വിശാഖപട്ടണം . ആന്ധ്രാ പ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗർഭനിരോധന ഉറ ഒരു പ്രചാരണ ആയുധമായി മാറിയിരിക്കുന്നു. രണ്ട് പ്രധാന പാർട്ടികളുടെയും ചിഹ്നം പതിച്ച കോണ്ടം പാക്കറ്റുകൾ ജനങ്ങൾക്കിടയിൽ വിതരണം നടത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ആന്ധ്രയിൽ പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെയും ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പാക്കറ്റുകൾ പാർട്ടി പ്രവർത്തകർ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വീഡിയോയിൽ, ടിഡിപി പ്രവർത്തകനെന്ന് കരുതുന്ന ഒരാളോട് എന്തിനാണ് കോണ്ടം വിതരണം ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ നിരവധി കുട്ടികൾ ഉണ്ടെങ്കിൽ കൂടുതൽ പണം വിതരണം ചെയ്യേണ്ടി വരുമെന്നും അതിനാലാണ് ഈഗർഭനിരോധന ഉറ വിതരണം ചെയ്യുന്നതെന്നും ഉള്ള മറുപടി പറയുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനായി പാർട്ടി പ്രവർത്തകർ വീടുവീടാന്തരം കയറി പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. പ്രചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി വിതരണം ചെയ്ത കിറ്റിലാണ് കോണ്ടം പാക്കറ്റുകളും ഉള്ളത്. എന്നാല് കോണ്ടം പാക്കറ്റുകളുടെ പേരിൽ പരസ്പരം പഴിചാരുകയാണ് ഇരു പാർട്ടികളും എന്നതാണ് എടുത്ത് പറയേണ്ടത്.
‘വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ പേരും ചിഹ്നവും പതിച്ച കോണ്ടം പാക്കറ്റുകളുടെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധയിൽപ്പെട്ടു. ഞങ്ങളുടെ പാർട്ടിയോ പ്രവർത്തകരോ ഇവ വിതരണം ചെയ്തിട്ടില്ല. മോർഫ് ചെയ്ത ചിത്രങ്ങളാണ് ടിഡിപി പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. അവരുടെ രാഷ്ട്രീയം എത്രത്തോളം തരംതാണുവെന്നതിന്റെ പ്രതിഫലനമാണിത്. ഇതിനെതിരെ സൈബർ ക്രൈം വിഭാഗത്തിൽ പരാതി നൽകും. ഇത്തരം തരംതാണ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് ടിഡിപിയോട് പറയാനുള്ളത്’- വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ ചുമതല വഹിക്കുന്ന സജ്ജല ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു.