിലിലാണെന്നാണ് റിപ്പോർട്ട്. താജിക്കിസ്ഥാന്‍ വഴിയാണ് ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയതെന്നാണ് വാര്‍ത്ത. സംഭവത്തില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളോ വിദേശകാര്യ മന്ത്രാലയമോ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതേവരെ നല്‍കിയിട്ടില്ല.
സനവുള്‍ ഇസ്ലാം എന്തിനാണ് അഫ്ഗാനിസ്ഥാനില്‍ എത്തിയതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് ഇയാള്‍ക്ക് കഴിഞ്ഞില്ലെന്ന് അഫ്ഗാനിസ്ഥാന് അധികൃതരെ ഉദ്ധരിച്ചുളള പുറത്ത് വന്ന വാർത്തകളിൽ പറയുന്നുണ്ട്. ഇതോടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയം ബലപ്പെടുന്നത്. ഐ എസ് ബന്ധമുളള ഇന്ത്യാക്കാരായ 14 പേരെ 2014 ന് ശേഷം അഫ്ഗാനിസ്ഥാൻ അറസ്റ്റ് ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നും വാര്ത്തകാലിൽ പറയുന്നുണ്ട്.