യൂട്യൂബ് വിഡിയോകൾ കണ്ടു മോഷണം പഠിച്ച് മോഷ്ടിക്കാനിറങ്ങിയ സർക്കാർ ജീവനക്കാരൻ ഒടുവിൽ പിടിയിലായി. 32 കാരനായ ദയാനന്ദ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിലാണ് സംഭവം. 2019 മുതൽ നീലഗിരി ജില്ലയിൽ ഹോർട്ടികൾച്ചർ വകുപ്പിൽ ഓഫീസ് അസിസ്റ്റൻ്റായി ജോലി ചെയ്തുവരവേ, ജോലിയിൽ ക്രമക്കേട് നടത്തിയത് വഴി ഉണ്ടായ കടബാധ്യത തീർക്കാൻ മോഷണം തുടങ്ങിയെന്നാണ് പോലീസ് പറയുന്നത്.
മോഷ്ടിക്കുന്ന രീതികളും തന്ത്രങ്ങളും എല്ലാം യൂട്യൂബിൽ നോക്കി ആണ് ദയാനന്ദ് പരിശീലിച്ചത്. യൂട്യൂബിൽ ഏതാനും വീഡിയോകൾ കണ്ട് കാര്യങ്ങൾ മനസ്സിലാക്കിയതോടെ ദയാനന്ദിനു കൂടുതൽ ആത്മവിശ്വാസമായി. അങ്ങനെയാണ് ദയാനന്ദൻ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന കേതംപാളയം സ്വദേശി നടരാജിൻ്റെ വീട്ടിൽ മോഷണത്തിന് കയറാൻ തീരുമാനിക്കുന്നത്.
തിങ്കളാഴ്ച രാത്രി മുഖംമൂടി ധരിച്ച് നടരാജിൻ്റെ വീട്ടിൽ കയറിയ ദയാനന്ദ് ഭാര്യ കാഞ്ചന ധരിച്ചിരുന്ന ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ ഉറക്കത്തിൽ നിന്നുണർന്ന കാഞ്ചന ഇതുകണ്ട് നിലവിളിച്ചതോടെ നടരാജും മക്കളും ഓടിയെത്തി. തുടർന്ന് ഇയാൾ അവിടെ നിന്ന് രക്ഷപ്പെട്ടു. അടുത്ത ദിവസം രാവിലെ നടരാജ് കടത്തൂർ പോലീസിൽ പരാതി നൽകി.
പോലീസ് വീടിനു പരിസരത്ത് അന്വേഷണം നടത്തുന്നതിനിടയിൽ സംശയാസ്പദമായി ദയാനന്ദൻ ചുറ്റുവട്ടത്ത് കറങ്ങിനടക്കുന്നത് കണ്ടു. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സംഭവത്തിൽ കുറ്റം സമ്മതിച്ച പ്രതി മോഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസിനോട് വെളിപ്പെടുത്തുകയും ഉണ്ടായി. നടരാജ് സ്വത്ത് വിറ്റ് പണം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യം ദയാനന്ദ് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് തിങ്കളാഴ്ച രാത്രി, ഇയാളുടെ വീട്ടിൽ കയറി മോഷണം നടത്താൻ തീരുമാനിക്കുന്നത്.
തലേദിവസം രാത്രി ഇവരുടെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട ഇയാൾ എന്താണ് പോലീസ് പരിശോധിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ യിലാണ് ചൊവ്വാഴ്ച രാവിലെ നടരാജ് താമസിക്കുന്നിടത്തേക്ക് എത്തിയത്. എന്നാൽ സംശയം തോന്നിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.