തിരുവനന്തപുരം . ‘വ്യക്തിജീവിതത്തിലെയും രാഷ്ട്രീയജീവിത ത്തിലെയും ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. നീതി എന്നത് ഒരു വെറും വാക്കല്ലെന്ന് ബോധ്യമാവുന്നു.’ ടിപി ചന്ദ്രശേഖരന് വധക്കേസിലെ മുഴുവൻ പ്രതികളുടെയും ശിക്ഷ ശരിവെച്ച കോടതി വിധിയില് സന്തോഷം പ്രകടിപ്പിച്ച് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എം എല് എയുമായ കെകെ രമയുടെ ഫേസ് ബുക്ക് പോസ്റ്റ്.
കെകെ രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വ്യക്തിജീവിതത്തിലെയും രാഷ്ട്രീയജീവിതത്തിലെയും ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. നീതി എന്നത് ഒരു വെറും വാക്കല്ലെന്ന് ബോധ്യമാവുന്നു. ടി.പി വധക്കേസിലെ മുഴുവൻ പ്രതികളുടെയും ശിക്ഷ ബഹുമാനപ്പെട്ട ഹൈക്കോടതി ശരിവച്ചിരിക്കുന്നു.മാത്രമല്ല, പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവർ കുറ്റം ചെയ്തതായും, അവർ രണ്ടുപേരും ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചിരിക്കുന്നു. വരുന്ന ഇരുപത്തി ആറാം തീയ്യതി മുഴുവൻ പ്രതികളും ബഹു:ഹൈക്കോടതി മുൻപാകെ ഹാജരാകണം. ശിക്ഷ സംബന്ധിച്ച വിധി അന്നുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
“തങ്ങൾക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ല” എന്ന പെരും നുണ ആവർത്തിക്കുമ്പോഴും കോടിക്കണക്കിന് രൂപ ചെലവഴിച്ച് വൻ അഭിഭാഷക നിരയെയാണ് തുടക്കം മുതൽ പ്രതികൾക്ക് വേണ്ടി സി.പി.എം അണിനിരത്തിയത്. വിചാരണ ഘട്ടത്തിൽ തന്നെ ഇത്രയധികം സാക്ഷികൾ കൂറുമാറിയ നിയമ പോരാട്ടങ്ങൾ കുറവായിരിക്കും. ആദ്യം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന അഭിഭാഷകൻ തന്നെ കേസ് ഹൈക്കോടതിയിൽ വിചാരണയ്ക്കെടുക്കുന്ന വേളയിൽ പ്രതികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടൊപ്പം കൂറുമാറിയ കേസും അപൂർവ്വമായിരിക്കും.
കോടിക്കണക്കിന് രൂപയും ആൾബലവും അധികാരവും കയ്യിലുള്ള, ആരെയും പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ വിലക്കെടുക്കാമെന്ന ഹുങ്കിനോടാണ് ഇച്ഛാശക്തി മാത്രം കൈമുതലാക്കി ഞങ്ങൾ, ആർ.എം.പി.ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനവും ഒഞ്ചിയത്തെ ജനതയും പൊരുതാനിറങ്ങിയത്. ഈ വഴികളിൽ ആത്മവിശ്വാസവും കരുത്തും പകർന്നു തന്ന നിരവധി പേരുണ്ട്. കേരളത്തിലെ നിരവധി മാധ്യമ പ്രവർത്തകർ, സാംസ്കാരിക – സാമൂഹ്യ പ്രവർത്തകർ, ഐക്യ ജനാധിപത്യ മുന്നണി നേതൃത്വം തുടങ്ങി ഈ പോരാട്ട വഴികളിൽ ഊർജ്ജം പകർന്ന സകലർക്കും ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുന്നു.”
കേരളത്തിൻ്റെ ഏത് മുക്കിലും മൂലയിലും ചെന്നാലും തിരിച്ചറിയുകയും ചേർത്തു പിടിക്കുകയും ചെയ്യുന്ന അമ്മമാരും സഹോദരിമാരും, കൊലപാതക രാഷ്ട്രീയത്തിനെതിരെ കക്ഷിഭേദമില്ലാതെ വികാരം സൂക്ഷിക്കുന്ന മനുഷ്യർ.. പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെ വിജയമാണ് ഈ വിധി. ഈ നിയമപോരാട്ടം ഇവിടം കൊണ്ട് അവസാനിക്കില്ല. ഗൂഢാലോചന സംബന്ധിച്ചു സി.പി.എം ഉന്നതനേതൃത്ത്വങ്ങളുടെ പങ്കു തെളിവാക്കും വിധം ഇനിയും അന്വേഷണം നടക്കേണ്ടതുണ്ട്. ഇതിനായി ഉയർന്ന കോടതികളിലേക്ക് ഇനിയും നിയമപോരാട്ടം തുടരും.
തൻ്റെ പരിജ്ഞാനവും ആത്മാർത്ഥതയും രാഷ്ട്രീയ സ്ഥൈര്യവും കൊണ്ട് ഈ നിയമ പോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ച അഭിവന്ദ്യ അഭിഭാഷകൻ സഖാവ് പി.കുമാരൻകുട്ടി, അഡ്വ.സഫൽ, അഡ്വ.രാജീവൻ തുടങ്ങി കഴിഞ്ഞ അഞ്ചുമാസത്തോളമായി അർപ്പണബോധത്തോടെ പ്രയത്നിച്ച അഭിഭാഷക സംഘത്തെ മുഴുവൻ നെഞ്ചോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു. വിയോജിപ്പുകൾ വെട്ടിയരിഞ്ഞ് വിജയപതാക പറപ്പിക്കാമെന്ന കൊലപാതക രാഷ്ട്രീയത്തിൻ്റെ ഇരകളാക്കപ്പെട്ട സർവ്വ മനുഷ്യർക്കും അവരുടെ വീടകങ്ങളിലെ നിലയ്ക്കാത്ത നിലവിളികൾക്കും ഞങ്ങൾ ഈ വിധിയുടെ വിജയം സമർപ്പിക്കുന്നു.